വരന്തരപ്പിള്ളി: ഫയര്‍ലൈന്‍ നിര്‍മ്മാണ തൊഴിലാളികള്‍ പാലപ്പിള്ളി റെയ്ഞ്ച് ഓഫീസ് ഉപരോധിച്ചു. പണിക്കൂലി നല്‍കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ റെയ്ഞ്ച് ഓഫീസ് ഉപരോധിച്ച് ജീവനക്കാരെ പൂട്ടിയിട്ടത്.
റെയ്ഞ്ച് ഓഫീസിന് കീഴിലുള്ള വിവിധ തേക്ക് തോട്ടങ്ങളില്‍ ഫയര്‍ ലൈന്‍ നിര്‍മ്മിച്ച നാല്പതോളം സ്ത്രീ തൊഴിലാളികളാണ് ഓഫീസ് ഉപരോധിച്ചത്.മൂന്നാഴ്ചയോളം ഫയര്‍ലൈന്‍ നിര്‍മ്മിച്ച തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ 4000 രൂപ വീതം കുടിശിക വരുത്തിയിരുന്നു. പല തവണ കൂലിനല്കാമെന്ന് പറഞ്ഞിട്ടും ലഭിക്കാതായതോടെയാണ് തൊഴിലാളികള്‍ സമരവുമായി എത്തിയത്. ഓഫീസിനുള്ളില്‍ കയറിയ തൊഴിലാളികള്‍ ഒരു മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തിയതിന് ശേഷം ജീവനക്കാരെ പൂട്ടിയിടുകയായിരുന്നു. പിന്നീട് വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തിയാണ് ഓഫീസിന്റെ വാതില്‍ തുറന്ന് കൊടുത്തത്. ഫയര്‍ ലൈന്‍ പണി എടുപ്പിക്കുന്ന കണ്‍വീനര്‍ക്ക് സമയത്തിനു പണം ട്രഷറിയില്‍ നിന്നും ലഭിക്കാതിരുന്നതാണ് കൂലി വിതരണം ചെയ്യാതിരിക്കാന്‍ കാരണമെന്ന് പറയുന്നു. ട്രഷറിയില്‍ ഉണ്ടായ സാങ്കേതിക തടസങ്ങളാണ് പണം വിതരണത്തിനു താമസം വരാന്‍ കാരണമെന്നും അത് പരിഹരിച്ചതായും ചാലക്കുടി ഡിഎഫ്ഒ ആര്. കീര്‍ത്തി അറിയിച്ചു. കൂലി അടുത്ത ദിവസം വിതരണം ചെയ്യുമെന്ന് ഡിഎഫ്ഒ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഉപരോധം പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: