കഴിഞ്ഞ മാസം കേരളത്തില്‍ മൂന്നു സാംസ്കാരിക ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തി. കമല്‍, എംടി, ചെ. കമല്‍ എന്ന കമാലുദ്ദീന്, എംടി എന്ന വാസുദേവന്‍ നായര്‍, ചെഗുവര എന്ന ലാറ്റിനമേരിക്കന്‍ കഞ്ചന്‍ സായിപ്പ്. ഭൂകമ്പത്തില്‍ ചില സാഹിത്യ മാന്യന്മാരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീണതും അലന്‍സിയര്‍ എന്നൊരു നടന് ജൗളി ഉരിഞ്ഞ് കണ്ണൂര്‍ സ്റ്റാന്‍ഡിലൂടെ നടന്നതും ഒഴിച്ചാല്‍ ആളപായങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ല.
ഭൂകമ്പംതന്നെ കൃത്രിമമായി സൃഷ്ടിച്ചതാണെന്നതാണ് വാസ്തവം. കല്‍പ്പറ്റ നാരായണന് പറഞ്ഞത് നോക്കുക: ”വധശിക്ഷയെ എതിര്‍ക്കുന്ന പാര്‍ട്ടിയായിട്ടും നിലമ്പൂരില്‍ രണ്ടുപേരെ വെടിവച്ച് കൊല്ലാന്‍ പോലീസിനെ കയറൂരി വിട്ടതിനെ മൂടിവക്കാനാണ് എംടിക്കെതിരായ വിമര്‍ശനത്തെ സിപിഎം ആഘോഷിക്കുന്നത്.” സിപിഎമ്മിന് തരംപോലെ തകിടം മറിയാനും അവസരത്തിനൊത്ത് അഭിപ്രായം മാറ്റാനും ലൈസന്‍സുണ്ട്.
തങ്ങള്‍ക്ക് അടവുനയം എന്നൊരു രോഗമുണ്ടെന്ന് അവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പണ്ടേ ഹാജരാക്കിയിട്ടുണ്ടല്ലോ? പോലീസിനെ മര്ദ്ദനോപാധിയാക്കുന്നതിനെ എതിര്‍ക്കുകയും കക്കയം ക്യാമ്പിലെ നക്സല്‍ പീഡനങ്ങളുടെ പേരില്‍ കെ.കരുണാകരനെ രാജിവപ്പിക്കുകയും ചെയ്ത സിപിഎം ആണ് മാവോവാദികളെ വെടിവച്ചിട്ടത്. ജപ്പാന്‍കാരുടെ പെരുപ്പുനക്കിയെന്ന് വിളിച്ച സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയില്‍ മാലയിട്ട് യെച്ചൂരി അടവുനയത്തിന്റെ പുതിയ കരണംമറിച്ചില്‍ നടത്തി. 2015 ല്‍ സിപിഎം യോഗാദിനാചരണത്തെ എതിര്‍ത്തു.
2016 ല്‍ അവര്‍ യോഗാദിനം ആചരിച്ചു. മംഗളം പോലുള്ള കോട്ടയം പ്രസിദ്ധീകരണങ്ങള്‍ പൈങ്കിളി വാരികകളാണെന്നും അവ യുവാക്കളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ച് എണ്‍പതുകളില്‍ സമരം ചെയ്ത പ്രസ്ഥാനമാണ് സിപിഎം. ഇക്കഴിഞ്ഞ ജനുവരി ഒന്നിലെ മംഗളം വാരികയില്‍ മന്ത്രി ജി.സുധാകരന് കവിത എഴുതിയിട്ടുണ്ട്. നോട്ട് റദ്ദാക്കലിനെതിരെ പൊരിഞ്ഞ സമരം ചെയ്യുന്ന സിപിഎം എപ്പോഴാണ് നോട്ട് റദ്ദാക്കലിനെ സ്വാഗതം ചെയ്യുന്നത് എന്നറിയാനാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ!
വാണിജ്യ സിനിമാ സംവിധായകന് കമലിനെ സത്യജിത് റേയോട് ഉപമിച്ചുകൊണ്ടാണ് എസ്. ജയചന്ദ്രന് നായരുടെ കലാകൗമുദി (ലക്കം 2159) ലേഖനം ആരംഭിക്കുന്നത്. പ്രഭാവര്‍മയുടെ കവിത പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ച പത്രാധിപര്‍ ജയചന്ദ്രന് നായര്‍ ഇപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിവാചാലനായ വക്താവാണ്. ആര്‍ക്കും വേണ്ടാതെ പെട്ടിയില്‍ ഉറങ്ങുന്ന കമല്ചിത്രങ്ങളെ ഓസ്കര് ചിത്രങ്ങളാക്കി വാഴത്തുകയാണ് എകെജി സെന്ററിലെ ആസ്ഥാന എഴുത്തുകാര്‍! അഴകിയ രാവണന്, സെല്ലുലോയിഡ് എന്നീ കമല്‍ ചിത്രങ്ങളിലെ ഹിന്ദു വിദ്വേഷത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ‘അഴകിയ രാവണ’നില് ഇന്നസെന്റ് അവതരിപ്പിക്കുന്ന കരയോഗം പ്രസിഡന്റിലൂടെ അനാഥവും അസംഘടിതവുമായ ഒരു സമുദായത്തെ നിന്ദിച്ച് കമല്‍ ക്രൂരമായി വിനോദിക്കുകയായിരുന്നു.
സെല്ലുലോയിഡ് എന്ന കമല്‍ പടത്തില്‍ സാമൂഹ്യപരിഷ്കര്‍ത്താവായ മള്ളൂര്‍ ഗോവിന്ദപ്പിള്ളയെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് ചരിത്രത്തെ വളച്ചൊടിച്ചു. മള്ളൂര്‍ ഗോവിന്ദപ്പിള്ള സ്ഥാപിച്ച കോട്ടയം എന്‍എസ്എസ് ഹൈസ്കൂള്‍ സംവിധായകന് അരവിന്ദന്, ക്യാമറമാന് വേണു, എഴുത്തുകാരന് സി.ആര്. ഓമനക്കുട്ടന്, സനല്‍ ഇടമറുക് തുടങ്ങി എത്രയോ പ്രതിഭകള്‍ അക്ഷരം പഠിച്ച വിദ്യാലയമാണ്.
മനുഷ്യസ്വാതന്ത്ര്യത്തിന്റെ പരിമളം നിറഞ്ഞ മിത്തായി ചെഗുവരയെ എസ്. ജയചന്ദ്രന് നായര്‍ വിശേഷിപ്പിക്കുന്നു. ബൊളിവ്യയില് കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടാത്ത ചെഗുവര കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ന് മാര്‍ക്സിനേക്കാള്‍ വലുതാണ്. ജയചന്ദ്രന് നായര്‍ തന്നെ ‘അകം’ മാസികയുടെ ജനുവരി ലക്കത്തില്‍ ചെഗുവരയെപ്പറ്റി എഴുതിയ ലേഖനത്തില്‍ പറയുന്നത് നോക്കുക: ”ഇതിനിടയിലാണ് ബൊളിവ്യന് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി മെന്ജോയുടെ സഹകരണം ഉണ്ടാകുമെന്ന വിശ്വാസം തകരുന്നത്. കോംഗോയില്‍നിന്നു ബൊളിവ്യയിലെത്തി അവസാന പോരാട്ടത്തിന് സജ്ജമാകുമ്പോള്‍ ബൊളിവ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായം കിട്ടുമെന്ന പ്രതീക്ഷ മാത്രമല്ല പൊലിയുന്നത്.
ചെയുടെ നേതൃത്വത്തിലുള്ള വിമോചനയുദ്ധത്തിന്റെ പ്രായോഗികതയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അവിശ്വാസം പ്രകടിപ്പിക്കുകയുമുണ്ടായി.”സിപിഎം മാര്‍ക്സിനെ വിട്ട് ചെഗുവരയെ പ്രതീകമാക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. യുവാക്കളിലെ അമേരിക്കയോടുള്ള ആരാധന മുതലെടുക്കുവാന്‍ ഒരു ലാറ്റിനമേരിക്കനെ ഐക്കണാക്കുക. ചെഗുവരയെപ്പോലെ ജനാധിപത്യത്തില്‍ വിശ്വാസമില്ലാതെ സായുധകലാപത്തില്‍ വിശ്വസിച്ച ഒരാളുടെ മാതൃക യുവാക്കളെ ജനാധിപത്യബോധത്തില്‍ നിന്നകറ്റി അക്രമോത്സുകരാക്കുവാന് ഉതകും.
നക്സല്‍ ആദര്‍ശങ്ങളെ മഹത്വവല്‍ക്കരിച്ചുകൊണ്ട് എംടി എഴുതിയ തിരക്കഥയാണ് ‘പഞ്ചാഗ്നി.’ ഈ തിരക്കഥയിലെ ആശയങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നെങ്കില്‍ എംടി കേരള സര്‍ക്കാര്‍ മാവോവാദികളെ നിലമ്പൂരില്‍ വെടിവച്ചതിനെ അപലപിക്കാന്‍ തയ്യാറാകണം. എന്നാല്‍ ദേശാഭിമാനി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ ദേശാഭിമാനി പുരസ്കാരം 24 ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ പിണറായി വിജയനില്‍നിന്ന് എംടി സ്വീകരിക്കുവാന്‍ പോകുന്നു! ചടങ്ങിനോടനുബന്ധിച്ചുള്ള എംടി ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ ‘പഞ്ചാഗ്നി’ ഒഴിവാക്കിയിട്ടുമുണ്ട്.
ചാന്‍സിനുവേണ്ടി കമലിനെ സുഖിപ്പിക്കുക എന്നതിനപ്പുറമൊന്നും അലന്‍സിയര്‍ എന്ന നടന് കണ്ണൂരില്‍ നടത്തിയ പ്രകടനങ്ങള്‍കൊണ്ട് ഉദ്ദേശിച്ചില്ല. എന്നാല്‍ ഒരു കോഴിക്കോടന്‍ വാരികയുടെ ജനുവരി 30 ലക്കത്തില്‍ കവര്‍ സ്റ്റോറിയാകാന്കൂടി നടന് ഇതിലൂടെ കഴിഞ്ഞു. വാരികയുടെ തലവാചകം ‘പാക്കിസ്ഥാനിലേക്ക് പോ’ എന്നാണ്. ദേശീയഗാനാലാപനത്തോട് ആദരവില്ലാത്തവര്‍ ഈ നാട്ടില്‍ ജീവിക്കുന്നതില്‍ യുക്തിയില്ല എന്ന് ഒരു ബിജെപി നേതാവ് അഭിപ്രായപ്പെട്ടതിനെയാണ് ‘പാക്കിസ്ഥാനിലേക്ക് പോ’ എന്ന വ്യാജനിര്‍മിതിയിലൂടെ വാരിക ആയുധമാക്കുന്നത്. ബിജെപിയുടെ കാഴ്ചപ്പാടില്‍ പാക്കിസ്ഥാന് അഖണ്ഡഭാരതത്തിന്റെ ഭാഗമാണ്. ഭഗത്സിങ് മുതല്‍ അദ്വാനിവരെയുള്ളവരുടെ ജന്മദേശമാണ്.
ബിജെപിക്കാരെല്ലാം പാക്കിസ്ഥാന് വിരോധികളാണെന്ന് ഒരു വ്യാജ തിയറി നിര്‍മിച്ച് ന്യൂനപക്ഷങ്ങളെ മുഖ്യധാരയില്നിന്നകറ്റാനുള്ള ദേശവിരുദ്ധ ശക്തികളുടെ സ്ഥിരം തന്ത്രം തന്നെയാണ് കമലിന്റെ വിഷയത്തിലും സെമിറ്റിക് വര്‍ഗീയതയുടെ മാധ്യമലോബി പയറ്റുന്നത്. ദേശീയഗാനത്തിലെ ‘പഞ്ചാബ് സിന്ധ് ഗുജറാത്ത്’ എന്നിടത്ത് പരാമര്‍ശിക്കുന്ന സിന്ധ് ഇന്ന് പാക്കിസ്ഥാനിലാണ്. പുണ്യഭൂമിയായ ഭാരതത്തിന്റെ ഭാഗമായ ആ സിന്ധുതീരത്തിലേക്ക് പോകുവാനും, അഖണ്ഡഭാരതത്തിന്റെ സാക്ഷാത്കാരം ആഗ്രഹിക്കുന്നവരുമാണ് ബിജെപിക്കാര്‍ എന്ന് വ്യാജ മതേതരത്വത്തിന്റെ ദുര്മന്ത്രവാദികള് അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: