സമൂഹത്തിന്റെ സുഗമ പ്രയാണത്തിന് നിയമങ്ങളും മൂല്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ടായിരിക്കണം. ഭാരതം ഒരു സമാജവും ഒരു ജനതയും ഒരു രാഷ്ട്രവും ആണ് എന്ന് പറയുമ്പോള്‍ ഈ മൗലികമായ ഐക്യം സമാനജീവിതലക്ഷ്യങ്ങളുടെയും ജീവിതമൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന് നാം മനസ്സിലാക്കണം.
വ്യക്തിഗതവും കുടുംബപരവും സാമൂഹികവുമായ ജീവിത പന്ഥാവുകളില്‍ വ്യാപരിക്കുന്നതിനൊപ്പം നമ്മുടെ ആധ്യാത്മിക ചിന്താധാരയെക്കുറിച്ചും നാം സദാ സ്മരിക്കുന്നു. സമൂഹത്തെക്കുറിച്ചും ഈശ്വരസത്തയെക്കുറിച്ചും നമ്മുടെ കാഴ്ചപ്പാട് എന്താണ്? ആയിരക്കണക്കിന് വര്‍ഷങ്ങളിലെ മനനം, അനുഭവം, മഹദ്വ്യക്തികളുടെ ആചരണം എന്നിവയിലൂടെ സമൂഹത്തിന്റെ ശ്രേയസ്കരമായ പാരമ്പര്യം അനവരതം തുടരുന്നതായി ഹിന്ദുസമാജം സ്വാഭാവികമായും ചില സിദ്ധാന്തങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്.
അതില്‍ ഒന്ന്, ”ഏകോ ദേവഃ സര്‍വഭൂതേഷു ഗൂഢഃ” എല്ലാ ജീവികളിലും ഈശ്വരന്റെ പരമചൈതന്യത്തെ ദര്‍ശിക്കുക. ‘ഈശ്വര്‍ അംശ് ജീവ് അവിനാശി.’ എല്ലാ ജീവികളും ഈശ്വാരാംശങ്ങള്. എല്ലാവരുടെയും ഉള്ളില്‍ ഈശ്വരന് നിവസിക്കുന്നു എന്നുള്ളത് ഹിന്ദുസമാജം അതിന്റെ എല്ലാ ധര്മഗ്രന്ഥങ്ങളിലൂടെയും പലതവണ പ്രതിപാദിച്ചിട്ടുള്ളതാണ്. ഇതുതന്നെയാണ് ഗീതയില്‍ ‘സര്വഭൂതേഷുയേനൈകം’ എന്നും ‘ഈശ്വരഃ സര്‍വ്വഭൂതാനാം’ എന്നും പലതവണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
രണ്ടാമത്, ”സമഃ സര്‍വേഷു ഭൂതേഷു” – എല്ലാവരും തുല്യര്‍. എല്ലാവരേയും തുല്യരായി കാണണം. എല്ലാവരോടും സമദൃഷ്ടി പുലര്‍ത്തണം. ശ്രീകൃഷ്ണ ഭഗവാന് ഇതുതന്നെയാണ് ‘സമം സര്‍വേഷു ഭുതേഷു നിഷ്ഠന്തം പരമേശ്വരം’ എന്നുപറയുന്നത്. അതായത്, ഈശ്വരന് എല്ലാവരുടേയും ഉള്ളില്‍ സമഭാവനയോടെ വിരാജിക്കുന്നു.
മൂന്ന്, ”സര്‍വേ ഭവന്തു സുഖിനഃ സര്‍വേ സന്തു നിരാമയഃ” എല്ലാവരും സുഖമായിരിക്കട്ടെ. ആര്‍ക്കും അല്‍പ്പംപോലും ദുഃഖം ഉണ്ടാവാതിരിക്കട്ടെ. ഇതാണ് ഹിന്ദുവിന്റെ കാഴ്ചപ്പാട്. ഇതിനെത്തന്നെയാണ് വിവിധ ഹിന്ദുധര്മ്മഗ്രന്ഥങ്ങളില് വിവിധ രീതികളില്‍ പറഞ്ഞിട്ടുള്ളതും. ഗീതയില്‍, ഭഗവാന്- ‘തേ പ്രാപ്നുവന്തി മാമേവ സര്‍വ്വഭൂത ഹിതേ രതാഃ’ എന്നു പറയുന്നു. അതായത്, ‘എല്ലാവരുടെയും നന്മയില് മുഴുകുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു.’ ഇതേ കാര്യം തന്നെയാണ് വ്യാസന്, ‘പരോപകാരായ പുണ്യായ പാപായ പരപീഡനം’ എന്ന് പറയുന്നതും. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നത് പുണ്യം. മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് പാപം.
നാല്, ”ഏകം സദ്വിപ്രാഃ ബഹുധാവദന്തി” – സത്യം ഒന്നുതന്നെയാണ്. ആളുകള്‍ അതിനെ തങ്ങളുടേതായ പല പല രീതികളില്‍ പറയുന്നു.’ അതുകൊണ്ട് എല്ലാവര്ക്കും താന്താങ്ങളുടെ ചിന്താഗതികള്‍ നിര്‍ഭയമായും (മുന്‍പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഓര്മയില്വച്ചുകൊണ്ട്) സ്വതന്ത്രമായും അവതരിപ്പിക്കുന്നതിനുള്ള അവകാശം ഉണ്ട്.
ഹിന്ദുസമാജത്തില്‍ വികസിച്ചുവരുന്ന അഭിപ്രായങ്ങളും ചിന്താഗതികളും വിഭാഗങ്ങളും ദര്‍ശനങ്ങളും എല്ലാം ഈ സിദ്ധാന്തങ്ങളില്‍നിന്നാണ് പ്രേരണ ഉള്‍ക്കൊള്ളുന്നത്. ഈ അടിസ്ഥാന സിദ്ധാന്തങ്ങളാണ് സമാജത്തെ എപ്പോഴും യോജിപ്പിച്ച് നിലനിര്‍ത്തുന്നത്. സമാജത്തില്‍ സ്വയം ശുദ്ധീകരണ പ്രക്രിയയക്ക് കാരണഭൂതമാവുന്നതും ഈ സിദ്ധാന്തങ്ങള്‍ തന്നെ.ഇവിടെ ജന്മമെടുക്കുന്ന എല്ലാ സന്യാസിമാരും, മഹാപുരുഷന്മാരും ഭക്തരും ഈ സിദ്ധാന്തങ്ങളെ അംഗീകരിച്ചുകൊണ്ടാണ് മുന്നേറുന്നത് എന്നുള്ളത് ഈ ഭൂമിയുടെ പ്രത്യേകതയാണ്.
എല്ലാവരുടെയും ചിന്താഗതികളെ ബഹുമാനിക്കുകയും എല്ലാവരുടെയും സുഖം ആഗ്രഹിക്കുകയും ചെയ്യുക എന്നത് ഹിന്ദുസമാജത്തിന്റെ നൈസര്‍ഗിക സ്വഭാവമാണ്. ഈ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ നിന്ന് പ്രേരണയുള്ക്കൊള്ളുന്ന സന്യാസിമാരും സാമൂഹ്യപരിഷ്കര്‍ത്താക്കളും മനുഷ്യരുടെ ഇടയില്‍ ഏതെങ്കിലും വിധത്തിലുള്ള വ്യത്യാസം കല്പിക്കുന്നതിനെ എതിര്‍ക്കുകയും ഈ സിദ്ധാന്തങ്ങള്‍ക്ക് പ്രതികൂലമായിരിക്കുന്ന എല്ലാ കാര്യങ്ങളേയും നിരസിക്കുകയും ചെയ്യുന്നു.
(ഡോ. കൃഷ്ണഗോപാല്‍ രചിച്ച നവോത്ഥാന ഭാരതം: നായകും പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: