ചവറ: ഡിവൈഎഫ്ഐ നേതാവിന്റെ ഒത്താശയോടെ കഞ്ചാവ് മാഫിയായുടെ വിളയാട്ടം തുടര്‍ക്കഥയാവുന്നു. ചവറ ബ്ലോക്ക്പഞ്ചായത്ത് അംഗവും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ മുംദാസിന്റെ വീടിനു നേരേ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
മുംദാസിന്റെ മാതാവ് കുല്സംബീവിക്കു പരിക്കേറ്റു. ശനിയാഴ്ച പാതിരാത്രി 12നായിരുന്നു ആക്രമണം. മദ്യക്കുപ്പിയും ബിയര്‍കുപ്പിയും എറിഞ്ഞാണ് ജനല്‍ചില്ലുകള്‍ തകര്‍ത്തത്. ഉഗ്രശബ്ദത്തോടെ പൊട്ടിതെറിച്ച ജനല്‍ഗ്ലാസ്സ് തറച്ചാണ് സുഖമില്ലാതെ കിടന്ന കുല്സംബീവിക്കു പരിക്കുപറ്റിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് കഞ്ചാവ് മാഫിയാസംഘങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവരുകയായിരുന്നു. കുറച്ചുനാളുകളായി കോയിവിള കാട്ടില്മുക്കില് കേന്ദ്രീകരിച്ചു വരുന്ന സംഘം മയക്കുമരുന്നിന്റെ ലഹരിയില്‍ സ്ത്രീകളെ അടക്കം ശല്യം ചെയ്യുന്നു. ഡിവൈഎഫ്ഐ ഏരിയാനേതാവിന്റെ സംരക്ഷണയിലായിരുന്നു ഇവരുടെ വിളയാട്ടം. ബ്ലോക്ക് പഞ്ചായത്ത് അംഗം മുംദാസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് ഇത് ചോദ്യം ചെയ്തതു മുതല്‍ സംഘര്ഷമാരംഭിച്ചതാണ്. കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ പോലും മാഫിയാസംഘം മുംദാസിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി കാലങ്ങളില്‍ ബൈക്കിലെത്തി റോഡില്‍ വടിവാളുരച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് സ്ഥിരംസംഭവമായിരുന്നു.
ഇതിനെതിരെ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെകുറിച്ച് വ്യക്തതയുണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകാത്തതില്‍ പരക്കെ പ്രതിഷേധമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: