കായംകുളം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുന്ന നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച ബിജെപി കൗണ്‍സിര്‍മാരെ മന്ത്രി ജി. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം- ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ വനിതാ കൗണ്‍സര്‍മാരായ ഓമന അനില്‍, സുരേഖ ദിലീപ്, രമണി ദേവരാജന്‍ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവിട്ടി താഴെയിട്ട ശേഷം കസേര ഉപയോഗിച്ചാണ് ഇവരെ മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് നാലിന് ടൗണ്‍ഹാളില്‍ ജി. സുധാകരന്റെ പരിപാടിയ്ക്കിടെ ആയിരുന്നു അക്രമം.
സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സിപിഎം- ഡിവൈഎഫ്ഐക്കാരുടെ അഴിഞ്ഞാട്ടം. പദ്ധതിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ നോട്ടീസില്‍ പ്രധാനമന്ത്രിയുടെ പടമോ, പദ്ധതിയുടെ പൂര്‍ണ്ണമായ പേരോ ഉള്‍പ്പെടുത്തിയില്ല. പകരം പിഎംഎവൈ എന്നു മാത്രമാണ് ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിയുടെ ഉദ്ഘാടനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ കേന്ദ്ര പ്രതിനിധിയെ ഉള്‍പ്പെടുത്തി വേണം പദ്ധതി ഉദ്ഘാടനം ചെയ്യാനെന്ന് ബിജെപി കൗണ്‍സിലര്‍ പാലമുറ്റത്ത് വിജയകുമാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് കൂട്ടാക്കാതെയാണ് നഗരസഭ നോട്ടീസ് തയ്യാറാക്കിയത്. ബിജെപി പ്രതിഷേധത്തെ വിലകല്‍പ്പിക്കാതെ മന്ത്രി ജി.സുധാകരനെ ഉദ്ഘാടകനാക്കി പരിപാടി നിശ്ചയിച്ചു. മന്ത്രി പ്രസംഗിക്കാന്‍ ഒരുങ്ങവെ ബിജെപി കൗണ്‍സിലര്‍മാരായ ഡി. അശ്വനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, എസ്. സദാശിവന്, ഓമന അനില്‍, സുരേഖ ദിലീപ്, രമണി ദേവരാജന്‍ എന്നിവര്‍ പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
ബിജെപി അംഗങ്ങളുടെ ശക്തമായ മുദ്രാവാക്യം വിളികളെ പ്രതിരോധിച്ച് സുധാകരന് പ്രസംഗിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അദ്ദേഹം പിന്‍വാങ്ങി. ഈ സമയം ഹാളിലേക്ക് അതിക്രമിച്ചു കയറിയ സിപിഎം- ഡിവൈഎഫ്ഐക്കാര്‍ ബിജെപി കൗണ്‍സിലര്‍മാരെ ആക്രമിക്കുകയായിരുന്നു.
വനിതാ കൗണ്‍സിലര്‍മാരെ ചവിട്ടി താഴെയിട്ട ശേഷം കസേര ഉപയോഗിച്ച് അടിച്ചു. ശക്തിയായുള്ള അടിയില്‍ നിരവധി കസേരകളാണ് ഒടിഞ്ഞത്. ഈസമയം ഇവിടേക്ക് കടന്നുവന്ന പോലീസ് അക്രമം നടത്തിയ ഡിവൈഎഫ്ഐക്കാരെ ഒഴിവാക്കി ബിജെപി കൗണ്‍സിലര്‍മാരെ മാത്രം അറസ്റ്റു ചെയ്തു നീക്കി.
പരിക്കേറ്റ കൗണ്‍സിലര്‍മാരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. സ്റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ചികിത്സ തേടിയത്.
സിപിഎം അക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് നഗരസഭയില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: