ന്യൂദല്‍ഹി/ മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ ജെ. പി. സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. വാതുവെപ്പു കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. സഞ്ജയ് കുമാര്‍, മുംബൈയിലെ ഇടനിലക്കാരന് ബിമല്‍ അഗര്‍വാള്‍, ഗുജറാത്തിലെ ചന്ദ്രേശ് പട്ടേല്‍ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
2000 കോടിയുടെ വാതുവെപ്പ് കേസിലെയും ഹവാല ഇടപാടുകാരന് അഫ്റോസ് ഫത്തയുടെ 5000 കോടിയുടെ പണം വെട്ടിപ്പ് കേസിലെയും പ്രതികളെ രക്ഷിക്കാന്‍ സിങ് കൂട്ടുനിന്നതായി തെളിഞ്ഞിട്ടുണ്ട്. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസുകള്‍ അന്വേഷിച്ചിരുന്നത്. പ്രതികളെ രക്ഷപ്പെടുത്താന്‍ ഏഴു കോടി മുതല്‍ 10 കോടി രൂപ വരെ സിങ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 2015ലാണ് അന്വേഷണ വിധേയമായി സിങ്ങിനെ സസ്പെന്‍ഡ് ചെയ്തത്.
ബിമല്‍ അഗര്‍വാളിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പോലീസുകാരും ഉന്നത ഉദ്യോഗസ്ഥരുമായും ഇയാള്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. നിലവാരമില്ലാത്ത, ബോംബ് നിര്‍വ്വീര്യമാക്കല്‍ സൂട്ടുകള്‍ വിതരണം ചെയ്തതിന് 2012 മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം അഗര്‍വാളിനെ അറസ്റ്റ് ചെയ്തിരുന്നതാണ്. 26/11 ഭീകരാക്രമണത്തിനുശേഷം ബോംബ് നിര്‍വ്വീര്യമാക്കുന്ന 83 സൂട്ടുകളാണ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നല്‍കിയത്.
ഇതിന് പകരമായി 6.25 കോടി രൂപ മുന്‍കൂറായി വാങ്ങുകയും ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സിങ്ങിന്റെ ഭാര്യ പിതാവും മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനുമായ എസ്. കെ. എസ്. സോമവംശയുടെ വസതിയിലും സിബിഐ റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: