വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കേരളത്തിന്റെ തുടക്കം പൊന്നണിഞ്ഞ്. മീറ്റിലെ ആദ്യയിനമായ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ സി. ചാന്ദ്നിയാണ് സ്വര്‍ണജേത്രി. അതേസമയം, വൈകിട്ട് നടന്ന 800 മീറ്ററില്‍ നാലാം സ്ഥാനംകൊണ്ട് ചാന്ദ്നി തൃപ്തിയടഞ്ഞു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വര്‍ണത്തിലേക്ക് കുതിച്ച ചാന്ദ്നി 10:11.88 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടന്നത്. കരിയറിലെ മികച്ച സമയമാണ് ചാന്ദ്നി കുറിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന സംസ്ഥാന മീറ്റില്‍ കുറിച്ച 10:19.00 മിനിറ്റായിരുന്നു പാലക്കാട് കല്ലടി കുമരംപുത്തൂര്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ ചാന്ദ്നിയുടെ മികച്ചസമയം. അതേസമയം, ഈയിനത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ചാന്ദിനിയുടെ കൂട്ടുകാരി യു. ആതിര അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഹാരാഷ്ട്രയുടെ പ്രഗതി ഗണ്‍പത് മുലാനെ 10:15.03 മിനിറ്റില്‍ വെള്ളിയും രാജസ്ഥാന്റെ രാജകുമാരി (10: 23.83) വെങ്കലവും നേടി.
പാലക്കാട് ചിറ്റൂര്‍ വെളയോടി താമരക്കുളം വീട്ടില്‍ ചന്ദ്രന്റെയും അമ്പിളിയുടെയും ഏക മകളാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചാന്ദ്നി. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ 3000, 1500, 800 മീറ്ററുകളില്‍ പൊന്നണിഞ്ഞ് ട്രിപ്പിള്‍ നേടി. കരിംനഗറില്‍ നടന്ന സൗത്ത് സോണ്‍ മീറ്റില്‍ 2,000 മീറ്ററില്‍ സ്വര്‍ണം നേടി. കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 600 മീറ്ററില്‍ വെള്ളിയും നാനൂറില്‍ വെങ്കലവും കരസ്ഥമാക്കി. രാമചന്ദ്രനാണ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: