മുംബൈ: റിലയന്‍സ് ജിയോ പത്തു കോടി ഉപഭോക്താക്കളെന്ന ചരിത്രനേട്ടം പിന്നിട്ടതായി ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു.കേവലം 170 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ജിയോ സമൂഹത്തിലെ ഓരോരുത്തര്‍ക്കും ഈ നേട്ടം അവകാശപ്പെട്ടതാണെന്ന് മുകേഷ് അംബാനി അറിയിച്ചു.
ജിയോയെ വിശ്വസിക്കുന്ന എല്ലാവര്ക്കും മുകേഷ് അംബാനി നന്ദിയും അറിയിച്ചു. ജിയോയുടെ അണ്‍ലിമിറ്റഡ് വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. 303 രൂപയടച്ചാല്‍ പ്രതിമാസം ജിയോ ഡേറ്റ, വോയിസ്, വിഡിയോ, മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവ പരിധികൂടാതെ ലഭിക്കും.
2018 മാര്‍ച്ച് 31 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ് വരിക്കാര്‍ക്ക് ഏറെ ആഹ്ലാദകരമായ ഈ വാര്‍ത്ത പ്രഖ്യാപിച്ചത്. നിലവിലുള്ള വരിക്കാര്‍ക്കും പുതുതായി ചേരുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഇന്ത്യന്‍ ടെലികോം രംഗത്ത് റിലയന്‍സ് ജിയോ സൃഷ്ടിച്ച ഓളത്തില്‍ പിടിച്ചുനില്ക്കാന് മറ്റു കമ്പനികള്‍ പെടാപ്പാടു പെടുമ്പോഴാണ് ഇന്റര്‍നെറ്റും മെസേജും കോളുകളും സൗജന്യമായി നല്കുന്ന വെല്‍ക്കം ഓഫര്‍ നീട്ടാനുള്ള തീരുമാനം. ദിവസവും ഉപയോഗിക്കാവുന്ന ഡേറ്റ നിരക്ക് ഒരു ജിബിആണ്. ഇതിനു ശേഷം വേഗം 128 കെപിബിഎസ് ആകും. ഒരു ജിബിയില്‍ കൂടുതല്‍ ഉപയോഗിക്കേണ്ടവര്ക്കായി ആകര്‍ഷകമായ വ്യവസ്ഥകളും ഓഫറിലുണ്ട്.
ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ജിയോ ഉപയോഗിച്ചു മാത്രം മൊബൈലിലൂടെ പ്രതിദിനം 5.5 കോടി മണിക്കൂര്‍ വിഡിയോ കാണുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും നെറ്റ് വര്‍ക്ക് കൂടുതല്‍ ശക്തമാക്കാനാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നത്. ഒരോ സെക്കന്‍ഡിലും ഏഴു പുതിയ ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയിലേക്കു വരുന്നുണ്ടെന്നും മുകേഷ് അംബാനി അവകാശപ്പെട്ടു.
ഇതുവരെ 1,71,000 കോടി രൂപ നിക്ഷേപമിറക്കിക്കഴിഞ്ഞ ജിയോയുടെ നെറ്റ് വര്‍ക്ക് വിപുലപ്പെടുത്താന്‍ 30,000 കോടി രൂപ കൂടി ചെലവഴിക്കാന്‍ ഏതാനും ദിവസം മുന്‍പാണ് കമ്പനി തീരുമാനിച്ചത്. ഇതോടെ ചിലയിടങ്ങളില്‍ ഡേറ്റ സ്പീഡ് കുറയുന്നുവെന്ന പരാതിയും പരിഹരിക്കപ്പെടുമെന്നാണു കമ്പനിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: