കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു ചെറുതായെങ്കിലും പരിഹാരം കാണാന്‍ ആവിഷ്കരിച്ച കണ്ണൂര്‍ ബൈപ്പാസ് പദ്ധതിയുടെ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയായിരിക്കേ അനുമതി നേടി പ്രവൃത്തിയാരംഭിച്ച ബൃഹദ്പദ്ധതിയാണ് അവസാനഘട്ടത്തിലേക്കു കടക്കുമ്പോള്‍ മുടങ്ങിയത്.
പുതിയതെരു സ്റ്റൈലോ കോര്‍ണര്‍ മുതല്‍ താഴെചൊവ്വ വരേയുള്ള പ്രവൃത്തിയും പുതിയതെരു ഹൈവേ ജംഗ്ഷന് മുതല്‍ കണ്ണൂര്‍ സിറ്റി വരെയുള്ള പ്രവൃത്തിയും കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയായിരുന്നു. അവസാനഘട്ടമായി ജെടിഎസ് മുതല്‍ കുറുവ പാലം വരെയുള്ള റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തിയാണ് അധികൃതരുടെ അനാസ്ഥ കാരണം കരാറുകാര്‍ നിര്‍ത്തി വെച്ചത്. പ്രധാനമായി കെഎസ്ഇബിയുടെ പോസ്റ്റുകള്‍ മാറ്റാത്തതാണ് പ്രവൃത്തി മുടങ്ങാന്‍ കാരണം. ടാര്‍ ചെയ്യാനുള്ള വീതി നിലവില്‍ റോഡിനുണ്ടെങ്കിലും റോഡിലെ പോസ്റ്റുകള്‍ മാറ്റാതെ ടാറിംഗ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബിയില്‍ പണം കെട്ടിവെച്ച് നാളേറെയായിട്ടും കെഎസ്ഇബി അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേഭാഗത്ത് ചില കെട്ടിടങ്ങള്‍ കൂടി പൊളിച്ചു മാറ്റാനുമുണ്ട്. കെട്ടിടങ്ങളും മതിലുകളും പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടും ചിലര്‍ അനാവശ്യതടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണവുമുണ്ട്.
2016 ജനുവരിയിലാണ് 15 കോടിയോളം രൂപ ചെലവില്‍ കണ്ണൂര്‍ ബൈപാസ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് ആദ്യ രണ്ടുഘട്ടങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഭരണമാറ്റത്തോടെയാണ് പദ്ധതി മന്ദീഭവിച്ചത്. മന്ത്രികൂടിയായ സ്ഥലം എംഎല്‍എ രാമചന്ദ്രന് കടന്നപ്പള്ളി കണ്ണൂര്‍ ബൈപ്പാസ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ യാതൊരു വിധ താല്പര്യവും പുലര്‍ത്തുന്നില്ല. തടസ്സങ്ങള്‍ നീക്കാന്‍ ജനപ്രതിനിധിയുടെ ഭാഗത്തു നിന്നുള്ള ഇടപെടലാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ജെടിഎസ് മുതല്‍ കുറുവ പാലം വരെയുള്ള പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ കണ്ണൂര്‍ നഗരത്തിലെ വാഹനത്തിരക്ക് കുറേയൊക്കെ നിയന്ത്രിക്കാനാകും. ഇപ്പോള്ത്തതന്നെ ചെറുകിടവാഹനങ്ങളൊക്കെ ബൈപ്പാസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: