ആലപ്പുഴ: കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പള്‍സര്‍ സുനില്‍ രക്ഷപ്പെട്ടത്. ഇയാള്‍ ജില്ലയില്‍ത്തന്നെ ഉണ്ടെന്നാണ് സൂചന. ഇയാളുടെ സുഹൃത്തുക്കളില്‍ നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിവില്ത്താമസിക്കാനിടയുള്ള പ്രദേശങ്ങളിലാകെ അരിച്ചു പെറുക്കുകയാണ്.
കൊച്ചിയില്‍ നിന്ന് സുഹൃത്ത് നെല്‍സണ്‍ ഏര്‍പ്പാടുചെയ്തു കൊടുത്ത കെഎല്‍ 32 രജിസ്ട്രേഷനുള്ള ഓട്ടോറിക്ഷ സ്വയം ഓടിച്ചാണ് പള്‍സര്‍ സുനി അമ്പലപ്പുഴയിലെ കൂട്ടുകാരുടെ വീട്ടിലെത്തിയത്. അമ്പലപ്പുഴ കാക്കാഴം സ്വദേശി മനുവിന്റ വീട്ടിലാണ് പള്‍സര്‍ സുനി ആദ്യമെത്തിയത്. എന്നാല്‍ മനുവിന്റെ ഭാര്യ ടിവിയില്‍ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതോടെ സുനിയെ അവിടെ നിന്നും മാറ്റി.
പുറക്കാട് നാലാം വാര്‍ഡ് കരൂര്‍ അന്‍വര്‍ മന്‍സിലില്‍ അന്‍വറിന്റെ അടുത്തേക്കാണ് ഇവര്‍ പോയത്. കൂടുതല്‍ തുക ഒളിവില്‍ പോകാന്‍ സുനി ആവശ്യപ്പെട്ടെങ്കിലും 10,000 രൂപ മാത്രമേ സംഘടിപ്പിച്ചു നല്കാന് കഴിഞ്ഞുള്ളൂവെന്നാണ് അന്‍വര്‍ പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് അന്‍വറിന്റെ വീട്ടില്‍ പോലീസ് എത്തിയത്. അതിനു തൊട്ടുമുമ്പു തന്നെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അമ്പലപ്പുഴ പോലീസിനെ പോലും അറിയിക്കാതെയാണ് പ്രത്യേക സംഘം സുനിയെ പിടികൂടാനെത്തിയത്. എന്നിട്ടും ഇയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതില്‍ ദുരൂഹതയുണ്ട്.
പള്‍സര്‍ സുനിയുടെ കയ്യില്‍ കൂടുതല്‍ പണമില്ലാത്ത സാഹചര്യത്തില്‍ ഇയാള്‍ അധിക ദൂരം പോകാന്‍ സാദ്ധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. ഫോട്ടോ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിനാലും ഓട്ടോറിക്ഷ തിരിച്ചറിഞ്ഞതിനാലും സുനി അധികം വൈകാതെ കുടുങ്ങാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: