ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന പ്രഹസന വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നല്കിയ ഹര്‍ജിയില്‍ വീഡിയോ ഹാജരാക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. വോട്ടെടുപ്പില്‍ പ്രതിപക്ഷാംഗങ്ങളെ പങ്കെടുപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇത് റദ്ദാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടത്.
വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ വേണമെന്ന് ഡിഎംകെ ആക്ടിങ് ചീഫ് എം. കെ. സ്റ്റാലിന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ പി. ധനപാല്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഡിഎംകെ നേതാക്കള്‍ നിയമസഭയ്ക്കുള്ളില്‍ ബഹളം വെച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തെ പുറത്താക്കി നടത്തിയ വിശ്വാസവോട്ടെടുപ്പില്‍ പഴനിസ്വാമി ഭൂരിപക്ഷം നേടുകയും ചെയ്തു.
പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാതെ നടത്തിയ വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നും ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഡിഎംകെ ഹര്‍ജി നല്‍കിയിരുന്നത്. അതിനിടെ ചട്ടവിരുദ്ധമായി പെരുമാറിയ സ്പീക്കര്‍ ധനപാലന് എതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും ഡിഎംകെ നീക്കം തുടങ്ങി. പാര്‍ട്ടി ഇന്ന് സംസ്ഥാനവ്യാപകമായി ഉപവാസസമരത്തിലാണ്.
സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും സ്റ്റാലിന് കഴിഞ്ഞ ദിവസം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: