വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃതമായി കുടിയേറിയിട്ടുളള ലക്ഷക്കണക്കിന് പേരെ നാടുകടത്താന്‍ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ കുടിയേറ്റ നയം പൊളിച്ചെഴുതിയാണ് ട്രംപ് ശുദ്ധികലശം തുടങ്ങിയത്. ഇതിന്റെ ഫലമായി മൂന്ന് ലക്ഷത്തോളം ഇന്ത്യാക്കാര്‍ നാടുകടത്തപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തേക്ക് അനധികൃതമായി കടന്ന് കയറുകയോ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടുളളവരെയാണ് നാടുകടത്തുക. കുറ്റവാളിയെന്ന സംശയവും നാടുകടത്താനുളള കാരണമാണ്. സെക്രട്ടറി ജോണ്‍ കെല്ലി ഒപ്പ് വച്ച ഉത്തരവ് ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ചെറു കുറ്റങ്ങൡ ഏര്‍പ്പെട്ടിട്ടുളളവര്‍ പോലും നാടുകടത്തല്‍ ഭീഷണി നേരിടുമെന്നാണ് റിപ്പോര്‍ട്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സംശയിക്കുന്നവരും നാടുകടത്തപ്പെടും.
അനുമതിയില്ലാതെ അതിര്‍ത്തി കടന്നവരെയും വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരും പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും. അനധികൃതമായി അതിര്‍ത്തി കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. വീസാകാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നത് സിവില്‍ കുറ്റവും.
രേഖകളില്ലാത്ത മെക്സിക്കന്‍ കുടിയേറ്റക്കാരെയും തിരിച്ചയക്കും. അഭയം തേടി കോടതി ഉത്തരവ് കാത്തിരിക്കുന്നവരെയും നാടുകടത്തും.
മെക്സിക്കോയില്‍ നിന്നുളള അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ഉടന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ നൂറ് മൈല്‍ നീളത്തില്‍ മതില് നിര്‍മാണം തുടങ്ങും. മൂന്ന് വര്‍ഷമായി രാജ്യത്ത് തങ്ങുന്നതിന്റെ രേഖകള്‍ കാട്ടാന്‍ കഴിയാത്തവരെയും നാടുകടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: