ബംഗളൂരു: ഐപിഎൽ താരലേലത്തിൽ കേരള രഞ്ജി താരവും മീഡിയം പേസർ ബൗളറുമായ ബേസിൽ തമ്പിയെ 85 ലക്ഷം രൂപ നൽകി ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി. 10 ലക്ഷം മാത്രം വിലയുണ്ടായിരുന്ന ബേസിലിനായി ഒന്നിലധികം ടീമുകൾ രംഗത്തുണ്ടായിരുന്നു.
നിലവിൽ കേരള രഞ്ജി നായകൻ സച്ചിൻ ബേബി ബംഗളൂരു റോയൽ ചലഞ്ചേഴ്സിലും സഞ്ജു വി. സാംസണ് ദൽഹി ഡയർഡെവിൾസിലും കളിക്കുന്നുണ്ട്. ഇതിന് പുറമേയാണ് മറ്റൊരു താരത്തിന് കൂടി ഐപിഎൽ അവസരം ലഭിക്കുന്നത്.
അതേസമയം 10 ലക്ഷം രൂപ അടിസ്ഥാന വിലയുമായി രണ്ടാം ഘട്ടത്തിനെത്തിയ മലയാളി താരം വിഷ്ണു വിനോദിനെ ആരും ലേലത്തിലെടുത്തില്ല. ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് ഏറ്റവും ഉയർന്ന തുകയായ 14.5 കോടി രൂപയ്ക്കു വിറ്റുപോയത്. രണ്ടു കോടി രൂപമാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സ്റ്റോക്സിനെ ഇത്രയും വില കൊടുത്തു പൂന സൂപ്പർ ജയന്റ്സാണ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ യുവബോളർ ടൈമൽ മിൽസാണ് ലേലത്തിൽ രണ്ടാമത്തെ വലിയ തുക സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ബോളർക്കു ലഭിക്കുന്ന ഉയർന്ന തുകയായ 12 കോടി രൂപയ്ക്ക് ടൈമൽ മിൽസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. 50 ലക്ഷം രൂപ മാത്രമായിരുന്നു മിൽസിന്റെ അടിസ്ഥാന വില. ഇംഗ്ലണ്ടിന്റെ ഒയിൻ മോർഗനെ രണ്ടു കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: