കൊച്ചി: മതവിശ്വാസ സംരക്ഷണത്തിനു പ്രവര്‍ത്തിക്കേണ്ട കത്തോലിക്കാ സഭ വ്യവസായാടിസ്ഥാനത്തില്‍ ടൂറിസം കമ്പനി നടത്തുന്നതായി ആരോപണം. സഭയുടെ ആശീര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഗോ വിത് ഐപിആര്‍’ ടൂര്‍ കമ്പനി ഹണീമൂണ്‍ ടൂറിസം ഉള്‍പ്പെടെ നടത്തുന്നതിനോട് സഭയ്ക്കുള്ളില്‍ത്തന്നെ വ്യാപക പരാതികളുണ്ട്. ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും മുഴുവന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ക്കും പരാതി അയച്ചിട്ടും ഫലമില്ലാത്തതിനാല്‍ ചിലര്‍ മാര്‍പ്പാപ്പയോട് പരാതിപ്പെടാന്‍ ഒരുക്കത്തിലാണ്.
നിയമപ്രകാരമുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായി വിവിധ മത സംഘടനകള്‍ വിദേശ – ആഭ്യന്തര സഞ്ചാരികള്‍ക്കു വേണ്ടി ടൂര്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, ആസൂത്രിതമായും വ്യവസ്ഥാപിതമായും സ്വകാര്യ ടൂറിസം കമ്പനികള്‍ക്കു ബദലായി കമ്പനി നടത്തുകയാണ് കത്തോലിക്കാ സഭ.
ഇതിന്റെ മറവില്‍ ചട്ടം മറികടന്ന് വിദേശ നാണ്യ ശേഖരണവും രാജ്യതാല്പര്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും നടക്കുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്. അതത് കാലത്തെ സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും കമ്പനി ഉറപ്പിക്കുന്നു.
ജര്‍മ്മനി കേന്ദ്രീകരിച്ചാണ് പള്ളിക്കമ്പനിയുടെ പ്രവര്‍ത്തനം. ഡോ. ടോമി ജോസഫ് എന്ന പുരോഹിതനാണ് കമ്പനിയുടെ പ്രസിഡന്റ്. കമ്പനിയുടെ വെബ്സൈറ്റില്‍ ഒട്ടുമിക്ക പ്രമുഖ കത്തോലിക്കാ ബിഷപ്പുമാരുടെയും ആശംസയും പിന്തുണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ടൂര്‍ കമ്പനി നടത്തിപ്പുകാര്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രങ്ങളും കമ്പനി വെബ്സൈറ്റിലുണ്ട്. ജര്‍മ്മനിയിലെ മ്യൂണിക്കിലാണ് കമ്പനി ആസ്ഥാനം. കൊച്ചി, ദല്‍ഹി, ആലപ്പുഴ, കോട്ടയം, തേക്കടി എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം കത്തോലിക്ക പുരോഹിതര്‍വഴി പ്രതിവര്‍ഷം 100 ല്‍ അധികം ടൂറിസ്റ്റ് സംഘങ്ങള്‍ കേരളത്തിലെത്തുന്നു. ഇതുവഴി സഭയ്ക്ക് വന്വരുമാനമുണ്ടാകുന്നു. ഓരോ ഗ്രൂപ്പുകളും വ്യക്തികളും സഭയുടെ വിവിധ പദ്ധതികള്‍ സ്പോണ്സര് ചെയ്യുകയും ധനസഹായം ചെയ്യുകയും ചെയ്യുന്നു. ടൂറിസത്തില്നിന്നുള്ളതിനേക്കാള് വരുമാനം ഇതാണ്. കൂടാതെ ഇടിനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും വന്‍ സാമ്പത്തിക നേട്ടമുണ്ട്. ഈ സംവിധാനത്തിനെതിരേ ടൂര്‍ കമ്പനികളും കത്തോലിക്കാ സഭയില്‍പെട്ട ടൂര്‍ വ്യവസായ ഇടപാട്ടുകാരും മതമേലദ്ധ്യക്ഷന്മാര്ക്ക് പരാതി നല്കി.
പ്രതിവര്‍ഷം നേരിട്ട് 10 കോടി രൂപയിലേറെ ഈ കമ്പനിവഴി സഭയിലെത്തുന്നുവെന്നാണ് ടൂറിസം വ്യവസായ രംഗത്തെ പ്രമുഖര്‍ വിശദീകരിക്കുന്നത്. നികുതിയുള്‍പ്പെടെയുള്ള നിയമപരമായ ബാദ്ധ്യതകള്‍ സഭയ്ക്കുണ്ടോ എന്ന പ്രശ്നവുമുണ്ട്. മദ്യനിരോധനത്തിനു വാദിക്കുന്ന കത്തോലിക്കാ സഭ, മദ്യം അനിവാര്യമായ ടൂറിസ പദ്ധതി നടത്തുന്നതും വൈരുദ്ധ്യമാണ്.
പരാതികള്‍ ബിസിനസ് എതിരാളികള്‍ ഉയര്‍ത്തുന്നതാണെന്ന് നിസ്സാരവല്‍ക്കരിക്കുകയാണ് സഭാ അധികൃതര്‍. കത്തോലിക്കാ സഭയ്ക്ക് ഈ കമ്പനിയുമായി ബന്ധം നിഷേധിക്കാന്‍ അവര്‍ തയ്യാറാകുന്നുമില്ല.
പരാതിപ്പെട്ടു, ഫലമില്ല: ജോര്‍ജ്ജ് സ്കറിയ
കേരളത്തിന്റെ ടൂറിസം മേഖലയെ ആകെ തകര്‍ക്കുന്ന, കത്തോലിക്കാ സഭയുടെ ഈ സംവിധാനത്തിനെതിരേ പരാതിപ്പെട്ടിട്ട് ഫലമൊന്നുമില്ലെന്ന് കേരള വോയേജസ് ഡയറക്ടര്‍ ജോര്‍ജ്ജ് സ്കറിയ പറഞ്ഞു. കെസിബിസിക്ക് പരാതി നല്കി, സെക്രട്ടറി ഫാ. വള്ളിക്കാട്ടിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ബിസിനസ് വിരോധമാണ് ആക്ഷേപങ്ങള്‍ക്കു കാരണമെന്നായിരുന്നു മറുപടി.
പള്ളിക്കെതിരല്ല, ടൂറിസം വ്യവസായ രംഗത്തെ ആകെ നശിപ്പിക്കുന്ന പ്രവണതയ്ക്കെതിരേയാണ് ഞങ്ങളുടെ നിലപാട്. പള്ളികള്‍ക്കോ സഭകള്‍ക്കോ എന്തെങ്കിലും നേട്ടമുണ്ടാകുന്നെങ്കില്‍ നല്ലത്. പക്ഷേ അത് അധാര്‍മ്മിക വഴിയില്‍ ആകരുത്. മദ്യത്തിനെതിരേ പ്രസംഗിക്കുന്നവര്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള വഴിതെറ്റിയ ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ്. വിദേശ നാണ്യവിനിമയച്ചട്ടങ്ങള് പോലും ലംഘിക്കപ്പെടുന്നു. കുറഞ്ഞ നിരക്കില്‍ ടൂറിസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കുന്നു, പക്ഷേ ഇടനിലക്കാരായ പുരോഹിതര്‍ വന്‍തോതില്‍ സമ്പാദിക്കുന്നു. ടൂറിസം വ്യവസായത്തെ നശിപ്പിക്കുന്നതിനെതിരേയാണ് ഞങ്ങളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: