തലശേരി: തൃശൂര്‍-കൊച്ചി യാത്രയ്ക്കിടയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ പ്രതി കതിരൂര്‍ പൊന്ന്യം സ്വദേശി വി.പി.വിജേഷ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയുടെ സഹോദരന്. മനോജിനെ വധക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട കതിരൂരിലെ സജിലേഷ് എന്ന സജൂട്ടിയുടെ സഹോദരനാണ് സിപിഎം പ്രവര്‍ത്തകനായ പൊന്ന്യം മംഗലശേരി വീട്ടില്‍ വിജേഷ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതികളിലൊരാളാണ് വിജേഷ്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്.
മൂന്നു വര്‍ഷം മുമ്പ് കതിരൂരില്‍ ചില സാമ്പത്തിക ഇടപാടുകള്‍ നടത്തി കൃത്യത പാലിക്കാത്തനെതുടര്ന്ന് ഇയാള്‍ സ്ഥലം വിട്ടതാണ്. പാലക്കാട് വാളയാര്‍ ചുരത്തിനടുത്താണ് താമസിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രദീപനും കണ്ണൂര്‍ സ്വദേശിയാണ്.
മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം ഒളിവില്‍ പോയ വിജേഷും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
തലശ്ശേരി സ്വദേശിയായ വിജേഷും സഹോദരങ്ങളും സിപിഎം ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണ്. വിജേഷിന്റെ ജ്യേഷ്ഠന് സജൂട്ടന് എന്ന സജിലേഷ്, കതിരൂര്‍ മനോജ് വധത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനൊപ്പമാണ് പ്രതിയായത്. കേസിലെ 24-ാം പ്രതിയാണ് സജിലേഷ്. ജയരാജന്റെ നാട്ടുകാരന് കൂടിയാണ് ഇയാള്‍.
വേറ്റുമ്മല്‍ രതീഷ് എന്ന സിപിഎം പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ തന്നെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് സജിലേഷ്. കതിരൂര്‍ മേഖലയിലെ മണല്‍ മാഫിയയെ നിയന്ത്രിക്കുന്നതും ഇയാളാണ്. വിജേഷിന്റെ മറ്റൊരു സഹോദരന് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: