1999 നവംബറിലാണ് യുനസ്കോ ഫെബ്രുവരി 21 വിശ്വമാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. അതേവര്‍ഷം മെയ് മാസത്തില്‍ ചേര്‍ന്ന യുഎന്‍ പൊതുസഭ ഭാഷാവൈവിധ്യം സംരക്ഷിക്കാന്‍ അംഗരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് 2008 അന്താരാഷ്ട്ര ഭാഷാവര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടു.
ആഗോളീകരണാനന്തര ലോകത്ത് മാധ്യമങ്ങളുടെ ദുഃസ്വാധീനത്താലും മറ്റും 14 മിനിറ്റില്‍ ഒന്ന് എന്ന തോതില്‍ ഭാഷകള്‍ മരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. നിലവിലുള്ള ഏഴായിരത്തിലധികം സജീവ ഭാഷകളില്‍ പകുതിയിലധികം ഈ നൂറ്റാണ്ടോടെ ഇല്ലാതാവുമെന്നും പഠനങ്ങള്‍ പ്രവചിക്കുന്നു. വര്‍ധിച്ചുവരുന്ന ഈ ഭാഷാനാശം ലോകത്തെ സാസ്കാരികപാരമ്പര്യങ്ങളുടെ വൈവിദ്ധ്യത്തെ ഇല്ലാതാക്കുമെന്നും ലോകം വിരസമാംവിധം ഏകമുഖവത്ക്കരിക്കപ്പെടുമെന്നുമുള്ള ഭയമായിരിക്കണം ഭാഷാവൈവിധ്യത്തിന്റേയും അതുവഴി സാംസ്കാരിക വൈവിധ്യത്തിന്റേയും രക്ഷയ്ക്കായി തുനിഞ്ഞിറങ്ങാന്‍ യുനസ്കോയെ പ്രേരിപ്പിച്ചത്.
ഭാഷാസംസ്കാരങ്ങളുടെ സംരക്ഷണത്തിന് യുഎന്‍ തിരഞ്ഞെടുത്ത ദിനാചരണത്തിനുമുണ്ട് ഒരു ഭാരതബന്ധം. വിഭജനത്തോടെ ഭാരതത്തിന്റെ നാനാത്വത്തില്‍ നിന്ന് ഭാഗം പിരിഞ്ഞുപോയ പാക്കിസ്ഥാനില്‍ കിഴക്കന്‍ പാക്കിസ്ഥാന് എന്ന പേരിലറിയപ്പെട്ടു ബംഗ്ലാദേശ്. വൈവിധ്യമെന്ന പദംതന്നെ ചതുര്‍ത്ഥിയായ സെമിറ്റിക് കാഴ്ചപ്പാടിന്റെ നഖമുനകളില്‍ പിടയാനായിരുന്നു സമൃദ്ധമായ ബംഗ്ലാസംസ്കാരത്തിന്റെ നിയോഗം. അവിടെ ഭരണഭാഷയായി ഉറുദു അടിച്ചേല്‍പ്പിക്കപ്പെട്ടു. ബംഗ്ലാ ഭാഷയും സംസ്കാരവും അവഗണിക്കപ്പെട്ടു.
ലോകചരിത്രത്തില്‍ നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുള്ള ആ സമവാക്യമൊരിക്കല്ക്കൂടി പ്രയോഗവത്ക്കരിച്ചുകൊണ്ട് സംസ്കാരവും മതവും തമ്മില്‍ നേര്‍ക്കുനേര്‍ വരികയും, വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ധാക്കയിലെ ബംഗ്ലാ യൂണിവേഴ്സിറ്റിയിലും പരിസരത്തുമായി തടിച്ചുകൂടിയ പതിനായിരങ്ങള്‍ ബംഗ്ലാ ഭാഷക്കും സംസ്കാരത്തിനുമായി മുദ്രാവാക്യം മുഴക്കി. മതാധിനിവേശശക്തികള്‍ പ്രക്ഷോഭത്തെ തോക്കിന് കുഴല്‍ വഴി നേരിട്ടു. നിരവധിപേര്‍ രക്തസാക്ഷികളായി.
ലോകചരിത്രത്തില്‍ ഇന്നേവരെ ഭാഷക്കും സംസ്കരത്തിനും വേണ്ടി നടന്നതില്‍ വച്ച് മഹത്തായ ആ നിണതര്‍പ്പണം 1952 ഫെബ്രുവരി 21 നായിരുന്നു. ആ പോരാട്ടത്തിന്റെ തുടര്‍ച്ചയായിരുന്നു ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരം പോലും. അടിച്ചമര്‍ത്തലിനെതിരെ സടകുടഞ്ഞെണീറ്റ മാതൃഭാഷയുടെ അതിജീവനവീര്യത്തിന്റെ ഓര്‍മ്മദിനമാണ് വിശ്വഭാഷാദിനാചരണത്തിന് യുഎന്‍ തിരഞ്ഞെടുത്ത ഫെബ്രുവരി 21.
വിശ്വമാതൃഭാഷാദിനത്തോടനുബന്ധിച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭാരതസര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയിയിലൂടെ അംഗീകൃതമായ 22 ഭാരതീയ ഭാഷകളുടേയും ആധുനികവത്ക്കരണത്തിന് ആക്കം കൂട്ടി. ഇരുനൂറിലധികം വരുന്ന ഇതരവികസിതഭാഷകളെയും ഭരണഭാഷകളെന്ന നിലയില്‍ തുല്യപ്രാധാന്യത്തോടെ കണ്ട് ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും വന്നു. സകല ഭാരതീയഭാഷകളെയും തുല്യമായ ആദരവോടെ കാണുന്ന ഈ സമകാലിക ഭാരതം പക്ഷെ ഒന്നിരുട്ടി വെളുത്തപ്പോള്‍ ഉണ്ടായതല്ല. മറ്റെല്ലായിടത്തേയും പോലെ അടിച്ചമര്‍ത്താനും ഭിന്നിപ്പിക്കാനും ഭാഷയെ ഉപയോഗിച്ച ശക്തികള്‍ക്കെതിരായി ഭാരതം പുലര്‍ത്തിയ നിതാന്തജാഗ്രതയില്‍ നിന്നുണ്ടായതാണീ വിശാലവീക്ഷണം.
പാശ്ചാത്യശിക്ഷണം മാത്രം കൈമുതലായുള്ള കപടനേതാക്കന്മാര് പലരും അവസരം സമര്‍ത്ഥമായി ഉപയോഗിച്ച് ദേശീയൈക്യത്തിന് നേരെ ഒളിയമ്പെയ്തു. കമ്മ്യൂണിസ്റ്റുകാര്‍ പതിവുപോലെ ഭിന്നിപ്പിന്റെ ലഘുലേഖകളിറക്കി. ഭാഷാസംസ്ഥാനങ്ങള്‍ അംഗീകരിക്കപ്പെട്ടു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം ഭാഷാസംസ്ഥാനങ്ങള്‍ ഭരണസൗകര്യത്തിന് വേണ്ടി വിഭജിതമാവുന്നത് നാം കാണുന്നു. തെലങ്കാന പ്രക്ഷോഭം ഭാഷയുടെ പേരിലുണ്ടാക്കാന്‍ ശ്രമിച്ച ഭിന്നതയുടെ ദയനീയമായ അന്ത്യമാണ് കാണിക്കുന്നത്. സംസ്ഥാനവിഭജനത്തിന്റെ അടിസ്ഥാനം ഭരണസൗകര്യമല്ലാതെ മറ്റൊന്നുമായിക്കൂടാ എന്ന ദേശസ്നേഹികളുടെ കാഴ്ചപ്പാട് വൈകിയെങ്കിലും ശരിയാണെന്ന് വന്നു.
ഇത്രതന്നെ കുടിലമായി സൃഷ്ടിക്കപ്പെട്ട മറ്റൊരു വിവാദമായിരുന്നു ദേശീയഭാഷാവിവാദം. വോട്ടിന്റെ ബലത്തില്‍ ദേശീയഭാഷ കണ്ടെത്താനുള്ള ശ്രമം രാഷ്ട്രാന്തരീക്ഷത്തെ കലുഷമാക്കി. വലിയ സമരങ്ങള്‍ നടന്നു. പുര കത്തുന്ന സമയം തന്നെ വാഴവെട്ടാന്‍ ചിലര്‍ ഉപയോഗപ്പെടുത്തി. പക്ഷെ കലങ്ങി മറിഞ്ഞ ആ അന്തരീക്ഷത്തില്‍ ഏറെ ശ്രദ്ധേയമായ വിവേകത്തിന്റെ ശബ്ദം ഗുരുജി ഗോള്വല്ക്കറുടേതായിരുന്നു.
‘വാസ്തവത്തില്‍ തമിഴോ, ബങ്കാളിയോ, മറാത്തിയോ, പഞ്ചാബിയോ ഏതുഭാഷയായാലും ശരി അവയെല്ലാം നമ്മുടെ ദേശീയഭാഷകളാണ്. നമ്മുടെ ഒരേ ദേശീയസംസ്കാരത്തിന്റെ സൗരഭ്യം പരത്തുന്ന ധാരാളം വിടര്‍ന്ന പുഷ്പങ്ങള്‍ പോലെയാണ് മികച്ച ഈ ഭാഷകളെല്ലാം'(വിചാരധാര, കുരുക്ഷേത്ര പ്രകാശന്, പേജ് 146).
ദൂരക്കാഴ്ചയുള്ള ഈ വാക്കുകള്‍ തന്നെയാണ് ഇന്നത്തെ ഭാഷാപരമായ നവോത്ഥാന പരിശ്രമങ്ങളോട് ചേര്‍ത്തുവായിക്കേണ്ടത്. ഭാരതീയ ഭാഷാ വേദി എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണവും പ്രവര്‍ത്തനവും ആ ഋഷിവര്യന്റെ വാക്കുകളുടെ പ്രചോദനത്തിലായത് സ്വാഭാവികം. യഥാര്‍ത്ഥത്തില്‍ ഭാരതം എല്ലാക്കാലത്തും സ്വീകരിച്ചു പോന്ന ഭാഷാസമീപനവും ഇതുതന്നെയായിരുന്നു. ആ വിശാലവീക്ഷണത്തിന്റെ ഫലമാണ് ഇന്നിവിടെ കാണുന്ന ഭാഷാവൈവിധ്യം. ആംഗലവാഴ്ചയുടെ ഭീഷണമായ നൂറ്റാണ്ടുകള്‍ക്കും, അതിനുശേഷം അധികാരത്തില്‍ വന്ന ആംഗലാഭിമാനികള്ക്കു ശേഷവും ഈ ഭാഷകള്‍ പരിക്കുകളോടെയെങ്കിലും നിലനില്‍ക്കുന്നതിന് നാം നന്ദി പറയേണ്ടതും ഭാരതത്തിന്റെ കാലാതിവര്‍ത്തിയായ ഈ സമീപനത്തോടാണ്.
ഭാഷ, സംസ്കാരത്തിന്റെ പുറന്തോടാണ്. ഭാഷയ്ക്ക് വേണ്ടി കരയുന്നവര്‍ സംസ്കാരത്തില്‍ അഭിമാനിക്കുന്നവരുമാകണം. അതിനാല്‍ നിങ്ങള്‍ക്ക് ഭാഷയ്ക്കു വേണ്ടി മാത്രം ശബ്ദിക്കാന്‍ കഴിയുകയില്ല. ഇതാണ് ഭാരതീയഭാഷാവേദി വിശ്വമാതൃഭാഷാദിനം ആചരിക്കുന്നതിലൂടെ മുന്നോട്ട് വെക്കുന്ന സന്ദേശം. ഭാഷക്കും സംസ്കാരത്തിനും വേണ്ടി ആത്മാര്‍ത്ഥതയുടെ സൗരഭ്യമുള്ള ഒരായിരം പൂക്കള്‍ വിരിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: