കണ്ണൂര്‍: വരാനിരിക്കുന്ന വര്‍ള്‍ച്ചയെ അതിജീവിക്കാന്‍ പറമ്പുകളില്‍ കരിയിലയുടെ പുതയിടലും ഈറ്റകള്‍ നട്ടുവളര്‍ത്തലും ഉചിതമെന്ന് സ്വന്തം പറമ്പില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തികളിലൂടെ വ്യക്തമായതായി പരിസ്ഥിതി പ്രവര്ത്തകന് ഭാസ്കരന് വെള്ളൂര്‍ പറഞ്ഞു. 18 സെന്റ്പറമ്പില് നിറയെയുള്ള മരങ്ങള്‍ പൊഴിക്കുന്ന ഇലകള്‍ അടിക്കാതെയും കത്തിക്കാതെയും പറമ്പില്‍ കിടക്കുന്നതിനാല്‍ ബാഷ്പീകരണം മൂലം മേല്‍ മണ്ണിലെ ജലം നഷ്ടമാകുന്നില്ല. പറമ്പില്‍ അട്ടിയായിക്കിടക്കുന്ന ഇലകള്ക്കടിഭാഗം നനവുള്ളത് ഇത് വ്യക്തമാക്കുന്നു. തെങ്ങിനും വാഴക്കുമെല്ലാം ഇല പുതയിട്ട് 3 ദിവസം കൂടുമ്പോള്‍ മുകള്ഭാഗം അല്പം നനക്കുക മാത്രമാണ് ചെയ്യുന്നത്. ഇലകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ ഇലകളിലെ മൂലകങ്ങള്‍ നഷ്ടമാകുന്നതോടൊപ്പം മേല്‍ മണ്ണിലെ ജലവും നഷ്ടമാകും. തുലാമഴ ഇല്ലാതിരുന്നിട്ടും കിണറിലെ ജലനിരപ്പ് പതിവു പോലെ മാത്രം താണത് ഇതിനുദാഹരണമാണ്. അതോടൊപ്പം പറമ്പില്‍ നട്ട ഈറ്റ അന്തരീക്ഷത്തിലെ ബാഷ്പത്തെ വലിച്ചെടുത്ത് വെള്ളമാക്കി ഇലകളില്‍ നനവ് സൂക്ഷിക്കുന്നു. കാലത്ത് നോക്കിയാല്‍ പറമ്പിലെ മറ്റൊരു ചെടിയിലുമില്ലാത്ത ജല ആഗിരണ പ്രത്യേകതയാണ് ഈറ്റയില്‍ കാണാന്‍ കഴിഞ്ഞത്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിക്കുമ്പോള്‍ ഉണങ്ങിവരണ്ട പറമ്പാണ് മരങ്ങള്‍ നട്ടു സംരക്ഷിച്ചതിലൂടെയും കരിയിലകള്‍ കത്തിക്കാതിരിക്കുന്നതിലൂടെയും നനവാര്ന്നതായത്. പറമ്പുകള്‍ അടിച്ച് കൂട്ടി കത്തിക്കുന്ന രീതി ഉപേക്ഷിക്കണമെന്ന് ഭാസ്കരന് വെള്ളൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: