ദമാസ്ക്കസ്: മൊസൂളില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റമുട്ടലിനെടുവില് പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍നിന്നു മോചിപ്പിച്ചു. ഞായറാഴ്ച ആരംഭിച്ച സൈനിക നടപടിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൈപിടിയിലൊതുക്കിയ നിരവധി ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായും സൈന്യം അറിയിച്ചു.
നൂറുകണക്കിന് യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളുമായി നീങ്ങിയ സേന അപ്രതീക്ഷിത ആക്രമണമാണ് നടത്തിയത്.നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു. സൈനികനടപടിക്കിടെ നിരവധി കാര്‍ബോംബുകള്‍ നിര്‍വീര്യമാക്കിയെന്നും നേരിട്ടുള്ള ആക്രമണത്തിന് ഐഎസ് ഇതുവരെ മുതിര്‍ന്നില്ലെന്നും സൈനീക വക്താവ് അറിയിച്ചു.
അതേസമയം മൊസൂള്‍ വിമാനത്താവളം പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം തുടരുകയാണ്. പോരാട്ടത്തിനൊടുവില്‍ മൊസൂള്‍ വിമാനത്താവളത്തിന് സമീപം എത്തിച്ചേരാനായത് നേട്ടമായെന്നും സൈന്യം അറിയിച്ചു. ടൈഗ്രിസ് നദിയുടെ പരിസരപ്രദേശങ്ങള്‍ സൈന്യം നിയന്ത്രണത്തിലാക്കി.
ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിക്കാനുള്ള ദൗത്യത്തില്‍ സാധാരണക്കാരും പങ്കുചേരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വതന്ത്രമായ മേഖലകളില്‍ ജനം ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.
ഇറാഖിലെ ഐഎസിന്റെ ശക്തികേന്ദ്രമാണ് മൊസൂള്‍. മൊസൂളിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുത്താല്‍ ഐഎസിന്റെ വേരറുക്കാമെന്ന കണക്കുകൂട്ടലിലാണ് സൈനിക നടപടിയുമായി മുന്നോട്ട് പോകാന്‍ ഇറാഖ് തയ്യാറെടുക്കുന്നത്.
യുഎന്നിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തി അന്‍പതിനായിരം ഗ്രാമവാസികള്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവരുടെ സുരക്ഷ നോക്കി മാത്രമേ മുന്നേറാവൂ എന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: