മലയിന്‍കീഴ്(തിരുവനന്തപുരം): ജൈവ വൈവിധ്യങ്ങളുടെ കലവറയായ മൂക്കുന്നിമല നാല് ദിവസം കൊണ്ട് കനല്ക്കാടായി മാറി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ തുടങ്ങിയ മൂക്കുന്നിമലയിലെ അഗ്നിബാധ മൂന്നുനാള്‍ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടയ്ക്കോട്, കല്ലടിമല ഭാഗത്തെ കരസേനയുടെ വെടിവയ്പ്പ് പരിശീലന മേഖലയില്‍ നിന്നു തുടങ്ങിയ അഗ്നിബാധ മലയം, പാമാംകോട് മേഖലയിലെ വായുസേനയുടെ കൈവശമുള്ള വനഭൂമിയിലേക്ക് കടന്നു. പലവട്ടം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ഉള്‍ക്കാടുകളില്‍ നിന്നും അപ്രതീക്ഷിതമായി ഉയര്‍ന്നു വരുന്ന തീയെ പ്രതിരോധിക്കാന്‍ മുന്നൂറോളം വരുന്ന ദൗത്യസേന അംഗങ്ങള്‍ക്കു കഴിയാതെപോയി.
തിങ്കളാഴ്ച രാത്രിയോടെ പാമാംകോട്, മലയം മേഖലയിലെ വനഭൂമിയില്‍ വന്‍ മരങ്ങളിലേക്ക്പടര്ന്നു. തീ ഗോളമായി മൂക്കുന്നിമല മാറിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ പഴഞ്ചന്‍ തീയണക്കല്‍ ഉപകരണങ്ങളുമായി എത്തിയ അഗ്നിശമന സേനാംഗങ്ങള്‍ പൊരുതി തോറ്റു. അതോടെ രക്ഷാപ്രവര്‍ത്തനം വായുസേന ഏറ്റെടുത്തു. വായുസേനയുടെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് പ്രതിരോധ സേനയുടെ മൂന്ന് ആധുനിക ഹെലിക്കോപ്ടറുകള്‍ കൊച്ചിയില്‍ നിന്നും മൂക്കുന്നിമല ദൗത്യത്തിനെത്തിച്ചു.
ഇന്നലെ രാവിലെ ആറുമണിയോടെ എത്തിയ ആദ്യ ഹെലികോപ്റ്ററില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മൂക്കുന്നിമലയിലെ അഗ്നിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സേനയെ ദൗത്യത്തിനിറക്കിയത്. ഹെലിക്കോപ്ടറുകളില്‍ നിന്നും രാസലായനി താഴേക്ക് സ്പ്രേ ചെയ്ത് തീയണക്കാന്‍ ആദ്യം ആലോചിച്ചുവെങ്കിലും അത് വലിയ വിമര്ശനങ്ങള്ക്കിടയാക്കുമെന്നതിനാല് ഉപേക്ഷിച്ചു. പിന്നീടാണ് തൊട്ടടുത്തുള്ള വെള്ളായണി കായലില്‍ നിന്നും ജലം സംഭരിച്ച് തീയണക്കാന്‍ വായുസേനക്ക് നിര്‍ദേശം ലഭിച്ചത്. ഇതിനിടെ ജില്ലാ കളക്ടര്‍ എസ്. വെങ്കിടേശപതി ആര്‍മി, എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി.
ഇടതടവില്ലാതെ മൂന്നു ഹെലിക്കോപ്റ്ററുകളും ഒത്തൊരുമിച്ചുള്ള ദൗത്യഫലമായി ഇന്നലെ ഏറെവൈകി തീമലയെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. മലയത്തെ വായുസേന റഡാര്‍ സ്റ്റേഷന്റെ ഡീസല്‍ ജനറേറ്റര്‍ കോംപ്ലെക്സിന്റെ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ നിന്നും മുഴുവന്‍ മരങ്ങളും അടിക്കാടുകളും വെട്ടിമാറ്റി. കോംപ്ലെക്സിന് ചുറ്റുമുള്ള പ്രദേശം കനത്ത തോതില്‍ വെള്ളം പമ്പുചെയ്ത് തണുപ്പിക്കുന്നുണ്ട്. ഉള്‍ക്കാടുകളില്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന വന്മരങ്ങള് പൊട്ടിത്തെറിച്ചു മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അടിക്കാടുകളിലേക്കും വന്‍ തോതില്‍ ജലം പമ്പുചെയ്ത് വിടുന്നുണ്ട്.
അപൂര്‍വയിനം സസ്യ, ജന്തു ജാലങ്ങള്‍ അധിവസിക്കുന്ന മൂക്കുന്നിമല പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്ത ഭൂപ്രദേശം കൂടിയാണ്. അതീവ സുരക്ഷാ ജാഗ്രത പാലിക്കപ്പെടുന്ന മൂക്കുന്നിമലയില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: