വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും കേരളത്തിന് പൊന്നണിഞ്ഞ് തുടക്കം. മൂന്ന് കി.മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ സാന്ദ്ര സുരേന്ദ്രനാണ് സ്വര്‍ണ്ണം നേടിയത്.
ഹരിയാന, യുപി, പഞ്ചാബ് താരങ്ങളുടെ കനത്ത വെല്ലുവിളിയെയും രാവിലത്തെ കടുത്ത തണുപ്പിനെയും മറികടന്നാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോട് നേടിയ സ്വര്‍ണ്ണം നിലനിര്‍ത്തിയത്.
സംസ്ഥാന മീറ്റില്‍ 14:08.00 സെക്കന്‍ഡില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ ഈ പാലക്കാടുകാരിക്ക് പക്ഷേ അതേ മികവ് ആവര്‍ത്തിക്കാനായില്ല. 15:02.22 സെക്കന്‍ഡിലാണ് സാന്ദ്ര മഞ്ജല്‍പൂരില്‍ ഒന്നാമതെത്തിയത്. ഉത്തര്‍പ്രദേശിന്റെ കെ.എം. മുനിത പ്രജാപതി (15:07.65 സെ.) വെള്ളിയും പഞ്ചാബിന്റെ ഗുര്‍പ്രീത് കൗര്‍ (15:07.96 സെ.) വെങ്കലവും സ്വന്തമാക്കി. മറ്റൊരു മലയാളി താരമായ കെ. അക്ഷയ നാലാമതായി.
മത്സരത്തിന്റെ തുടക്കം മുതല്‍ മുന്നിലായിരുന്ന സാന്ദ്ര രണ്ടാം ലാപ്പില്‍ ഫൗളിന് മുന്നറിയിപ്പ് കാര്‍ഡ് കിട്ടിയതോടെ വേഗം കുറച്ചു. ഇതോടെ ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് താരങ്ങള്‍ പിന്നീട് ഒപ്പം പിടിച്ചു. കനത്ത തണുപ്പില്‍ ശ്വാസമെടുക്കുന്നതിനും പ്രയാസമുണ്ടായി. എന്നാലും എതിരാളികള്‍ക്ക് ലീഡ് വിട്ടുനല്‍കാന്‍ അവസരം നല്‍കിയില്ല. ഇടയ്ക്ക് സാന്ദ്ര ഒന്ന് പിന്നോട്ട് പോയെങ്കിലും അവസാന ലാപ്പ് തുടങ്ങുന്നതിന് മുന്‍പുതന്നെ ലീഡ് തിരിച്ചുപിടിച്ചു. പിന്നെ ഒരു നടത്തമായിരുന്നു, എതിരാളികള്‍ക്കെതിരെ വ്യക്തമായ ലീഡോടെ സ്വര്‍ണ്ണത്തിലേക്ക്.
കഴിഞ്ഞ വര്‍ഷം സബ്ജൂനിയറായിരുന്നെങ്കിലും ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് ചേച്ചിമാരെ പിന്തള്ളി ഒന്നാമതെത്തിയ സാന്ദ്രയുടെ രണ്ടാം സ്വര്‍ണ്ണമാണിത്.
മധ്യദൂര ഓട്ടത്തിന്റെ ട്രാക്കില്‍ നിന്നാണ് സാന്ദ്ര നടത്തത്തിലേക്ക് വഴിമാറി എത്തിയത്. രണ്ട് വര്‍ഷം മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ താരമായിരുന്നു സാന്ദ്ര. അന്ന് 600, 400 മീറ്ററുകളിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ മെഡലുകളൊന്നും കിട്ടാതിരുന്നതോടെ കഴിഞ്ഞ വര്‍ഷമാണ് കല്ലടി സ്കൂളിലേക്ക് എത്തിയത്. സ്കൂളിലെ കായികാധ്യാപകനായ എം.ടി. മനീഷാണ് സാന്ദ്രയിലെ നടത്തക്കാരിയെ കണ്ടെത്തിയതും തേച്ചുമിനുക്കിയെടുത്തതും.
തുടര്‍ന്ന് ആദ്യ സംസ്ഥാന, ദേശീയ സ്കൂള്‍ മീറ്റുകളില്‍ സ്വര്‍ണ്ണം നേടുകയും ചെയ്തു ഈ മിടുമിടുക്കി.പാലക്കാട് നെന്മാറ കളത്തില്‍ ചെത്തുതൊഴിലാളിയായ സുരേന്ദ്രന്റെയും സരസ്വതിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് സാന്ദ്ര. കല്ലടി കുമരംപുത്തൂര്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: