കണ്ണൂര്‍: ഇതുവരെ കാണാത്ത കൊടുംവരള്‍ച്ചയാണ് ജില്ലയെ കാത്തിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിനെ നേരിടാന്‍ വാര്‍ഡ് തലത്തില്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി വായനശാലകള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണം തേടും.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുക, ടാങ്കര്‍ ലോറികളില്‍ ജലം വിതരണം ചെയ്യുക തുടങ്ങിയ നടപടികള്‍ ജില്ലാ തലത്തില്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാന്‍ അതുമാത്രം മതിയാവില്ലെന്ന സ്ഥിതിയാണുള്ളത്. മലയോര പ്രദേശങ്ങളിലെ ശരാശരി വാര്‍ഡിന്റെ വലിപ്പം പട്ടണപ്രദേശങ്ങളിലെ പഞ്ചായത്തിനേക്കാള്‍ കൂടുതലാണ്. ഇവിടങ്ങളില്‍ കിയോസ്ക്കുകള്‍ വഴിയുള്ള ജലവിതരണം അപ്രായോഗികമാണ്. ഇത്തരം പ്രദേശങ്ങളില്‍ ലഭ്യമായ എല്ലാ സന്നാഹങ്ങളുമുപയോഗിച്ച് കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി ലോറികളിലും മറ്റും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഉപയോഗയോഗ്യമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയ ജലസ്രോതസ്സുകളുടെ പരിസരത്ത് ഇക്കാര്യം കാണിച്ച് ബോര്‍ഡ് സ്ഥാപിക്കണം. അല്ലാത്തപക്ഷം കുടിവെള്ളത്തിലൂടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന അവസ്ഥയാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ജലോപയോഗം പരാമാവധി നിയന്ത്രിച്ച് ജലക്ഷാമത്തിന്റെ രൂക്ഷത കുറക്കാന്‍ പൊതുജനങ്ങള്‍ക്ക് ശക്തമായ ബോധവല്‍ക്കരണം നല്‍കാനും യോഗത്തില്‍ തീരുമാനമായി. വാര്‍ഡ് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനുമായി 23, 28 തീയതികളില്‍ ഓരോ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. 50 പഞ്ചായത്തില്‍ നിന്നുള്ളവര്‍ക്ക് 23ന് രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് പരിശീലനം.
ജലക്ഷാമം കൂടുതല്‍ രൂക്ഷമാക്കുമെന്നതിനാല്‍ പുതിയ കുഴല്‍ക്കിണറുകള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മറികടന്ന് പലയിടങ്ങളിലും നിര്‍മാണം തുടരുകയാണ്. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: