കളമശേരി: സര്‍വ്വകലാശാലയടക്കം 15 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എച്ച്എംടി കവല മുതല്‍ മണലിമുക്ക് വരെയുള്ള എച്ച്എംടി റോഡ് വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് കൂട്ട നിവേദനം. വാഹന ബാഹുല്യവും അമിതവേഗതയും കാരണം അപകട മേഖലയായി മാറിയതോടെയാണ് അടിയന്തര നടപടികള്‍ എടുക്കണമെന്നാവശ്യം ഉയര്‍ത്തിയത്.
പ്രദേശത്തെ വിദ്യാഭ്യാസ സോണായി പ്രഖ്യാപിച്ചാല്‍ നടപ്പാതകള്‍, സൈന്‍ ബോര്‍ഡുകള്‍, സിസിടിവി ക്യാമറകള്‍, ഡിവൈഡറുകള്‍, സിഗ്നല്‍ ലൈറ്റുകള്‍ എന്നിവ ഉപയോഗിച്ചുള്ള ഗതാഗത നിയന്ത്രണം സാധ്യമാകുമെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. റോഡ് കുറുകെ ക്കടക്കാന് ഏറെ വിഷമിക്കുന്ന എച്ച്എംടി കവലയില്‍ കാല്‍നട മേല്‍പ്പാലം വേണമെന്നും വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ആവശ്യപ്പെടുന്നുണ്ട്.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്കും വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലേക്കും പ്രവേശിക്കേണ്ട ചരക്ക് വാഹനങ്ങള്‍ പ്രധാനമായും എച്ച്എംടി റോഡിനെയാണ് ആശ്രയിക്കുന്നത്. ഇത് കൂടാതെ ഓട്ടോ ടെമ്പോ സ്റ്റാന്‍ഡുകളും വഴിവാണിഭവും ചേര്‍ന്ന് അപകടമേഖലയായിരിക്കുകയാണെന്ന് നിവേദനത്തില്‍ പറയുന്നു.
എച്ച്എംടി ജംഗ്ഷന് ഡെവലമെന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നിവേദനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. നിവേദനം തയ്യാറാക്കിയത്. ജില്ലാ കളക്ടര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എം. നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: