പേട്ട: കണ്ണാശുപത്രിയില്‍ രോഗികള്‍ക്ക് പേവാര്‍ഡ് നല്‍കുന്നില്ല. സൊസൈറ്റിയുടേയും സര്‍ക്കാരിന്റേയും പേവാര്ഡുകളുണ്ടെങ്കിലും രോഗികള്‍ക്ക് ലഭ്യമല്ല.
സര്‍ക്കാര്‍ പേവാര്‍ഡിന് അഞ്ചും സൊസൈറ്റി പേവാര്‍ഡിന് പതിനൊന്ന് മുറികളുമാണുളളത്. ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഭാഗികമായ തീപിടുത്തത്തില്‍ സൊസൈറ്റി പേവാര്‍ഡ് അടച്ചിട്ട നിലയിലാണ്. ഉപയോഗശൂന്യമായ തുണികള്‍ ഇലക്ട്രിക് ലൈന്‍ ബന്ധപ്പെടുത്തുന്ന പ്രധാന ഡിപിക്ക് സമീപം കൂട്ടിയിട്ടിരുന്നതാണ് തീപിടുത്തത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം സര്‍ക്കാര്‍ പേവാര്ഡിലുളള മുറികളില്‍ ഒന്ന് സ്ഥിരമായി പൂട്ടിയിട്ടിരിക്കുകയാണ്. മൂന്നെണ്ണം ഡോക്ടേഴ്സിന്റേയും ജീവനക്കാരുടേയും വിശ്രമ മുറികളാക്കി മാറ്റിയിരിക്കുകയാണ്. ഇതില്‍ പേവാര്ഡെന്ന വിധത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത് ഒരുമുറി മാത്രമാണ്. എന്നാല്‍ പുതിയ അത്യാഹിത വിഭാഗത്തിന്റെ കെട്ടിടത്തിനോട് ചേര്‍ന്ന് ഡോക്ടേഴ്സിനും ജീവനക്കാര്‍ക്കും വിശ്രമ സൗകര്യത്തിനുളള മുറിയുണ്ടെന്നുളളതാണ് പ്രധാന വസ്തുത. ഈ സാഹചര്യത്തില്‍ സര്‍ജറി കഴിഞ്ഞ് പേവാര്‍ഡ് ആവശ്യപ്പെടുന്ന രോഗികള്‍ക്ക് ജനറല്‍ വാര്‍ഡില്‍ തൃപ്തിപ്പെടണം. അല്ലെങ്കില്‍ അനുവദിച്ചിട്ടുളള പേവാര്‍ഡ് മുറി ഒഴിയുന്നതുവരെ സര്‍ജറി മാറ്റി വെയ്ക്കേണ്ട സ്ഥിതിയിലാണ്.
ഇത്തരത്തില്‍ അധികൃതരുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി തുടരുകയാണ് കണ്ണാശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍. ലക്ഷങ്ങള്‍ മുടക്കിയുളള നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ പ്രായോഗികമായ വിധത്തിലല്ലായെന്നതാണ് വസ്തുത. ഒപി ബ്ലോക്കിന് പുറക് വശത്തായി മാസങ്ങള്‍ക്ക് മുമ്പ് വാഹന പാര്‍ക്കിംഗിനായി ഷെഡ് പണിതിട്ടും ഇതുവരെ പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ല. വാഹനങ്ങള്‍ കടന്ന് പോകുന്നതിന് അസൗകര്യമായ വിധത്തിലാണ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്.
അന്ധര്‍ക്ക് പരിശീലനം നല്‍കിയിരുന്ന അലുമിനിയം കൊണ്ട് നിര്‍മ്മിച്ച ക്യാബിന് പൊളിച്ചുമാറ്റി അതേ സ്ഥാനത്ത് മറ്റോരു ക്യാബിന് നിര്‍മ്മിച്ചതിലും ക്രമക്കേടുളളതായിട്ടാണ് പറയുന്നത്. രക്തദാന റിസപ്ഷന് കൗണ്ടറിനാണ് പുതിയ ക്യാബിന്റെ നിര്‍മ്മാണം . അന്ധര്‍ക്കുളള പരിശീലനം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ക്യാബിന് ഒഴിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ പഴയക്യാബിന് ഉപയോഗിക്കാതെയാണ് പുതിയ ക്യാബിന് നിര്‍മ്മിക്കുന്നത്. ഇതും ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: