തിരുവനന്തപുരം : 2017-18 ലെ കേന്ദ്ര ബജറ്റ് വ്യക്തമായ ദിശാബോധമുള്ളതാണെന്ന് സാമ്പത്തിക വിദഗ്ധ മേരിജോര്‍ജ്ജ്. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേന്ദ്രബജറ്റ് 2017 സാധ്യതകളും വെല്ലുവിളികളും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പം സ്വീകരിച്ച ബജറ്റാണ് അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചത്. ആസ്തിത മനോഭാവം സൃഷ്ടിക്കുന്ന അനൂകൂല്യങ്ങള്‍ ഒരു പക്ഷേ ബജറ്റിലുണ്ടാവില്ല. യുവജനങ്ങളുടെ ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ജലസംരക്ഷണത്തിന് വ്യക്തമായ ഊന്നല്‍ നല്കുന്നു. ഗ്രാമീണ അടിസ്ഥാന മേഖലയ്ക്ക് വളരെയധികം പ്രാധാന്യമാണ് ബജറ്റ് നല്‍കുന്നത്. റെയില്‍വേയുടെ വികസനത്തിന് ഒരു ലക്ഷം കോടി മാറ്റി വച്ചത് ഗുണകരമാണ്. കേരളത്തിന്റെ ഭാവിക്കും കേന്ദ്രബജറ്റ് കരുത്തേകും. ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗ്രാമവികസനം, ഹാന്റ്ലൂം പോലുള്ള തുണിത്തരമേഖലകള് എന്നിവിടങ്ങളില്‍ ബജറ്റ് ഗുണകരമാകും.
എന്നാല്‍ റെയില്‍വേയുടെ സ്വകാര്യവത്കരണം, ബാങ്കുകളുടെ ലയനം, എണ്ണക്കമ്പനികളുടെ അധികാരങ്ങള്‍ ഇവ ദോഷം ചെയ്തേക്കാമെന്നും മേരിജോര്‍ജ്ജ് പറഞ്ഞു.
ദീനദയാല്‍ ഉപാധ്യായയുടെയും ഗാന്ധിജിയുടെയും പ്രത്യയ ശാസ്ത്രങ്ങളില്‍ ഊന്നിയുള്ള ബജറ്റാണ് അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് ഹരി എസ് കര്‍ത്ത പറഞ്ഞു. പദ്ധതി ചെലവും പദ്ധതിയേതര ചെലവും തമ്മില്‍ വ്യത്യാസമില്ലാത്ത ബജറ്റില്‍ സാമ്പത്തിക തത്വശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളില്‍ ഊന്നി നിന്നുള്ള തന്ത്രപരമായ വ്യതിയാനമാണ് കാണാന്‍ കഴിഞ്ഞത്. ഗ്രാമീണ മേഖലയ്ക്ക് ഇത്രയും ഊന്നല്‍ നല്കിയ മറ്റൊരു ബജറ്റ് നെഹ്റുവിന്റെ കാലഘട്ടത്തില്‍ പോലുമുണ്ടായിട്ടില്ല. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരും വികസന രംഗത്തുള്ളവരും അനുകൂലിക്കുന്ന ബജറ്റിനെ കേരളത്തിലെ ഇടതുപക്ഷം മാത്രമാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ജി. കരുണാകരന്‍പിള്ള, വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.വി. രാജശേഖരന്, സെക്രട്ടറി രാജന്‍പിള്ള എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: