തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ആന്‍ജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റിന്റെ വിലകുറച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് ഗുണം ലഭിക്കില്ല. സ്വകാര്യ ആശുപത്രികള്‍ സ്റ്റെന്റൊഴികെയുള്ളവയ്ക്ക് വിലകൂട്ടിയാണ് രോഗികളെ വഞ്ചിക്കുന്നത്.
സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നത് പാക്കേജ് വഴിയാണ്. സ്റ്റെന്റിനൊപ്പം കത്തീറ്റര്‍, ബലൂണ്‍, വയര്‍, തുടങ്ങി ഒട്ടേറെ സാമഗ്രികള്‍ ആവശ്യമാണ്. ഇവയ്ക്കെല്ലാം വെവ്വേറെ വിലയിട്ടാണ് പാക്കേജ് തയ്യാറാക്കുന്നത്. ഇവയില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനുള്ള ചാര്‍ജും കാത്ത് ലാബ് ഫീസും പലനിരക്കിലാണ് പല ആശുപത്രികളും ഈടാക്കുന്നത്. കാത്ത് ലാബ് ഫീസ്, ആന്‍ജിയോ പ്ലാസ്റ്റി ചാര്‍ജ് എന്നിവ വര്‍ധിപ്പിച്ചും കത്തീറ്റര്‍, ബലൂണ്‍ എന്നിവയുടെ നിരക്കു കൂട്ടിയും പാക്കേജ് പഴയവിലയില്‍ തന്നെ നിര്‍ത്താനാണ് സ്വകാര്യ ആശുപത്രികളുടെ ശ്രമം.
സ്റ്റെന്റിന്റെ വില കുറച്ചാണോ നല്കുന്നതെന്നറിയാന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധന നടത്തുന്നുണ്ട്. സ്റ്റെന്റ് പൂഴ്ത്തിവച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നുണ്ടോ, ഇതുമൂലം ശസ്ത്രക്രിയ മാറ്റിവയ്ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. നാല്‍പ്പതിലധികം സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല. പക്ഷെ പാക്കേജ് ബില്ലില്‍ സ്റ്റെന്റിന് 7,500 മുതല്‍ 30,000 രൂപ വരെ വിലകുറച്ചിട്ടുണ്ടെങ്കിലും കത്തീറ്റര്‍, ബലൂണ്‍, വയര്‍, ഡോക്ടര്ഫീസ്, കാത്ത് ലാബ് ഫീസ് മുതലായവയക്കു നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
മരുന്ന് വിഭാഗത്തില്‍ അല്ലാത്തതിനാല്‍ ഇതു സംബന്ധിച്ച് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന് നടപടിയെടുക്കാനാകില്ല. ഇതാണ് സ്വകാര്യ ആശുപത്രികള്‍ ചൂഷണം ചെയ്യുന്നത്. ഇതേ തന്ത്രമാണ് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഏജന്‍സികളും പിന്തുടരുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകളുടെ നിരക്കില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം പലമേഖകലകളില് നിന്നും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: