ഒരു ഭരണം എങ്ങനെയാവരുത് എന്നതിന് ഏറ്റവും നല്ല മാതൃകയായിചൂണ്ടിക്കാണിക്കാവുന്നതാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് പ്രാഥമിക തിരിച്ചറിവുപോലും ഈ സര്‍ക്കാറിനില്ല എന്നതാണ് വാസ്തവം. കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരിക്കുന്നത് വിജിലന്സ്രാജിലേക്കാണോ യാത്രയെന്നാണ്.
ബഹുമാന്യ നീതിപീഠത്തിനുപോലും അത്തരമൊരു നിരീക്ഷണത്തിലേക്ക് പോകേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിലും പാര്‍ട്ടി സ്റ്റാമ്പിങ് വേണമെന്ന നിലയിലേക്ക് സിപിഎമ്മും അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മുഖ്യമന്ത്രിയും തയ്യാറാവുന്നതോടെ കേരളത്തിലെ ഭരണം ആഭാസനാടകമായിത്തീര്ന്നിരിക്കുകയാണ്.
നേരെചൊവ്വെ ജനങ്ങളെ സേവിക്കാന്‍ അറിയാത്തതുകൊണ്ടാണ് ഇവിടെ വിജിലന്‍സ് കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളുടെ സാധുതയത്രയും വിജിലന്‍സ് പരിശോധിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ഒരു സര്‍ക്കാറിന്റെ ആവശ്യം പോലും ഇല്ലാതാവും. അതിന്റെ സൂചനയാണ് അടുത്തിടെ വിജിലന്‍സിന്റെ ചില നിര്‍ദ്ദേശങ്ങളും ഉത്തരവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു.
ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? ഇവിടത്തെ സര്‍ക്കാരിന് ആരോടാണ് ഉത്തരവാദിത്തം? ഭരിക്കുക എന്ന സാങ്കേതികമായ കാര്യത്തിനപ്പുറം ജനങ്ങളുടെ വിചാര വികാരങ്ങള്‍ ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് മുന്നോട്ടുപോകാനുമാണ് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ തയ്യാറാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവിടെ അങ്ങനെയല്ല സംഭവിക്കുന്നത്.
ഹൈക്കോടതി, ഭരണത്തിന്റെ സാങ്കേതികയിലേക്ക് വിരല്‍ചൂണ്ടിയെങ്കില്‍ മറ്റ് മേഖലകളിലെ സ്ഥിതി അതിലും ദയനീയമാണ്. കേരളം മൊത്തത്തില്‍ ഒരു ക്വട്ടേഷന്രാജ് സംസ്ഥാനമായി തീര്‍ന്നിരിക്കുകയാണ്. എവിടെയും എന്തും എപ്പോഴും സംഭവിക്കാമെന്ന ഭീതിയുടെ കരിനിഴലാണ് എങ്ങും. ആര് ആരോട് സഹായം അഭ്യര്ത്ഥിക്കുമെന്നറിയാതെ പൗരന്മാര് നിസ്സഹായരാവുന്നു.
ഓരോ വീട്ടിലും ഒരു വിധവയുണ്ടാകണമെന്ന വാശിയോടെയാണ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. എവിടെയും തങ്ങള്‍ക്കുമാത്രം എന്തും ചെയ്യാനുള്ള അവകാശം കിട്ടിയ തരത്തിലാണ് പെരുമാറ്റം. അതുകൊണ്ടുതന്നെ ഗുണ്ടകളുടെയും പാര്‍ട്ടിക്കാരുടെയും ഹുങ്കില്‍ സംസ്ഥാനം വീര്‍പ്പുമുട്ടുന്നു. ഏതു മാടമ്പിക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നു. അത്തരക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വസജ്ജമായി നില്ക്കുന്നു.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജനകീയ പിന്തുണ നേടി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ദയനീയമായി പരാജയപ്പെടുമ്പോള്‍ ഭരണം വിജിലന്‍സിന് ഏല്‍പ്പിച്ചുകൊടുക്കുകയാണോ എന്ന് ചോദിക്കാനല്ലേ ഹൈക്കോടതിക്കു കഴിയൂ. തെരഞ്ഞെടുപ്പ് സമയത്തെ വര്‍ധിതാവേശം എവിടെപ്പോയി എന്ന് അതിനൊപ്പം ചോദിക്കുന്നത് ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനാണ്. തനിക്കര്‍ഹതപ്പെട്ടതെന്ന് ജനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി പദം തട്ടിത്തകര്‍ത്തതിന്റെ രോഷം മാത്രമല്ല അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്; സര്‍ക്കാരിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രം കൂടിയാണ്. ഒരുഭാഗത്ത് സ്വന്തം നേതാവും അതിനൊപ്പം ഘടകകക്ഷിയും സ്ഥാനംപിടിച്ചിരിക്കുമ്പോള് മനസ്സാക്ഷിയുണ്ടെങ്കില്‍ സ്വയം വിലയിരുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നണി നേതൃത്വവും തയ്യാറാവണം.
പാര്‍ട്ടിയുടെ പേശീബലം കാണിച്ച് ജനങ്ങളെ നിശ്ശബ്ദരാക്കുന്ന ഇന്നത്തെ സമീപനം മാറിയെങ്കില്‍ മാത്രമേ അതിന് സാധിക്കൂ. മാനുഷികമുഖമുള്ള ഒരു സമീപനം അതിന് ആവശ്യമാണുതാനും. തങ്ങളുടെ കൊള്ളരുതായ്മ മറച്ചുവെക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്ന ഇടതു സര്‍ക്കാര്‍ ആദ്യം സ്വയം നന്നാവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. തൊട്ടതിനും പിടിച്ചതിനും കേന്ദ്രത്തിനെ കല്ലെറിയും മുന്‍പ് കാര്യങ്ങള്‍ കണ്ണുതുറന്ന് കാണണം. എല്ലാ കാര്യങ്ങൡലും രാഷ്ട്രീയനിറം ചേര്‍ക്കുന്ന പാര്ട്ടിപ്പദ്ധതി ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ഹൈക്കോടതി പറയാതെ പറഞ്ഞുവച്ചതും അതാണ്. ഇന്നത്തെ സംവിധാനത്തിന് ഭരിക്കാന്‍ വശമില്ലെങ്കില്‍ അത് വിജിലന്‍സിന് ഏല്പ്പിച്ചുകൊടുത്തേക്കൂ എന്ന്! ഇതില്പരം ഒരപമാനം ഒരു സര്‍ക്കാരിനും സംഭവിച്ചിട്ടുണ്ടാവില്ല. കോടതിയുടെ അഭിപ്രായവും ജനവികാരവും ഗുണാത്മകമായെടുത്ത് സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ നന്ന് എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: