തൃശൂര്‍: വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് മാതൃകയാണെന്ന് പറഞ്ഞ സിപിഐ എംപി സി.എന്‍. ജയദേവനെ വേട്ടയാടുന്നു. സിപിഎം നേതൃത്വവും സിപിഐയിലെ ഒരുവിഭാഗവുമാണ് ഇന്നലെ ജയദേവനെതിരെ രംഗത്തുവന്നത്.
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് മാതൃകയാണെന്നും കഴിഞ്ഞ ദിവസം സി.എന്‍. ജയദേവന് തുറന്നുപറഞ്ഞിരുന്നു. വലപ്പാട് ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ജയദേവന് പരസ്യമായി ഗുജറാത്തിനെ പ്രകീര്‍ത്തിച്ചത്. ഇതോടെ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും സിപിഎം ജില്ലാനേതൃത്വവും ജയദേവനെതിരെ തിരിഞ്ഞിരിക്കുകയാണ്.
അടുത്ത വേദിയില്‍, പറഞ്ഞത് തിരുത്തിപ്പറയണം എന്ന നിര്‍ദ്ദേശമാണ് ഇവര്‍ എംപിക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ വസ്തുതകള്‍ മാത്രമാണ് പറഞ്ഞതെന്നും അതില്‍ രാഷ്ട്രീയം കാണരുതെന്നുമാണ് ജയദേവന്റെ നിലപാട്. ഗുജറാത്തില്‍ വ്യവസായമോ സ്ഥാപനമോ തുടങ്ങാന്‍ അപേക്ഷ നല്കിയാല് ഉടന്‍ ലൈസന്‍സ് ലഭിക്കും. ഏകജാലകത്തിലൂടെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. ഉദ്യോഗസ്ഥന്മാര് വളരെ സഹകരണ മനോഭാവമുള്ളവരാണ്.
കേരളത്തില്‍ ഇതിന് വിപരീതമാണ് സ്ഥിതികള്‍. ഒരു വര്‍ഷം മുമ്പ് നല്കിയ എംപി ഫണ്ടിന്റെ ഫയലുകള്‍പോലും നീങ്ങുന്നില്ല. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാം എന്നുപറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥരും ഭരണനേതൃത്വവുമാണ് കേരളത്തിലേത്. ഇരുപത് വര്‍ഷം മുമ്പ് ഇതിലും മെച്ചമായിരുന്നു ഇവിടുത്തെ കാര്യങ്ങള്‍.
ജയദേവന് തുറന്നടിച്ചു. വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ അത്ഭുതത്തോടെയാണ് ജയദേവന്റെ പരാമര്‍ശങ്ങളെ കേട്ടത്. സിപിഐയുടെ ഏക ലോക്സഭാംഗമാണ് സി.എന്‍. ജയദേവന്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ ജയദേവനെതിരെ വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കാനാണ് സിപിഎമ്മും സിപിഐയിലെ ഒരുവിഭാഗവും ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: