മറ്റു ദേവന്മാരെ ഭജിക്കുന്നവര്‍ക്ക്, വാസ്തവത്തില്‍ അങ്ങു തന്നെയാണ് ഫലം കൊടുക്കുന്നതെങ്കില്‍, മറ്റു ദേവന്മാരെ ഉപേക്ഷിച്ച് അങ്ങയെത്തന്നെ നേരിട്ടു ഭജിക്കണം എന്ന് പറയുന്നത് എന്തുകാരണത്താലാണ്? അര്ജ്ജുനന് ഇങ്ങനെ ചോദിച്ചില്ല; എങ്കിലും ചോദ്യം ഉള്ളില്‍ കണ്ട് ഭഗവാന് മറുപടി പറയുന്നു-
അല്‍പമേധസാം- മറ്റു ദേവന്മാരെ ഭജിക്കുന്നവര്‍ക്ക് ബുദ്ധി വളരെ കുറവാണ്. ”അല്പേ മേധാ യേഷാതേ” -അവരുടെ ബുദ്ധിയുടെ പ്രവൃത്തി അല്പത്തില് അല്പവസ്തുക്കളില് മാത്രമാണ്. എന്താണ് അല്പം? വേദം പറയുന്നു- ”അഥയത്രാന്യത് പശ്യതി; അന്യത്ശൃണോതി; അന്യത് വിജാനതി; തദ് അല്പം” (ബ്രഹ്മസ്വരൂപിയായ ഭഗവാനെയല്ലാതെ മറ്റെന്തെങ്കിലും കാണുന്നത് അല്പമാണ്, മറ്റെന്തെങ്കിലും കേള്‍ക്കുന്നത് അല്‍പ്പമാണ്; മറ്റെന്തെങ്കിലും അറിയുന്നത് അല്പമാണ്.) ഭഗവത് പദമല്ലാതെ സ്വര്‍ഗാദിഫലം ആഗ്രഹിക്കുന്നത് അല്പത്തമാണ്. വളരെ കുറഞ്ഞ ജ്ഞാനവും ഐശ്വര്യവും ഉള്ള മറ്റു ദേവന്മാരെ ഭജിക്കുന്നതും അല്‍പ്പത്തമാണ്. മറ്റു ദേവന്മാരുടെ സനാതനത്വം കല്പകാലം കഴിയുന്നതുവരെയോ, മന്വന്തരങ്ങള്‍ കഴിയുന്നതുവരെയോ മാത്രമാണ്. ആ ദേവന്മാരെ ഭജിച്ചാല്‍ അവര്‍ തരുന്ന ഇഹ-പര-ലോകസുഖങ്ങളും നശിക്കുന്നവയാണ്; അവര്‍ അധിവസിക്കുന്ന ദിവ്യലോകങ്ങളും നശിക്കുന്നവയാണ്. ഈ വസ്തുതകളാണ്- ”അന്തവത്തു ഫലം തേഷാം” എന്ന ശ്ലോകപാദംകൊണ്ട് പറയുന്നത്.
മറ്റു ദേവന്മാരെ ഭജിക്കുന്നവര്‍ ആഗ്രഹിക്കുന്ന ഫലം ശ്രീകൃഷ്ണഭഗവാന് ആ ദേവന്മാര്ക്ക് കൊടുക്കുന്നു; അവര്‍ അത് സ്വന്തം ഭക്തന്മാര്ക്ക് കൊടുക്കുന്നു. ഈ പൂര്‍ണജ്ഞാനം ആ ഭക്തന്മാര്ക്ക് ഇല്ല. അതുകൊണ്ട് മറ്റു ദേവന്മാരെ ഭജിച്ച് തൃപ്തിയടയുന്നു.
ദേവയജഃ ദേവാന്‍യാന്തി
”ശിവലോകം സഗച്ഛതി”
(ശിവഭക്തന് ശിവന്റെ ലോകത്തില്‍ ചെല്ലും.”)
”ദേവീ ലോകേമഹീയതേ”
(ദേവീഭക്തന് ദേവീലോകത്തില്‍ ചെന്ന് സുഖം അനുഭവിക്കും)- ഈ രീതിയില്‍ പുരാണങ്ങളിലും സംഹിതകളിലും കാണുന്ന അന്യദേവതാ മഹത്വം അവരെ ആകര്‍ഷിച്ചിരിക്കയാണ്. ആ ദേവന്മാരുമായി സായൂജ്യമുക്തി നേടിയ ആ ഭക്തന്മാര്ക്ക് അവരുടെ കാലാവധിയില്‍ വീണ്ടും വേര്‍പിരിഞ്ഞ് ഈ ലോകത്തിലേക്ക് തിരിച്ചുവരേണ്ടിയും വരും. ഈ കാര്യം ഭഗവാന് തന്നെ അടുത്ത അധ്യായത്തില്‍ വ്യക്തമാക്കുന്നു.
”ആ ബ്രഹ്മഭുവനാന്‍ ലോകാഃ
പുനരാവര്‍ത്തിനോര്‍ജുനാ”
(ബ്രഹ്മാവ് മുതല്‍ കീഴ്പ്പോട്ടുള്ള എല്ലാ ദേവന്മാരുടെയും യോഗികളുടെയും തപസ്വികളുടെയും ലോകങ്ങള്‍ അപ്രത്യക്ഷമാവുകയും വീണ്ടും ആവിര്‍ഭവിക്കുകയും ചെയ്യുന്നവയാണ്.)
മദ് ഭക്താഃ മാം അവി യാന്തി
ഉദാരാഃ സര്‍വ ഏവ ഏതേ = എന്റെ ഭക്തന്മാര് അന്യദേവതാ ഭക്തന്മാരെക്കാള്‍ ശ്രേഷ്ഠന്മാരാണെന്ന് മുന്‍പ് പറഞ്ഞുവല്ലോ. ഭൗതികങ്ങളായ രോഗ-ദാരിദ്ര്യനാഥന്യാദി ദുഃഖങ്ങളില്‍നിന്ന് രക്ഷപ്രാപിക്കാന്‍ വേണ്ടിയും ധനം മുതലായ ഭൗതികസുഖ സാധനങ്ങല്‍ കിട്ടാന്‍ വേണ്ടിയും തന്നെയായിരിക്കും എന്നെ ഭജിക്കാന്‍ തുടങ്ങുന്നത്. ആ ഫലങ്ങള്‍ ഞാന്‍ കൊടുക്കുകയും ചെയ്യും. ക്രമേണ എന്റെ തത്ത്വം അറിയാന്‍വേണ്ടി ഭജനം തുടരുന്നു. ഞാന്‍ അവര്‍ക്ക് എന്റെ ഉത്തമജ്ഞാനം പ്രകാശിപ്പിക്കുന്നു.
”വാസുദേവഃ സര്‍വ്വം” ഇതി
(വസുദേവ പുത്രനായ ശ്രീകൃഷ്ണനില്‍ എല്ലാം ഒതുങ്ങി നില്ക്കുന്നു)
”അന്തര്‍ബഹിശ്ചതത്സര്‍വ്വം
വ്യാപ്യനാരായണഃ സ്ഥിതഃ”
(ബ്രഹ്മാണ്ഡകോടികളുടെ അകത്തും പുറത്തും ഓരോ അണുവിന്റെയും അകത്തും പുറത്തും നാരായണന് -നരസമൂഹത്തിന്റെ ഒരേ ഒരു ആശ്രയം-വ്യാപിച്ചു നില്ക്കുന്നു). എന്നിങ്ങനെയുള്ള ജ്ഞാന വൈഭവത്താല്‍ ആകൃഷ്ടരായി എന്നെ ഭജിക്കാതെ ജീവിക്കാന്‍ കഴിയുകയില്ല എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്ന എന്റെ ഭക്തന്മാരെ എന്റെ ലോകത്തിലേക്ക് കൊണ്ടുവരുന്നു.
ഞാന്‍ എന്റെ ഭക്തന്മാരെ എന്റെ ധാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നാലേ അവര്‍ക്ക് ഇവിടെ വരാന്‍ കഴിയൂ. അതുകൊണ്ടാണ് എന്റെ പ്രിയപ്പെട്ട ഭക്തോത്തമന് ഉദ്ധവന് എന്നോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചത്.
”സ്വധാമനയ മാമപി” (ഭാഗം-11)
(എന്നെക്കൂടി അങ്ങയുടെ ധാമത്തിലേക്കും ലോകത്തിലേക്കും കൊണ്ടുപോകണമേ) ഗജേന്ദ്രനെപ്പോലെയുള്ള ഭക്തന്മാരെ, ഭഗവാന് സ്വയം ഗരുഡന്റെ പുറത്ത് കയറ്റിക്കൊണ്ടുപോയി. അജാമിളനെപ്പോലെയുള്ള ഭക്തന്മാരെ സ്വന്തം പാര്‍ഷദന്മാരെ അയച്ച് കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത് എന്നും ഓര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: