ന്യൂദല്‍ഹി: വിവാദമതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന് പാക്കിസ്ഥാന് കേന്ദ്രമായി, ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കുഴല്‍പ്പണ ശൃംഖലയുമായി ബന്ധമെന്ന് സൂചന. മൂന്നു ദിവസം മുന്‍പ് ഇയാളുടെ മുഖ്യ സാമ്പത്തിക ഓഫീസര്‍ അമീര്‍ ഗസ്ദറെ അവിഹിത സാമ്പത്തിക ഇടപാടുകള്‍ക്ക് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പിടിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പണത്തിന്റെ ഉറവിടം ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും പാക്കിസ്ഥാനുമാണെന്ന് വ്യക്തമായത്.
സക്കീറിനും അയാളുടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും ഈ റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് സൂചന. ദാവൂദുമായി അടുത്ത ബന്ധമുള്ള കറാച്ചിയിലെ ചില ബിസിനസുകാര്‍ സക്കീറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വന്‍തുകകള്‍ കൈമാറിയിട്ടുണ്ടെന്നാണ് വിവരം. പാക്കിസ്ഥാന്, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഐആര്‍എഫുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇവയ്ക്ക് ഗസ്ദറാണ് മേല്‍നോട്ടം വഹിച്ചത്. വരുമാനം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. സൗദി അറേബ്യ, ബ്രിട്ടന്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വന്‍തോതില്‍ പണം എത്തിയിട്ടുണ്ട്.
പാക്കധിനിവേശ കശ്മീരിലെ സുല്‍ത്താന്‍ അഹമ്മദ് എന്നയാളായിരുന്നു ഇടപാടുകളുടെ ഇടനിലക്കാരന്, ഇയാള്‍ 2012ല്‍ ദുബായിയില്‍ വച്ച് സക്കീര്‍ നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമാണ് സക്കീറിന് വിദേശങ്ങളില്‍ നിന്ന് പണം ലഭിച്ചുതുടങ്ങിയത്.
സക്കീറിന് പാക്കിസ്ഥാനില്‍ ചില ബന്ധങ്ങളും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗസ്ദര്‍ കുറഞ്ഞത് ആറു വ്യാജക്കമ്പനികളുടെ ഡയറക്ടറാണ്. ഈ കടലാസ് കമ്പനികള്‍ വഴിയാണ് പണം സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ലഭ്യമാക്കിയത്. ഈ ആറു കമ്പനികളില്‍ നാലെണ്ണം ഇന്ത്യയിലും രണ്ടെണ്ണം വിദേശത്തുമാണ്. ഇത്തരം ഒരു കമ്പനിയാണ് നായിക്കിന്റെ പ്രസംഗങ്ങള്‍ റിക്കാര്‍ഡിങ്ങും എഡിറ്റിങ്ങും നടത്തി സിഡിയിലാക്കുന്നതും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതും.
ഗസ്ദര്‍ മാര്‍ബിള്‍ വ്യാപാരിയും റിയല്‍ വസ്തുക്കച്ചവടക്കാരനുമാണ്.
ധാക്കയിലെ കോഫി ഹൗസില്‍ നടന്ന ഭീകരാക്രമണത്തിന് പ്രചോദനമായത് സക്കീറിന്റെ പ്രസംഗങ്ങളാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സക്കീറിന്റെ പ്രഭാഷണങ്ങള്‍ മതവൈരം പടര്‍ത്തുന്നതാണെന്ന് കണ്ടെത്തുകയും കേന്ദ്രസര്‍ക്കാര്‍ അവ വിലക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന് വിദേശ ഫണ്ട് സ്വീകരിക്കാനും മറ്റുമുള്ള അനുമതിയും കേന്ദ്രം റദ്ദാക്കി.
നിരവധി ഇസ്ലാമിക രാജ്യങ്ങളില്‍ നായിക്കിന് വിലക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഹജ്ജിനു പോയ സക്കീര്‍ ഇതുവരെ മടങ്ങിവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: