പാലാ: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടത്താറുള്ള ദേശവിളക്കിനായി വള്ളിച്ചിറ ഒരുങ്ങുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വള്ളിച്ചിറ പിഷാരുകോവില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ദേശവിളക്ക് വിസ്മയം അരങ്ങേറുക.
ക്ഷേത്രത്തിലെ നാലാം ഉത്സവദിവസമായ മാര്‍ച്ച് 4ന് വൈകിട്ട് ഏഴുമണിക്കാണ് ചരിത്രപ്രസിദ്ധമായ ദേശവിളക്ക് തെളിയിക്കുന്നത്. ഇതിനായി ഒന്നരയേക്കറോളം വരുന്ന ക്ഷേത്രമൈതാനത്തിന്റെ മദ്ധ്യഭാഗത്തായി 400 ചതുരശ്ര അടി വസ്തീര്ണ്ണത്തില് 52 അടി ഉയരമുള്ള ദേശവിളക്ക് സ്തംഭത്തിന്റെ പണികള്‍ പുരോഗമിച്ചുവരുന്നു. ഏതാണ്ട് 30 ഓളം പേര് ഒരുമാസത്തോളം പ്രയത്നിച്ചാണ് ഈ പടുകൂറ്റന്‍ ദേശവിളക്ക് സ്തംഭം ഒരുക്കുന്നത്. അടിഭാഗം മുതല്‍ മുകള്ഭാഗം വരെ ഒരേ വിസ്തീര്‍ണ്ണത്തിലാണ് ഇത്തവണ സ്തംഭം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്തംഭത്തില്മാത്രമായി 12001 മണ്‍ചിരാതുകള്‍ കത്തിക്കും. കഴിഞ്ഞതവണ 42 അടി ഉയരമുള്ള സ്തംഭത്തില്‍ 5001 മണ്‍ചിരാതുകളാണ് ഒരുക്കിയിരുന്നത്. കൂടാതെ മൈതാനത്ത് പതിനായിരത്തോളം മണ്‍ചിരാതുകള്‍ വേറെയും. ഇത്തവണ പടുകൂറ്റന്‍ സ്തംഭത്തിലും മൈതാനത്തുമായി ആകെ 25000 ഓളം മണ്‍ചിരാതുകളാണ് ഒരുക്കുന്നത്. കൂടാതെ ക്ഷേത്രമൈതാനത്ത് ഭക്തജനങ്ങള്‍ വീടുകളില്‍നിന്നെത്തിക്കുന്ന ആയിരത്തോളം നിലവിളക്കുകളും ഒരുക്കിവയ്ക്കും.
ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം മുതലാണ് ദേശവിളക്ക് ആരംഭിച്ചത്. എല്ലാ ദേശത്തെയും ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍നിന്നും ഒരു നിലവിളക്ക് ക്ഷേത്രത്തിലെത്തിച്ച് അതു ഭഗവതിക്കുമുന്നില്‍ തെളിയിച്ചുകൊണ്ടാണ് ദേശവിളക്ക് നടത്തുന്നത്. സാധാരണ ദേശവിളക്ക് നടക്കുന്ന ക്ഷേത്രങ്ങളില്‍ മണ്‍ചിരാതുകളുടെ എണ്ണം ഇത്രത്തോളം വരാറില്ല. പകരം വൈദ്യുത ദീപങ്ങളാണ് ഒരുക്കാറുള്ളത്. വള്ളിച്ചിറ പിഷാരുകോവിലിലെ പടുകൂറ്റന്‍ സ്തംഭവും മണ്‍ചിരാതുകളുടെ എണ്ണവും കേരളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡായിരിക്കുമെന്ന് ഉത്സവാഘോഷക്കമ്മറ്റി ഭാരവാഹികള്‍ അവകാശപ്പെട്ടു. ദുര്‍ഗ്ഗയ്ക്കും ഭദ്രയ്ക്കും തുല്യപ്രാധാന്യം നല്കി രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് വള്ളിച്ചിറ പിഷാരുകോവില്‍.
ഉത്സവാഘോഷകമ്മറ്റി ഭാരവാഹികളായ എസ്. ഉണ്ണികൃഷ്ണന്, ഐ.ഡി. സോമന് ഇഞ്ചാനാല്‍, ബൈജു കാനാട്ട്, കെ.എസ്. അജയന്, എന്‍.ബി. അജിത്കുമാര്‍, എന്‍.കെ. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കമ്മറ്റിയംഗങ്ങളാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: