ആലുവ: അദൈ്വതാശ്രമം വളപ്പിലേയ്ക്ക് പൊതുകാനയില്‍ നിന്നുള്ള മാലിന്യം കോരിയിട്ട് വനിതാ നഗരസഭ കൗണ്‍സിലറുടെ പോര്‍വിളി. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദക്കും അന്തേവാസികള്‍ക്കും നേരെ നഗരസഭ കൗണ്‍സിലര്‍ കെ.വി. സരള വെല്ലുവിളിച്ചത്. രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയര്‍ന്നതോടെ കോരിയിട്ട മാലിന്യം നീക്കാന്‍ കൗണ്‍സിലര്‍ നിര്‍ബന്ധിതമായി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലിനജലം ഒഴുകുന്ന കാന അദൈ്വതാശ്രമത്തിന് സമീപത്ത് കൂടെ പെരിയാറിലേക്കാണ് അവസാനിക്കുന്നത്. മലിനജലം പെരിയാറിലേക്ക് ഒഴുക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ലക്ഷക്കണക്കിന് രൂപ മുടക്കി അദൈ്വതാശ്രമത്തോട് ചേര്‍ന്ന് മലിനജല സംസ്കരണ പഌന്റ് സ്ഥാപിച്ചിരുന്നു. ആശ്രമത്തിന്റെ സ്ഥലത്താണ് പഌന്റ് സ്ഥാപിച്ചത്. സ്ഥലം നഗരസഭക്ക് നല്‍കാതെയാണ് നടപ്പവകാശം മാത്രം വിട്ടുനല്‍കിയത്.
മാലിന്യം തള്ളിയത് ചോദ്യം ചെയ്ത് ആശ്രമ ആന്തേവാസികളോട് കൗണ്‍സിലര്‍ തട്ടികയറുകയും ചെയ്തു. സംഭവമറിഞ്ഞ് മറ്റ് കൗണ്‍സിലര്‍മാരും സ്ഥലത്തെത്തി. ‘സര്‍വമത സമ്മേളനത്തിന് വാര്‍ഡ് കൗണ്‍സിലറായ എന്നെ വിളിച്ചില്ല, എന്നെ അംഗീകരിക്കാത്ത ആശ്രമം അധികൃതരോട് താന്‍ ഇങ്ങനെയെ പെരുമാറേണ്ടതുള്ളൂ’ എന്നായിരുന്നു കൗണ്‍സിലര്‍ കെ.വി. സരളയുടെ മറുപടി.
നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, കൗണ്‍സിലര്‍ എ.സി. സന്തോഷ് കുമാര്‍, എസ്എന്‍ഡിപി യോഗം യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മോഹനന്, വി. സന്തോഷ് ബാബു, കെ.എസ്. സ്വാമിനാഥന്, പി.ആര്. നിര്‍മ്മല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ എത്തി മാലിന്യം നീക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് കൗണ്‍സിലര്‍ പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: