സകാമ ഭക്തന്മാര്ക്ക് മറ്റു ദേവന്മാരോട് ഭക്തിയും അനുഷ്ഠാനക്രമങ്ങളില്‍ ശ്രദ്ധയും നല്‍കുന്നത് ഞാന്‍ തന്നെയാണെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞുവല്ലോ. അങ്ങനെ മറ്റു ദേവന്മാരെ ഭജിക്കുന്ന ഭക്തന്മാര്ക്ക്, ആ ദേവന്മാരില്നിന്ന് അഭീഷ്ടം- സമ്പത്ത്, പുത്രന്മാര്, ഗൃഹം, ജോലി മുതലായവ കിട്ടുന്നുമുണ്ട്.
ഹിന്ദുക്കളായ നമുക്ക് അസംഖ്യം ദേവന്മാരുണ്ട്; എല്ലാവരും സര്വജ്ഞന്മാരും സര്വേശ്വരന്മാരും സര്വഫലദാതാക്കളും ആണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. അത് തെറ്റായ ധാരണ തന്നെയാണെന്ന് ഭഗവാന് ഈ ശ്ലോകത്തില്‍ വ്യക്തമാക്കുകയാണ്.
”മയാ ഏവ വിഹിതാന്”
ഞാനാണ്- ഈ കൃഷ്ണന് തന്നെയാണ്- മറ്റു ദേവന്മാര്ക്ക് അനുഗ്രഹിക്കാനുള്ള കഴിവും അഭീഷ്ടവസ്തുക്കളും നല്കി, അവരുടെ ഭക്തന്മാര്ക്ക് കൊടുപ്പിക്കുന്നത്. അത്രമാത്രമേ ദേവന്മാര്ക്ക് സ്വാതന്ത്ര്യമുള്ളൂ. കാരണം ആ ദേവന്മാരെല്ലാം ഭഗവാന്റെ രൂപഭേദങ്ങളും ഭഗവാനില്‍ വസിക്കുന്നവരുമാണ്. മറ്റു ദേവന്മാരെ ഭജിക്കുമ്പോള്‍ നേരിട്ടല്ലെങ്കിലും ശ്രീകൃഷ്ണ ഭഗവാന് തന്നെയാണ് സേവിക്കപ്പെടുന്നത്. സകാമ ഭക്തന്മാര് ഈ ജ്ഞാനം ഇല്ലാത്തതുകൊണ്ട് മറ്റു ദേവന്മാരെല്ലാവരും ഒരുപോലെയാണെന്ന് കരുതുന്നു.
”നിത്യോ നിത്യാനാം
ചേതന ശ്ചേതനാനാം
ഏകോ ബഹൂനാം
യോ വിദധാനി കാമാന്‍”
എന്നിങ്ങനെ കഠോപനിഷത്തില്‍ (2-2.13) നിന്ന് ഈ ജ്ഞാനം മനസ്സിലാക്കാം.
(=ജീവാത്മാക്കളും ദേവന്മാരുമുണ്ട്. അവരുടെ ഈശ്വരത്വത്തിനും ശാശ്വതത്വത്തിനും പരിമിതിയുണ്ട്. അവര്‍ക്ക് ആദിയും അന്തവുമുണ്ട്. ആദിയില്ലാത്തവനും നാശമില്ലാത്തവനുമായിട്ട് ഒരേ ഒരു ദേവനേയുള്ളൂ- ശ്രീകൃഷ്ണ ഭഗവാന്, അവിടുന്നാണ് എല്ലാ ജീവന്മാര്ക്കും എല്ലാ ദേവന്മാര്ക്കും അഭീഷ്ടങ്ങള്‍ നല്‍കുന്നത്) ഈ ജ്ഞാനമുള്ള ശ്രീകൃഷ്ണ ഭക്തന്മാര്, മറ്റു ദേവന്മാരെ ഭജിക്കുന്ന സന്ദര്‍ഭത്തില്‍ അവരെ-ഭഗവാന്റെ പരിചാരകന്മാരായിട്ടാണ് ഉപാസിക്കുന്നത്.
മയാ ഏവ
ഈ രണ്ടു പദങ്ങള്‍ക്ക് ശ്രീശങ്കരാചാര്യര്‍ നല്കുന്ന വിവരണം നോക്കൂ!
”മയാ = പരമേശ്വരേണ
സര്വജ്ഞേത, കര്മ്മഫലവിഭാഗ-
ജ്ഞതയാ വിഹിതാന് = നിര്മ്മിതാന് (= എല്ലാ ദേവന്മാര്ക്കും ഈശ്വരനും, സര്‍വജ്ഞനുമായ ഞാന്‍ തന്നെയാണ്- ഈ കൃഷ്ണന് തന്നെയാണ്- മറ്റു ദേവന്മാര്ക്ക് അവരുടെ ഭക്തന്മാര്ക്ക് കൊടുക്കാനുള്ള ഫലങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്നത്. കര്മ്മഫലവിഭാഗജ്ഞതയാ = ഓരോരുത്തരുടെയും വ്യത്യസ്ത കര്‍മങ്ങള്‍ക്ക് ഏതേത് ഫലങ്ങളാണ് കൊടുക്കേണ്ടത് എന്ന് എനിക്ക് നല്ലവണ്ണം അറിയുകയും ചെയ്യും.”
വിഹിതാന് ഹിതാന്‍
മറ്റു ദേവന്മാരില്നിന്ന് തങ്ങളുടെ അഭീഷ്ട വസ്തുക്കള്‍ കിട്ടുമ്പോള്‍ സകാമ ഭക്തന്മാര്ക്ക് സന്തോഷവും സുഖവും തോന്നും. ആ സന്തോഷത്തിന് ശാശ്വതമില്ല. ഭാഗ്യക്കുറി ടിക്കറ്റില്‍ ഒരു കോടി ലഭിച്ചാല്‍ സന്തോഷം തന്നെ. അത് കള്ളന്മാര് തട്ടിയെടുത്താല്‍ സങ്കടവുമായി. ഭൗതിക സുഖത്തില്‍ ആനന്ദിച്ചുകൊണ്ട് ജീവിക്കാന്‍ സാധിച്ചാലും, പരമപദപ്രാപ്തിക്കു ആ ജീവന രീതി തടസ്സം സൃഷ്ടിക്കും. അതുകൊണ്ട് ഭൗതികസുഖലാഭം ആര്‍ക്കും ഹിതമല്ല. അതുകൊണ്ട്, ‘ഹിതാന്‍’ എന്നതു ഒരു പദമായല്ല, ഹി-താന്‍ എന്നു രണ്ടുപദമായിത്തന്നെ കണക്കാക്കണം എന്നു ശങ്കരാചാര്യര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: