ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ വിദേശ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. വിവിധ വിദേശ ബാങ്കുകളിലെ 21 രഹസ്യ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളാണ് സ്വാമി പുറത്തുവിട്ടത്.
കാര്‍ത്തി ചിദംബരത്തിന്റെയും കാര്‍ത്തിയുടെ കമ്പനികളുടേയും പേരിലുള്ളതാണ് ബാങ്ക് അക്കൗണ്ടുകളെല്ലാം. ചെന്നൈയിലെ ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയ വിവരങ്ങളാണ് താന്‍ പുറത്തുവിടുന്നതെന്നാണ് സ്വാമി പ്രതികരിച്ചത്. ഇത്രനാള്‍ കഴിഞ്ഞിട്ടും നടപടികളെടുക്കാത്തതിന്റെ പേരില്‍ ധനമന്ത്രാലയത്തെ സ്വാമി വിമര്‍ശിച്ചു.
യുകെയിലെ മെട്രോ ബാങ്കിലെ 16714313 എന്ന നമ്പറിലുള്ള അക്കൗണ്ട് കാര്‍ത്തി വര്‍ഷങ്ങളായി രഹസ്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ അക്കൗണ്ടിന്റെ വിവരം വര്‍ഷങ്ങളായി വരുമാന നികുതി വെളിപ്പെടുത്തുമ്പോള്‍ കാര്‍ത്തി മറച്ചുവെയ്ക്കുകയാണ്. സിംഗപ്പൂരിലെ ഒസിബിസി ബാങ്കില്‍ നാല് അക്കൗണ്ടുകളുണ്ട്. എയര്‍സെല്‍ മാക്സിസ് അഴിമതിയിലൂടെ ലഭിച്ച തുക ഇവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്. മാക്സിസ് ഗ്രൂപ്പില്‍ നിന്ന് കാര്‍ത്തിയ്ക്ക് രണ്ടു ലക്ഷം ഡോളര്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്.
മൊണാക്കോയിലെ ബാര്‍ക്ലേസ് ബാങ്ക്, സിംഗപ്പൂരിലെ സ്റ്റാന്റേഡ് ചാര്‍ട്ടേഡ് ബാങ്ക്, യുകെയിലെ എച്ച്എസ്ബിസി, ഫ്രാന്‍സിലെ ബാങ്ക്, സ്വിസ് ബാങ്കായ യുബിഎസ്, കാലിഫോര്ണിയയിെ വെല്‍സ് ഫാര്‍ഗോ ബാങ്ക് എന്നിവിടങ്ങളിലെല്ലാം കാര്‍ത്തിക്ക് അക്കൗണ്ടുകളുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കാര്‍ത്തി നല്കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്താതെ രഹസ്യമാക്കി വെച്ച അക്കൗണ്ടുകളാണിതെല്ലാം.
അഴിമതി നിരോധന നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിച്ച് വിചാരണ നേരിടേണ്ട വ്യക്തിയാണ് കാര്‍ത്തി ചിദംബരമെന്ന് സ്വാമി പറഞ്ഞു. എയര്‍സെല്‍-മാക്സിസ് കേസില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടിയും സിബിഐക്ക് വേണ്ടിയും ഹാജരായ അഭിഭാഷകരുടെ നിലപാടുകള്‍ സംശയാസ്പദമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ സ്വാമി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: