ബംഗളുരു: പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ശ്രമം തുടങ്ങി. ഇതിനായി ശശികല ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. അപേക്ഷ പരിഗണനയ്ക്ക് എത്തിയാല്‍ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് സൂചന.
ജയില്‍ മാറ്റത്തെ സംബന്ധിച്ച് അഭിഭാഷകരുമായി കഴിഞ്ഞ ദിവസം ശശികല കൂടിക്കാഴ്ച നടത്തിയിരുന്നു. ജയിലില്‍ എത്തി ശശികലയെ കണ്ട പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനും ജയലളിതയുടെ ബന്ധു ദീപക് ജയകുമാറും ജയില്മാറ്റത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് അറിയുന്നത്. ശശികലയ്ക്കൊപ്പം ഇളവരശിയും സുധാകരനും ജയില്‍ മാറ്റത്തിന് അപേക്ഷ നല്‍കും.
ശശികലയുടെ വിശ്വസ്തനായ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ട് നേടിയതോടെ ജയില്‍ മാറ്റം വേണമെന്ന ആവശ്യം സജീവമായിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാവും ഇത്. ജയിലിലേക്ക് എത്തിയ ദിവസം തങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ ജയിലിന് പുറത്തുണ്ടായ അക്രമസംഭവങ്ങള്‍ ഇതിന് ഉദാഹരണമായി ശശികല നിരത്തും. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വൈകാതെ തന്നെ ശശികലയെ കാണാനായി ജയിലില്‍ എത്തിയേക്കും.
കൂടുതല്‍ സൗകര്യങ്ങള്‍ ജയിലില്‍ വേണമെന്ന ശശികലയുടെ ആവശ്യം പരപ്പന ജയില്‍ അധികൃതര്‍ നിഷേധിച്ചിരുന്നു ഇതും ജയില്‍ മാറ്റത്തിന് ശശികലയെ പ്രേരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: