ന്യൂദല്‍ഹി: പുതിയ ആയിരം രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രധനമന്ത്രാലയം. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
അഞ്ഞൂറ് രൂപ നോട്ടുകളുടേയും അതിന് താഴെ മൂല്യമുള്ള നോട്ടുകളുടേയും അച്ചടിക്കും വിതരണത്തിനുമാണ് ഊന്നല്‍ കൊടുക്കുന്നതെന്നും ശക്തികാന്ത ദാസ് അറിയിച്ചിട്ടുണ്ട്. പുതിയ ആയിരം നോട്ടുകള്‍ പുറത്തിറക്കുമെന്ന് മുതിര്‍ന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചതോടെയാണ് വിശദീകരണം.
ദല്‍ഹിയില്‍ ചില എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥയ്ക്ക് കാരണം ആവശ്യത്തിലധികം തുക എടുത്തു സൂക്ഷിക്കുന്നതാണെന്ന് ശക്തികാന്ത ദാസ് പ്രതികരിച്ചു. എല്ലാവരും കൂടുതല്‍ തുക കയ്യില്‍ സൂക്ഷിച്ചുവെയ്ക്കുന്നത് പ്രശ്നമുണ്ടാക്കുന്നുണ്ട്. 80-85 ശതമാനം എടിഎമ്മുകളിലും പഴയ നിലയില്‍ കറന്‍സി നിറച്ചുവെച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. അഞ്ഞൂറു രൂപാ നോട്ടുകള്‍ കൂടുതലായി കൈവശം വെയ്ക്കാന്‍ ശ്രമിക്കുന്നതാണ് ചിലസ്ഥലങ്ങളില്‍ പ്രശ്നകാരണമെന്നാണ് ബാങ്കുകള്‍ പറയുന്നത്.
അതിനിടെ ദല്‍ഹിയിലെ സംഗംവിഹാറിലെ എസ്ബിടി എടിഎമ്മില്‍ നിന്ന് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ അച്ചടിച്ച രണ്ടായിരം രൂപയുടെ നാല് വ്യാജ നോട്ടുകള്‍ കണ്ടെത്തി. കോള്‍സെന്റര്‍ ജീവനക്കാരനായ രോഹിത് എന്നയാള്‍ എടിഎമ്മില്‍ നിന്നും പിന്‍വലിച്ച നോട്ടുകളിലാണ് വ്യാജന് കടന്നുകൂടിയത്. ഒറിജിനല്‍ നോട്ടുമായി കാര്യമായ വത്യാസമില്ലാത്ത നിലയിലുള്ള നോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: