പഴുവില്‍: കൊയ്തൊഴിഞ്ഞ പാടത്തേക്ക് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം ഒഴുക്കിവിട്ട് വാരിയം കോള്‍പടവ് പാടശേഖരസമിതി താറാവ്കൃഷിക്ക് വഴിയൊരുക്കിയത് വിവാദമാകുന്നു. ഒരുപൂവല് മാത്രം കൃഷിയുള്ള പാടത്തേക്ക് കൊയ്തുകഴിഞ്ഞാല്‍ ഒരു തുള്ളി വെള്ളം പോലും ഒഴുക്കിവിടരുതെന്ന കൃഷിവകുപ്പിന്റേയും ജില്ലാ കളക്ടറുടേയും കര്‍ശന നിര്‍ദ്ദേശത്തെ അവഗണിച്ചാണ് പാടശേഖരസമിതിയുടെ ഈ നടപടി. കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളമില്ലാതെ ജനം വലയുമ്പോള്‍ നടത്തിയ ജലം പാഴാക്കലിനെതിരെ വിമര്‍ശനമുയര്‍ന്നു.
കഴിഞ്ഞ പത്ത് ദിവസമായി 153 ഏക്കറോളം വരുന്ന കോള്‍പാടത്തേക്ക് ചിമ്മിനിഡാമില്‍ നിന്നും വരുന്ന ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം പത്തോളം ഓവുകള്‍ തുറന്നിട്ടാണ് പാടത്തേക്ക് തുറന്നുവിട്ടത്. 50000 രൂപ വാങ്ങി താറാവ് കൃഷിക്ക് പാടശേഖരസമിതി അനുമതി നല്‍കിയിരുന്നു. താറാവിന് നീന്താനാണെങ്കില്‍ പോലും ചാലിലൊ കൈത്തോടുകളിലൊ പരക്കെ കുറച്ച് വെള്ളം ഉപയോഗിക്കേണ്ടതിന് പകരമാണ് കോള്‍പാടം മുഴുവന്‍ വെള്ളത്തില്‍ മുക്കിയിട്ടിരിക്കുന്നത്.
ചാഴൂര്‍ കര്‍ഷകസമിതിക്ക് ജൈവപച്ചക്കറികൃഷി നടത്തുന്നതിന് അന്‍പത് ഏക്കറോളം സ്ഥലം അനുവദിച്ചിരുന്നു. ഇതിന് കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപ കൃഷിഭവന് വിഎസ്പിസികെ വഴി സബ്ബ്സിഡി ലഭ്യമാക്കുകയും ചെയ്തിരിക്കെ സമയത്ത് പച്ചക്കറി കൃഷിയിറക്കാന്‍ സാധിക്കാത്തവിധത്തിലുള്ള വെള്ളക്കെട്ടാണ് പാടശേഖരസമിതിയുടെ അനാസ്ഥ മൂലം കോള്‍പടവില്‍ ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: