കൊല്ലം: അനധികൃത സ്വത്തുള്ളവരെ പിടിക്കാന്‍ നടത്തിയ ഷൈലോക്ക് ഓപ്പറേഷനില്‍ സിറ്റി പോലീസ് സിപിഎം നേതാക്കളില്‍ നിന്നടക്കം പിടികൂടിയത് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും. ഇതുകൂടാതെ മുദ്രപ്പത്രങ്ങളും ചെക്കുകളും കണ്ടെടുത്തു. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് ഉച്ചവരെ തുടര്‍ന്നു.
സിപിഎം നേതാക്കളായ സഹോദരങ്ങളുടെ വീട്ടില്‍ നിന്നും എട്ടു ലക്ഷം രൂപയും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെടുത്തു. കൂടാതെ നിരവധി രേഖകളും പിടിച്ചെടുത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്, സഹോദരനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ സുനില്‍കുമാര്‍ എന്നിവരുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. മോഹനന് മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. സുനില്‍കുമാര്‍ മുന്‍ പഞ്ചായത്ത് അംഗവും. സുനില്‍കുമാറിന് ഭാര്യ തൊടിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗമാണ്.
കുലശേഖരപുരം ആദിനാട് തെക്ക് വീട്ടില്‍ ചിട്ടി രാജുവിന്റെ വീട്ടില്‍ നിന്നും 53 ലക്ഷം രൂപയും ചെക്കുകളും മുദ്രപ്പത്രങ്ങളും പിടിച്ചെടുത്തു. കടത്തൂര്‍ മണ്ണടിശ്ശേരില്‍ മഹാരാജന്റെ വീട്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയും പാവുമ്പ മൂപ്പാണശ്ശേരില് പൊടിയന്റെ വീട്ടില്‍ നിന്നും 10 ലക്ഷം രൂപയും 30 പ്രമാണങ്ങളും മുദ്രപ്പത്രങ്ങളും പിടിച്ചെടുത്തു.
കരുനാഗപ്പള്ളിയില്‍ ഒരുകോടിയില്‍പരം രൂപയും ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളും നൂറില്‍പരം ചെക്കുകളും പ്രമാണങ്ങളും ഒപ്പിട്ട മുദ്രപത്രങ്ങളുമാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളി എസിപി ശിവപ്രസാദ്, സിഐ അനില്‍കുമാര്‍, എസ്ഐമാരായ രാജേഷ്, വിനോദ്ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: