കൊച്ചി: മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് പോലീസിന് കീഴടങ്ങി. വല്ലാര്‍പാടം പനമ്പുകാട് പുന്നക്കാട്ടുതറ ഷഗി (43) യാണ് സെന്‍ട്രല്‍ സിഐയ്ക്ക് കീഴടങ്ങിയത്. ഇയാള്‍ സിപിഎം പനമ്പുകാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കീഴടങ്ങല്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രതിയെ വൈദ്യപരിശോധന നടത്തി. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി.
കഴിഞ്ഞമാസം ഒന്നിനായിരുന്നു സംഭവം. സ്കൂളില്‍ അദ്ധ്യാപകര്‍ എത്തും മുന്‍പേ, മകനെ സ്കൂളിലാക്കാന്‍ ബൈക്കിലെത്തിയ ഷഗി മൊബൈല്‍ ഫോണില്‍ ഗെയിം കാണിച്ചുകൊടുത്ത് മറ്റ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിച്ചശേഷം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനം കണ്ട ചില വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ വിവരം ധരിപ്പിച്ചെങ്കിലും പ്രധാനാദ്ധ്യാപികയുള്പ്പെടെയുള്ളവര് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ഇടപെട്ട് വിദ്യാലയത്തിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി ഒളിവില്‍ പോയി. പ്രതിയുടെ സ്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാര്‍, പീച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് സംഘം തെരഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.
പ്രതിയെ പിടിയ്ക്കാത്തതില് പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം നടത്തി. നാട്ടുകാരെ ലാത്തിച്ചാര്‍ജ് ചെയ്തത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: