തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഗുണ്ടാവേട്ട തുടങ്ങി. സജീവമായ ഗുണ്ടാ സംഘങ്ങളുടെ പട്ടിക ഇന്റലിജന്‍സ് മേധാവി തയാറാക്കി റേഞ്ച് ഐജിമാര്‍ക്ക് കൈമാറി. 30 ദിവസങ്ങള്‍ക്കകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
30 ദിവസങ്ങള്‍ക്ക് ശേഷം ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് തയാറാക്കി ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറും. ഇതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും. 210 ഗുണ്ടകളുടെ പട്ടികയാണ് ഇന്റലിജന്‍സ് തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവടങ്ങളിലാണ് ഗുണ്ടകള്‍ കൂടുതലായി ഉള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ പ്രവര്‍ത്തനം ഇന്റലിജന്‍സ് നിരീക്ഷിച്ച് വരികയായിരുന്നു.
കൊലപാതകം, മോഷണം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ബ്ലേഡ് സംഘങ്ങള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, കഞ്ചാവ് കടത്തല്‍ എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കൊടും കുറ്റവാളികളും ഇതിലുണ്ട്. ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ഇന്റലിജന്‍സ് ശേഖരിച്ച് കൈമാറിയിട്ടുണ്ട്.
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: