മൂന്നാര്‍: കായികാധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ കൊരണ്ടക്കാടില്‍ സിഎംഐ വൈദികരുടെ ഉടമസ്ഥയിലുള്ള കാര്‍മല്‍ഗിരി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.
ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അഞ്ചോളം കുട്ടികള്‍ക്കാണ് പരിക്കേറ്റത്. സ്കൂള്‍ പരിസരത്ത് മാലിന്യം നിക്ഷേപിച്ചെന്ന കാരണം പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുള്ള ആക്രമണം. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ വിവരമറിയിച്ചെങ്കിലും വിശദമായ അന്വേഷണത്തിന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ തയ്യാറായില്ല.
അധ്യാപകനെതിരെയുള്ള നടപടി അട്ടിമറിക്കാനും തങ്ങളുടെ സ്കൂളിന്റെ പേര് സംരക്ഷിക്കാനും വൈദികര്‍ തന്നെ നേരിട്ട് രംഗത്ത് വരുകയായിരുന്നു. വൈദികരുടെ സ്കൂളിനെതിരെയുള്ള ആരോപണം അന്വേഷിക്കാനെത്തിയത് വൈദികര്‍ തന്നെ നേതൃത്വം നല്കുന്ന സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ്. മൂന്നാര്‍ മേഖലയില്‍ ചൈല്‍ഡ് ലൈന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് വിജയപുരം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിസ്ററ് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ്.
ഇതോടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തന്നെ മുന്‍കൈ എടുക്കുകയായിരുന്നു. ആക്രമണം നടന്നെന്ന് സ്ഥിരീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് അധ്യാപകനില്‍ നിന്നും എഴുതി വാങ്ങി കേസ് ഒതുക്കുകയായിരുന്നു. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: