കളമശേരി: ഏലൂര്‍ എടയാര്‍ മേഖലയിലെ വ്യവസായങ്ങളെയും തൊഴിലിനെയും സംരക്ഷിക്കാന്‍ തൊഴിലാളികള്‍ മുന്നിട്ടിറങ്ങണമെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്. പരിസ്ഥിതി മാഫിയയ്ക്കെതിരെ ഇന്നലെ പാതാളത്ത് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടയാര്‍ വ്യവസായ മേഖലയിലെ 240 ഓളം വ്യവസായശാലകളെ മലിനീകരണത്തിന്റെ പേരില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ചില കപട പരിസ്ഥിതിവാദികളും ചേര്‍ന്ന് പൂട്ടാന്‍ ശ്രമിക്കുകയാണ്. പെരിയാര്‍ സംരക്ഷണ സമിതി തുടങ്ങി ചില സംഘടനകളെ മുന്‍നിര്‍ത്തിയാണ് ഉേദ്യാഗസ്ഥര്‍ കളിക്കുന്നത്.
രാജ്യത്തെ ഭരണാധികാരികള്‍ കൂടുതല്‍ വ്യവസായ വികസനമുണ്ടാക്കാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥന്മാര് വ്യവസായങ്ങളെ നശിപ്പിക്കാന്‍ എടയാര്‍ മേഖലയില്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.
മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താനും തൊഴിലാളികളെ പട്ടിണിക്കിടാനും പരിസ്ഥിതി മാഫിയകള്‍ നടത്തുന്ന ശ്രമം നേരിടണമെന്ന് ജയപ്രകാശ് പറഞ്ഞു.
കപട പരിസ്ഥിതിവാദികള്‍ നഗരസഭയ്ക്കും ഭീക്ഷണിയായി മാറി. പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്ന് കൊടുത്ത് കടലിലേക്ക് വെള്ളം പോകാന്‍ അനുവദിക്കണം. വ്യവസായങ്ങളില്‍ ഒരെണ്ണം പോലും പൂട്ടാന്‍ അനുവദിക്കരുത്.
അറേബ്യന്‍നാടുകള്‍ ചുറ്റിക്കറങ്ങി വ്യവസായ പുരോഗതിക്ക് ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അള്ള് വെയ്ക്കുന്ന പ്രവര്‍ത്തനമാണ് മലിനീകരണം നിയന്ത്രണ ബോര്‍ഡ് നടത്തുന്നതെന്ന് ജയപ്രകാശ് പറഞ്ഞു. എം.എം. ഉല്ലാസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, സജി തുരുത്തികുന്നേല്‍, കെ.എസ്.ഉദയകുമാര്‍, സുനില്‍കുമാര്‍, ദേവരാജന്‍ ,അഡ്വ.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: