മങ്കൊമ്പ്: ബജറ്റില്‍ തുകയനുവദിച്ചിട്ടും നടപടികളാകാതിരുന്ന കാവാലം തട്ടാശേരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭഘട്ട നടപടികള്‍ ആരംഭിച്ചു. പാലത്തിനുള്ള സ്ഥല പരിശോധനാ നടപടികളാണ് ഇന്നലെ നടന്നത്. പാലത്തിനുള്ള ഡിസൈനും, എസ്റ്റിമേറ്റും തയാറാക്കി അംഗീകാരത്തിനായി നല്‍കിയിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്ഥലപരിശോധന ആരംഭിച്ചത്. അടുത്തഘട്ടം ടെന്‍ഡര്‍ നടപടികള്‍ നടത്തുകയെന്നതാണ്. ഇതിനായി എസ്റ്റിമേറ്റും, പ്ലാനിനുമൊപ്പം പാലം നിര്‍മിക്കുന്ന സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ അടക്കമുള്ള വിവരങ്ങളും സമര്‍പ്പിക്കേണ്ടതുണ്ട്. നടപ്പാതയടക്കം 11 മീറ്റര്‍ വീതിയിലാണ് പാലത്തിനു സ്ഥലം ആവശ്യമായിട്ടുള്ളത്.
ഇതിനു പുറമെ കിഴക്കു വശത്തായി 3.5 മീറ്റര്‍ വീതിയില്‍ സര്‍വീസ്റോഡും ആവശ്യമാണ്. അപ്രോച്ച് റോഡിന്റെ വശങ്ങളിലെ സംരക്ഷണഭിത്തിയും ചേര്‍ത്ത് ഏകദേശം 15 മീറ്ററോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. എഴുപതുമീറ്ററോളം വീതിയുള്ള ആറിനു കുറുകെ അപ്രോച്ച് റോഡടക്കം 395 മീറ്ററോളം നീളത്തില്‍ സ്ഥലം ആവശ്യമാണ്.
നിലവിലെ ഡിസൈന്‍ പ്രകാരം ആറിനു കുറുകെയുള്ള ഭാഗത്ത് ഏഴുമീറ്റര്‍ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തയാറാക്കിയ ഡിസൈനില്‍ ആറുമീറ്ററില്‍ താഴെ മാത്രമായിരുന്നു ഉയരം. ആറ്റില്‍കൂടി ഹൗസ്ബോട്ടുകളടക്കമുള്ള വാഹനങ്ങള്‍ക്കു കടന്നു പോകാനുള്ള ബുദ്ധിമുട്ടുകള്‍ നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലം കടന്നുപോകുന്ന നദി ദേശീയ ജലപാതയായി പ്രഖ്യാപിക്കുക കൂടെ ചെയ്തപ്പോള്‍ ഉയരം ഏഴു മീറ്ററായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: