ആലുവ: അൈദ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ നടപടി വരും. വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ.വി. സരളക്കെതിരെ നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു. അദ്വൈതാശ്രമം സന്ദര്‍ശിച്ച് സ്വാമി ശിവസ്വരൂപാനന്ദയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നിര്‍ദ്ദേശിച്ചത് പ്രകാരമാണ് ടി.ജെ. വിനോദ് ആശ്രമം സന്ദര്‍ശിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശ്രമവളപ്പില്‍ പൊതുമാലിന്യം തള്ളുകയും ചോദ്യം ചെയ്ത മഠാധിപതിയെയും മറ്റും അപമാനിക്കുകയും ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.വി. സരളക്കെതിരെ ജനരോഷം ശക്തമായപ്പോള്‍ മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. രാഷ്ട്രീയത്തിന് അതീതമായി മഠാധിപതിക്ക് പിന്തുണയുമായി സംഘടനകളും വ്യക്തികളും ഇറങ്ങിയത് നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസിന് വെട്ടിലാക്കിയിരുന്നു.
മാലിന്യം കോരി ആശ്രമവളപ്പിലിട്ടതിനെ തുടര്‍ന്ന് സദ്യാലയത്തിലെ അന്നദാനത്തിനും തടസം നേരിട്ടിരുന്നു. രാത്രിയില്‍ കൊതുകിന്റെ രൂക്ഷമായ ശല്യമാണ് ഈ ദിവസങ്ങളില്‍ ഉണ്ടായതെന്ന് അന്തേവാസികളും പറഞ്ഞു. ആശ്രമം സെക്രട്ടറിയെ അധിക്ഷേപിക്കുകയും ആശ്രമം വളപ്പില്‍ മാലിന്യം തള്ളുകയും ചെയ്ത കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഉറപ്പ് നല്കിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം യൂണിയന് യൂത്ത് മൂവ്മെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടികള്‍ താത്കാലികമായി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: