ആഗോളതലത്തില്‍ വിവരസാങ്കേതിക രംഗത്ത് ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ്. ഏത് കാര്യത്തിലും സത്യസന്ധത, ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും സുതാര്യതയും ഉത്തരവാദിത്വ ബോധവും, സാമ്പത്തിക അച്ചടക്കം ഇവയെല്ലാം കര്‍ക്കശമായി തുടരുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ് ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കൂറ്റന്‍ ‘സോഫ്റ്റ് വേര്’ നിര്‍മ്മാതാവ്. പാശ്ചാത്യ-പൗരസ്ത്യ വിപണിയില്‍ കമ്പനി നേരിടുന്ന അനുകൂല പ്രതികൂല അവസ്ഥകളെല്ലാം യഥാസമയം നിക്ഷേപകരുമായി പങ്കുവക്കുന്ന കീഴ്വഴക്കം കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്.
ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചിരിക്കേണ്ട എല്ലാ സന്ദേശങ്ങളും കമ്പനി യഥാസമയം അവരിലെത്തിക്കുന്നതിലൂടെ കോര്‍പ്പറേറ്റ് രംഗത്ത് പുതിയ മാതൃകതന്നെ സൃഷ്ടിച്ച കമ്പനിയാണ് ഇന്‍ഫോസിസ്. നടത്തിപ്പിലെ സദാചാരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത ലോകോത്തര കമ്പനികളിലൊന്നാണ് ഇവര്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
കച്ചവട രംഗത്ത് പ്രൊഫണലിസം എന്ന തത്വത്തിന്ന് അഭികാമ്യമായ നിര്‍വ്വചനവും, പുതിയ സമവാക്യവും പ്രായോഗികതയും ആധുനിക ലോകത്തിന് കാണിച്ച് കൊടുത്ത ഇന്‍ഫോസിസ് മൂന്നര പതിറ്റാണ്ട് ചരിത്രത്തില്‍ സങ്കല്‍പ്പിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വ്യക്തികള്‍ക്കിടയിലെ തെറ്റിദ്ധാരണയാവാം കാരണം, അല്ലെങ്കില്‍ കണക്കുകൂട്ടലിലെ പിഴവ്, അതുമല്ലെങ്കില്‍ പടിയിറങ്ങിയ സ്ഥാപകരില്‍ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ചയില്‍ നിന്ന് ഉളവാക്കുന്ന ഭയം. ഉടമസ്ഥാവകാശത്തിന്റെ ഏറിയ ഭാഗവും പല തവണയായി വിറ്റഴിച്ച് വന്‍തുക സംമ്പാദിച്ച സ്ഥാപകര്‍ക്ക് ഇനി എന്തുവേണമെന്ന ചിലരുടെ നിശബ്ദമായ ചോദ്യങ്ങളും നിലവിലുണ്ടായിരിക്കാം.
തുറന്ന പോരിനായി ഓഹരി ഉടമകളായ പാശ്ചാത്യ ധനകാര്യ സ്ഥാപനങ്ങളുടെ സഹായമുള്ള ഡയരക്ടര്‍ ബോര്‍ഡും മാനേജ്മെന്റും ഒരുഭാഗത്ത്, നാരായണ മൂര്‍ത്തി ഉള്‍പ്പെടുന്ന സ്ഥാപകര്‍ മറ്റൊരു ഭാഗത്ത്. ഇരുവിഭാഗങ്ങളും ശക്തമായി തുറന്ന യുദ്ധക്കള്ളത്തിലെന്നപോലെ വാക്ക് പോരുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സ്ഥാപകരാണ് പറയുന്നത് എന്ന കാരണത്താല്‍ മാത്രം ഏത് കാര്യവും അനുസരിക്കാന്‍ കമ്പനിക്ക് ബാധ്യതയില്ലെന്ന് കിരണ്‍ മജുംധാര്‍ ഷായെപോലുള്ള ഡയറക്ടര്‍മാര്‍ പരസ്യമായിതന്നെ പറയുന്നു.
നിലവില്‍ കമ്പനിയിലെ മുന്നാമത്തെ എറ്റവും വലിയ ഓഹരി ഉടമകളായ ഓപ്പണ്‍ ഹീമര്‍ പരസ്യമായി സ്ഥാപകര്ക്കെതിരായ ബോര്‍ഡിന്റെ നിലപാടിനെ അനുകൂലിക്കുകയുണ്ടായി. അത് പോലെ മറ്റ് നിക്ഷേപകരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ബോര്‍ഡ് അദ്ധ്യക്ഷന്‍ ആര്.ശേഷസായിയോടും മാനേജിങ് ഡയറക്ടര്‍ വിശാല്‍ സിക്കയോടും പൂര്‍ണ്ണമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. ഒരര്‍ത്ഥത്തില്‍ വന്‍ വില കൊടുത്ത് ഓഹരി ഉടമകളായ പാശ്ചാത്യ നിക്ഷേപകര്‍ക്ക് സ്ഥാപകരോട് വിധേയത്വമുണ്ടാകണമെന്നില്ല. പല കാലങ്ങളിലായി കൈയ്യിലുള്ള ഓഹരികള്‍ വന്‍ തുകക്ക് വിറ്റഴിച്ച കാരണത്താല്‍ ഏഴോളം സ്ഥാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇപ്പോള്‍ മൊത്തം 12.75% ഓഹരി മാത്രമേ കയ്യിലുള്ളൂ.
പാശ്ചാത്യ നിക്ഷേപകര്‍ക്ക് സംയുക്തമായി 39 ശതമാനം ഓഹരി ഉള്ളപ്പോള്‍, 6.61 % കയ്യില്‍ വക്കുന്ന എല്‍ഐസിയാണ് നിലവില്‍ കമ്പനിയിലെ എറ്റവും വലിയ ഓഹരി ഉടമ.
ഇന്‍ഫോസിസ് എന്നും താലോലിച്ച ‘കോര്‍പ്പറേറ്റ് ഗവര്ണന്സ്’ കമ്പനിക്കകത്ത് നശിച്ചുകൊണ്ടിരിക്കുകയാണെന്ന വാദം കമ്പനി നിഷേധിക്കുകയും ചെയ്യുന്നു. ‘ഈ അഭിപ്രായ വിത്യാസം രണ്ട് വിഭാഗങ്ങളുടെ ഇടയിലെ മാനസിക പരിഷ്കൃതിയിലെ അന്തരം മാത്രമാണ്,’ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ കമ്പനി വിളിച്ച പത്രസമ്മേളനത്തില്‍ വിശാല്‍ സിക്ക പറയുകയുണ്ടായി.
അതിന് ഏതാനും ദിവസം മുന്‍പായിരുന്നു ഒരു പ്രമുഖ ബിസിനസ്സ് പത്രത്തിന്ന് നാരായണ മൂര്‍ത്തി നല്കിയ അഭിമുഖത്തില്‍ ഇന്‍ഫോസിസില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക കെടുകാര്യസ്ഥതയില്‍ അദ്ദേഹമുള്‍പ്പടെയുള്ള സ്ഥാപക ഓഹരി ഉടമകളുടെ വേവലാതി പ്രകടമാക്കിയത്. ആദ്യമായാണ് മൂര്‍ത്തി താന്‍ സ്ഥാപിച്ച കമ്പനിയുടെ പ്രവര്‍ത്തന പരാജയത്തെ ഇത്രയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. ഒരുപക്ഷെ വന്‍തോതിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടന്നില്ലായിരി ക്കാമെങ്കിലും, അവിശ്വസനീയമായ തോതിലുള്ള നിരുത്തരവാദിത്വം, ഉന്നതരുടെ അശ്രദ്ധ, സത്യസന്ധരായ ജോലിക്കാരോട് മാനേജ്മെന്റ് കാണിക്കുന്ന ധിക്കാരപരമായ പെരുമാറ്റം എന്നിവകൊണ്ട് ‘ചിലര്‍ക്ക്’ നല്കിയ ഉദാരമായ ആനുകൂല്യത്തെ ന്യായീകരിക്കരുതെന്ന് നാരായണ മൂര്‍ത്തി വാദിക്കുന്നു.
വിശാല്‍ സിക്കക്ക് കമ്പനി ബോര്‍ഡ് അംഗീകരിച്ച ഗണ്യമായ വേതന വര്‍ദ്ധനവ് പഴയ ഉന്നതര്‍ക്ക് സ്വീകാര്യമായിരുന്നില്ല. മോഹന്‍ദാസ് പൈയും വി.ബാലകൃഷ്ണനും ആ തീരുമാനത്തെ പരസ്യമായി എതിര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം സിക്കക്ക് ലഭിച്ച വേതനം 7.5 ദശലക്ഷം ഡോളറാണ്, അത് ഈ വര്‍ഷം 11 ദശലക്ഷം ഡോളറായി വര്‍ദ്ധിപ്പിച്ചു. ഡോളറിന്റെ ഇപ്പോഴത്തെ മൂല്യം കണക്കാക്കിയാല്‍ വര്‍ഷം അയാള്‍ക്ക് ലഭിക്കുന്ന വേതനം ഏതാണ്ട് 75 കോടി രൂപ. ഇതില്‍ നാരായണ മൂര്‍ത്തി മാത്രമല്ല, നന്ദന് നീലകിനി ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപകരായ ഓഹരി ഉടമകളും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
അകത്ത് പുകയുന്ന പ്രശ്നങ്ങള്‍ക്ക് വ്യക്തികളുടെ തലത്തില്‍ വേറെ കാരണങ്ങള്‍ ഉണ്ടായിരിക്കാം. അവ വ്യക്തി കേന്ദ്രീകൃതമാവാം. എന്നാല്‍ നാരായണ മുര്‍ത്തി ഉദ്ധരിച്ച കമ്പനിയുടെ മഹാമനസ്കതക്കുള്ള ‘ഹഷ് മണി’ അല്ലെങ്കില്‍ മൗനസമ്പത്ത് എവിടെനിന്ന് എന്ന ചോദ്യം നിസ്സാരമാക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ മൂര്‍ത്തി യുക്തിരഹിതമായ പരാമര്‍ശങ്ങളിലൂടെ താന്‍ ജീവന് തുല്യം സ്നേഹിച്ച കമ്പനിയെ അപമാനിക്കില്ല. എന്നാല്‍ എന്തായിരിക്കാം അത്തരം പരാമര്‍ശത്തിന്റെ പശ്ചാത്തലം?
രണ്ട് വര്‍ഷം മുമ്പ് 200 ദശലക്ഷം ഡോളറിന് ഇന്‍ഫോസിസ് വാങ്ങിയ പനയാ എന്ന ഇസ്രയേലി കമ്പനി ഇടപാടിലാണ് സംശയത്തിന്റെ മുന പതിഞ്ഞത്. എറ്റെടുത്തതില്‍ അപാകതകളില്ലെന്നും, സംശയങ്ങള്‍ക്കൊന്നും കഴമ്പില്ലെന്നും സിക്ക പറയുമ്പോള്‍ രാജീവ് ബന്‍സാലിന് നല്കിയ വന്‍ വിട്ടുപിരിയല് ആനുകൂല്യം കമ്പനിയിലെ എന്തൊക്കെയോ രഹസ്യങ്ങള്‍ മറയ്ക്കാനുള്ള പ്രതിപലമാണെന്ന ഊഹക്കഥയിലേക്ക് നീങ്ങുന്നു.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് രാജിവച്ച രാജീവ് ബന്‍സാലിന് കമ്പനി നല്കാന് തീരുമാനിച്ച 17 കോടി രൂപയില്‍ അധികം വരുന്ന വിട്ടുപോകല്‍ ആനുകൂല്യമാണ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങളിലൊന്നായി നാരായണ മൂര്‍ത്തി പറയുന്നത്. രാജീവ് ബന്‍സാലി പോലെതന്നെ കമ്പനിക്കകത്തെ രഹസ്യങ്ങള്‍ പങ്കുവച്ച ഉന്നതരാണ് മോഹന്‍ദാസ് പൈ, വി. ബാലകൃഷ്ണന്, ബി.ജി. ശ്രീനിവാസ്, അശോക് വെമുറി എന്നിവര്‍. അവര്‍ക്കൊന്നും ബന്‍സാലിന് നല്കിയ അത്രയും ഉദാരമായ വിട്ടുപോകല്‍ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കിയിട്ടില്ലെന്ന് നാരായണ മൂര്‍ത്തി ചൂണ്ടിക്കാണിക്കുന്നു.
വിട്ടുപോകുന്ന ഉന്നതര്‍ക്ക് കൊടുക്കാനുള്ള വേതനം നിശ്ചയിക്കാന്‍ ജഫ്രി ലെഫ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയാലോചന കമ്മറ്റി എന്ന സംവിധാനം കമ്പനിക്കകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ബന്‍സാലിന്റെ കാര്യത്തില്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചില്ലേ എന്നാണ് മൂര്‍ത്തി ചോദിക്കുന്നത്.
കമ്പനി കെട്ടിപ്പടുക്കുന്നതില്‍ പ്രശംസനീയമായ സംഭാവനകള്‍ നല്കിയ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്ന മോഹന്‍ ദാസ് പൈ, വി.ബാലകൃഷ്ണന്, മുന്‍ ഉദ്യോഗസ്ഥനും ഇപ്പോള്‍ സ്വതന്ത്ര ഡയറക്ടറുമായ ഡി.എന്‍ പ്രഹ്ളാദ്, മുന്‍ വൈസ് പ്രസിഡണ്ട് ശരത് ഹെഗ്ഡെ എന്നിവരോട് പോലും ഇത്രയും വലിയ ഔദാര്യം ഒരിക്കലും കമ്പനി കാണിച്ചിരുന്നില്ല.
എസ്.ഡി ഷിബുലാലിന് ശേഷം കമ്പനിയെ നയിക്കാന്‍ പ്രാപ്തിയുള്ളവര്‍ കമ്പനിക്കകത്ത് തന്നെയുണ്ടായിരുന്നു എന്ന് മൂര്‍ത്തി വിലയിരുത്തുന്നു.
മൂന്നരവര്‍ഷത്തിനുള്ളില്‍ ഒരു കാലത്ത് ഭാരതത്തിനഭിമാനമായിരുന്ന ഇന്‍ഫോസിസില്‍ നടന്ന കഥകള്‍ ഓഹരി വിപണിയിലെ വിശകലന വിദഗ്ദ്ധരുള്‍പ്പെടെ ഒട്ടേറെ പേരെ അസ്വസ്ഥരാക്കിയതിന് കാരണങ്ങള്‍ ഏറെയാണ്. സ്ഥാപകര്‍ വിഭാവനം ചെയ്ത ആശയവും അസ്തിത്വവും സുതാര്യതയും ഇടപാടിലെ സത്യസന്ധതയും പുതിയ മാനേജ്മെന്റ് പാലിക്കുന്നില്ലെന്ന പരാതി കമ്പനിയുടെ പഴയ പല ഉന്നതരും പല സാഹചര്യങ്ങളിലായി പല അര്‍ത്ഥങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും സൂചിപ്പിക്കുകയുണ്ടായി.
പ്രവചനങ്ങള്‍ പലതും പിഴച്ചു. സ്ഥാപകരില്‍ അവസാനത്തെ ആള്, എസ്.ഡി ഷിബുലാല്‍ ചീഫ് എക്സികുട്ടീവ് ഓഫീസര്‍ (സിഇഒ) പദവിയില്‍ നിന്ന് വിരമിക്കേണ്ടത് 2015 ജനുവരിയില്‍ ആയിരുന്നെങ്കിലും 2014 ജൂലായില്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിച്ചു പുറത്തുപോയി. അതിനുശേഷം കാല്‍നൂറ്റാണ്ട് സ്ഥാപകരോടൊപ്പം ജോലി ചെയ്ത ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി.ബാലകൃഷ്ണനായിരുന്നു ആ സ്ഥാനത്ത് വരുന്നത് എന്ന യുക്തിപൂര്‍വ്വമുള്ള പ്രവചനങ്ങളും തെറ്റിച്ച് തങ്ങളുടെ യഥാര്‍ത്ഥ സമയത്തില്‍ നിന്ന് നേരത്തെ വിരമിച്ച അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചു. ഷിബുലാല്‍ വിരമിക്കുന്നതിന് മാസങ്ങള്‍ മുന്‍പുതന്നെ ബാലകൃഷ്ണന് പടിയിറങ്ങി.
ഷിബുലാല്‍ വിരമിച്ചതോടെ സ്ഥാപകര്‍ എല്ലാം കമ്പനിയില്‍ നിന്ന് പടിയിറങ്ങിയെങ്കിലും നാരായണ മുര്‍ത്തിയുടെ 2013 ജൂണ്‍ മാസത്തിലെ തിരിച്ചുവരവ് സ്ഥാപകരിലൊരാളുടെയെങ്കിലും സാന്നിദ്ധ്യം ബോര്‍ഡ് വഴി നിലനിര്‍ത്തി. പക്ഷെ മൂര്‍ത്തിയും കാലാവധി പൂര്‍ത്തിയാകാതെ ചെയര്മാന് സ്ഥാനം രാജിവെച്ച് പൂര്‍ണ്ണമായും കമ്പനിയുടെ നടത്തിപ്പ് അന്യരെ ഏല്‍പ്പിച്ച് ഓഹരി ഉടമക മാത്രമായി. ഇതിനകം ഒട്ടേറെ ഉന്നതര്‍ ഇന്‍ഫോസിസ് അങ്കണത്തില്‍ നിന്ന് വ്യത്യസ്ത കാരണങ്ങളാല്‍ പലായനം ചെയ്യുകയുണ്ടായി.
വിപണിയില്‍ പ്രത്യക്ഷപ്പെടുന്ന ഊഹങ്ങള്‍ പലപ്പോഴും ശരിയാകാറില്ല. എന്നാല്‍ എല്ലാ ഊഹങ്ങളും എപ്പോഴും നുണക്കഥകളാകാറുമില്ല. ഇപ്പോള്‍ ഇന്‍ഫോസിസിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാശിയേറിയ ഊഹകഥകളും ഉന്നതരുടെ തുടര്‍ച്ചയായ അഭിമുഖങ്ങളും പ്രശ്നങ്ങള്‍ക്ക് ഒന്നുകൂടി കൊഴുപ്പ് കൂട്ടുന്നു. പ്രശ്നങ്ങളുടെ ആരംഭഘട്ടത്തില്‍, പുറത്തുപോയവര്‍ ഉള്‍പ്പെടെയുള്ള പല ഉന്നതരും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നത് കൂടുതല്‍ ഊഹക്കഥകള്‍ പടച്ചുവിടാന്‍ കളമൊരുക്കി. നിശബ്ദത പാലിച്ച പലര്‍ക്കും പിന്നീട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥകളോട് പ്രതികരിക്കേണ്ടി വന്നു. പത്രലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചപ്പോള്‍ പ്രശ്നങ്ങള്‍ പുതിയ ദിശയിലേക്ക് നീങ്ങുകയായിരുന്നു.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വിമുഖത കാണിച്ച ഒട്ടേറെ കമ്പനികള്‍ പിന്നീട് കണ്ടത് ഊഹക്കഥകളുടെ കൊടുങ്കാറ്റാണ്. അത്തരം കൊടുങ്കാറ്റില്‍ ഉലഞ്ഞ കമ്പനികളുടെയും ഉന്നതരുടെയും എണ്ണം ചരിത്രത്തില്‍ ധാരാളമാണ്. ഇനി ഇന്‍ഫോസിസും ആ വഴിയില്‍ നീങ്ങുമോ? എന്തായാലും സ്ഥാപകര്‍ ക്രമാനുഗതമായി ഉടമസ്ഥാവകാശം കൈയ്യൊഴിഞ്ഞ് ഒരു കച്ചവട സ്ഥാപനം അമിത പ്രൊഫഷണലിസത്തിന്റെ പേരില്‍ ‘ജനാധിപത്യ’വല്‍ക്കരണത്തിന്റെ പാത തുടര്‍ന്നാല്‍ സ്ഥാപകര്‍ക്ക് ഭാവിയില്‍ എന്ത് വിലയായിരിക്കും എന്നും ഇന്‍ഫോസിസ്സ് തെളിയിച്ചേക്കാം. പുറത്തുപോയ ഉടമസ്ഥരുടെ തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: