ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ചില കോണുകള്‍ വിവാദമാക്കാന്‍ ശ്രമിക്കുകയുണ്ടായി. റംസാന് മാത്രമല്ല, ദീപാവലിക്കും വൈദ്യുതി വേണം എന്നുപറഞ്ഞതിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനാണ് മോദി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. സര്‍വമത സമഭാവം എന്ന ഭാരതീയ പൈതൃകത്തിനും ‘ആരോടും പ്രീണനമില്ല, എല്ലാവര്ക്കും നീതി’ എന്ന ബിജെപിയുടെ സമീപനത്തിനും അനുസൃതമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സര്‍ക്കാരുകള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളോട് വിവേചനം കാണിക്കരുത്.
റംസാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും വേണം. വിവേചനമാണ് നമ്മുടെ ശാപം. ആരോടും പ്രീണനവും വിവേചനവുമില്ലാതെയാണ് താന്‍ നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടുചോദിക്കാന്‍ വരുന്നവരുണ്ട്. വികസനത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്ന ഏക പാര്‍ട്ടിയാണ് ബിജെപി. പ്രധാനമന്ത്രിയുടെ ഈ വാക്കുകളില്‍ വിവേചനവും മതധ്രുവീകരണവും കാണുന്നവര്‍ കണ്ണടച്ചിരുട്ടാക്കുകയാണ്.
അത്യന്തം നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്.
ജയപരാജയങ്ങള്‍ ആര്‍ക്കൊക്കെ എന്നതിനെക്കാള്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ നിലനില്‍പ്പുതന്നെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണ്. ആകെയുള്ള 80 സീറ്റില്‍ 71 സീറ്റും നേടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്രമോദിയും കാഴ്ചവച്ച മിന്നുന്ന പ്രകടനം എതിരാളികളെ ഇപ്പോഴും ഭയപ്പെടുത്തുകയാണ്. അനിവാര്യമായ പരാജയം മുന്നില്‍ കണ്ട് ബിജെപിക്കെതിരെ ബീഹാര്‍ മോഡലില്‍ ഒറ്റക്കെട്ടായി മത്സരിക്കാനാണ് ആദ്യം ശ്രമിച്ചത്.
എന്നാല്‍ മുഖ്യമന്ത്രിപദത്തില്‍ കണ്ണുവച്ച് അധികാരത്തോടുള്ള ആര്‍ത്തിമൂലം മുലായത്തിന്റെ പാര്‍ട്ടിയായ എസ്പിക്കും മായാവതിയുടെ ബിഎസ്പിക്കും സഖ്യത്തിലേര്‍പ്പെടാന്‍ കഴിയാതെ വന്നു. മേല്‍വിലാസം നഷ്ടമാകാതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായ സോണിയയുടെ കോണ്‍ഗ്രസ് എസ്പിയുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടു. കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ലെങ്കിലും, 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിച്ച് പരിഹാസ്യനായ രാഹുലിന്റെ മുഖം രക്ഷിക്കാനാണ് ശ്രമം.
രാഹുലിന്റെ കോപ്രായങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ട് പ്രിയങ്കയെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. അന്തസ്സിനു ചേരാത്തവിധം ബിജെപിയോടും നരേന്ദ്ര മോദിയോടും ഏറ്റുമുട്ടി പരാജയം സമ്മതിച്ച അമ്മ മഹാറാണി സോണിയ ചിത്രത്തിലില്ല.
പുറമേക്ക് പൊള്ളയായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശ് ജനത നരേന്ദ്രമോദിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണെന്ന് ബിജെപിയുടെ എതിരാളികള്‍ക്കും, ഇവര്‍ക്കൊപ്പം നില്ക്കുന്ന മാധ്യമങ്ങള്‍ക്കും നല്ലപോലെ അറിയാം.
സംസ്ഥാനത്തെ 27 ശതമാനം വരുന്ന മുസ്ലിംകളെ പ്രകോപിപ്പിച്ച് ബിജെപിക്കെതിരാക്കാന്‍ പറ്റുമോയെന്നാണ് എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ഒരുപോലെ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് മുലായം ഭരണത്തില്‍ നടമാടുന്ന മതവിവേചനത്തിനെതിരായ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഏകപക്ഷീയമായി പ്രചാരണം നടത്തുമ്പോഴും അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് വ്യക്തമാക്കാന്‍ വര്‍ഗീയ പ്രീണനം മുഖമുദ്രയാക്കിയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. ജാതി-മത വിഭജനങ്ങള്‍ക്കപ്പുറം എല്ലാവരുടെയും പുരോഗതിക്കായി വികസനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന മോദിക്കുപിന്നില്‍ സാമാന്യജനത അണിനിരക്കുന്നത് കാണുമ്പോള്‍ എതിരാളികളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്.
ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളില്‍പ്പോലും മതവിവേചനം കാണിക്കുന്നതിനെതിരെ നിറയൊഴിക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തിന്റെ ഇങ്ങേയറ്റത്ത് കിടക്കുന്ന കേരളവും കേള്‍ക്കണം. സംഘടിതമത ശക്തികള്‍ ഹൈജാക്കു ചെയ്തിരിക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ-ഭരണരംഗങ്ങളില്‍നിന്ന് ഹിന്ദുസമൂഹത്തിന് സഹിക്കേണ്ടിവരുന്ന അനീതികള്‍ക്ക് കയ്യും കണക്കുമില്ല. മറ്റ് മതസ്ഥരെപ്പോലെ സ്വന്തം ആരാധനാലയങ്ങള്‍ ഭരിക്കാന്‍ അവര്‍ക്ക് അവകാശമില്ല. നിയമസഭ, ലോക്സഭ മണ്ഡലങ്ങള്‍ മാത്രമല്ല, പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലെ വാര്‍ഡുകള്‍പോലും സംഘടിത മതശക്തികള്‍ അട്ടിപ്പേറാക്കിവച്ചിരിക്കുന്നു.
വിദ്യാഭ്യാസം, ഉദ്യോഗം എന്നുവേണ്ട ചൊട്ട മുതല്‍ ചുടലവരെ മതേതരമായി ലഭിക്കേണ്ട പല ആനുകൂല്യങ്ങളും നിഷേധിച്ച് ഹിന്ദുക്കളില്‍പ്പെട്ടവരെ രണ്ടാംതരം പൗരന്മാരായി ചവിട്ടിത്താഴ്ത്തുകയാണ്. ഹിന്ദുക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുവെന്ന് ഇടയ്ക്ക് വിളിച്ചുപറയുന്ന നേതാക്കളും അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നു. വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ വര്‍ഗീയവാദികളായി മുദ്രകുത്തി നികുതിപ്പണം കവര്‍ച്ചമുതല്‍ എന്നപോലെ ഇക്കൂട്ടര്‍ പങ്കിട്ടെടുക്കുകയാണ്. ഇതിന് ഇരകളാവുന്നവര്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഒരുപോലെ ബാധകമാണ്; പാഠമായും താക്കീതായും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: