കോഴിക്കോട് മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തം. പേരുകേട്ട മിഠായിത്തെരുവ് ഇന്ന് തീപിടിത്തങ്ങളുടെ തെരുവായി മാറിയിരിക്കുന്നു. 1995 മുതലുള്ള കണക്കെടുത്താല്‍ ഇത് ഏഴാമത്തെ തീപിടിത്തമാണ്. ഇതിനിടയില്‍ മറ്റു ചെറുതീപിടിത്തങ്ങള്‍ വേറെയും.
2007 ഏപ്രില്‍ അഞ്ചിന് എട്ടുപേരുടെ മരണത്തിനിടയാക്കിയ വന്‍ തീപിടിത്തം നഗരത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. 27 കടകള്‍ക്ക് പൂര്‍ണ്ണ നാശവും 164 കടകള്‍ക്ക് ഭാഗിക നഷ്ടവുമുണ്ടായ വന്‍ തീപിടിത്തം. സംസ്ഥാനത്തെ നടുക്കിയ ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം യുക്തിസഹമായി പര്യവസാനിച്ചില്ല. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്ന ആശങ്ക വ്യാപകമായിരുന്നു. എക്സ്പ്ലോസീവ് കണ്ട്രോളര്മാര് നടത്തിയ പരിശോധനയില്‍ ‘കോണ്‍ക്രീറ്റ് ബോംബ്’ എന്ന് വിളിക്കപ്പെട്ട വസ്തു കണ്ടെടുത്തിരുന്നു.
തീപടര്‍ന്ന കെട്ടിടത്തിലെ ടണ്‍കണക്കിന് ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ വളരെ ദൂരത്തേക്ക് തെറിച്ചുപോവാനുണ്ടായ കാരണം വലിയ സ്ഫോടനമാണെന്ന നിഗമനം പലരും മുന്നോട്ടുവച്ചെങ്കിലും ആ ദിശയില്‍ അന്വേഷണം നീങ്ങിയില്ല. 2010 ലും 15 ലും 16ലും വന്‍ തീപിടിത്തമാവര്‍ത്തിച്ചു. തീപിടിത്തങ്ങള്‍ സംബന്ധിച്ച എല്ലാ അന്വേഷണങ്ങളും എന്തെങ്കിലുമൊക്കെ കാരണങ്ങളാല്‍ അവസാനിക്കും.
സംഭവമുണ്ടായാല്‍ ഭരണകൂടവും ജനപ്രതിനിധികളും കോര്‍പ്പറേഷനും രാഷ്ട്രീയ പാര്‍ട്ടികളും കച്ചവടക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ഇത് ക്ഷണികമാണ്. സ്ഥിരവും ശാസ്ത്രീയവുമായ പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും ഉണ്ടാകുമെങ്കിലും ഒന്നും നടപ്പിലാകുന്നില്ലെന്നാണ് മിഠായിത്തെരുവ് നല്കുന്ന പാഠം. ഇത്തവണയും പതിവുപോലെ വില്ലന്‍ സ്ഥാനത്ത് വൈദ്യുതി പ്രവാഹത്തിന്റെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. മിഠായിത്തെരുവില്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന കടകളിലെ വൈദ്യുതീകരണം പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണെന്ന് ഉടമകള്‍ക്കും ഭരണാധികാരികള്‍ക്കുമറിയാം.
പുതുതായി വൈദ്യുതീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം പാഴ്വാക്കായി മാറുന്നു. കോര്പ്പറേഷന് എല്ലാ വര്‍ഷവും പതിവുപോലെ ലൈസന്‍സ് പുതുക്കി നല്കുന്നു. ജനങ്ങളുടെ ജീവനെ തൃണവല്‍ഗണിച്ചുകൊണ്ടാണ് അധികാരികള്‍ ലൈസന്‍സുകള്‍ പുതുക്കി നല്കിക്കൊണ്ടിരിക്കുന്നത്. വന്‍ മുതല്‍മുടക്കില്ലാതെ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഉടമകളുടെ തന്നെയും ജീവന് പണയംവച്ചുകൊണ്ട് പരിഹരിക്കാതെ ഒരുവിഭാഗം വ്യാപാരികള്‍ നീട്ടിക്കൊണ്ടുപോകുന്നത്.കച്ചവടക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ ആവശ്യമായ നടപടികളെടുക്കാന്‍ വകുപ്പുകള്‍ നിലവിലുണ്ട്.
എന്തുകൊണ്ട്, മറ്റു യാതൊരു ഗത്യന്തരവുമില്ലെങ്കില്‍, ആ വകുപ്പുകള്‍ പ്രയോഗിച്ച് മിഠായിത്തെരുവിന്റെ സുരക്ഷ ഉറപ്പാക്കിക്കൂടാ? ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകള്‍ നടപ്പിലാക്കി പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ ഇതെന്ന് ജില്ലാ കലക്ടര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള ഗുരുതരമായ അലംഭാവം അപകടകരമായ സാഹചര്യങ്ങളെയാണ് വിളിച്ചുവരുത്തുന്നത്. വ്യാപാര മേഖലയിലുള്ള സംഘടനകള്‍ തങ്ങളുടെ സംഘബലം ഉപയോഗിച്ച് ഇത്തരം അത്യാവശ്യ നടപടികളെ എതിര്‍ക്കുകയല്ല, സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
ഓരോ അഗ്നിബാധയും ഒട്ടനവധി പ്രഖ്യാപനങ്ങള്‍ക്ക് വഴിവെക്കും. മിഠായിത്തെരുവിനടുത്ത് അഗ്നിശമന സേനാവിഭാഗത്തിന്റെ വാഹനങ്ങള്‍ സ്ഥിരമായി ഉണ്ടാകും, തൊട്ടടുത്ത അഗ്നിശമന സേന കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങളൊരുക്കും എന്നിവ. ഒന്നും നടപ്പിലായില്ല.
തിങ്ങിനിറഞ്ഞ കടകള്‍ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാത്ത സ്ഥിതിയാണ്. ആവശ്യമായ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുമെന്ന തീരുമാനവും നടപ്പിലായില്ല. മിഠായിത്തെരുവിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ടര കോടി ചെലവുള്ള പദ്ധതി അഗ്നിശമന സേനാ വിഭാഗം സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ല. സമഗ്രവും ശാസ്ത്രീയവുമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാവണം മിഠായിത്തെരുവിന്റെ പൈതൃകത്തെ സംരക്ഷിക്കേണ്ടത്. പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്കപ്പുറത്ത് ആത്മാര്‍ത്ഥമായ സമീപനങ്ങളും നടപടികളുമാണ് ആവശ്യം.
രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള ഒരു തെരുവിന്റെ ദുരിതാവസ്ഥ പരിഹരിക്കാന്‍ ആവുന്നില്ലെന്ന വര്‍ത്തമാന കാല സാഹചര്യം ഭരണാധികാരികളുടെ മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. അത് ജനങ്ങളുടെ ജീവനും സ്വത്തിനു ഭീഷണിയായി മാറുകയും ചെയ്യുന്നു. എന്തായാലും ഇനി ഈ തെരുവില്‍ തീ പടരാതെ നോക്കേണ്ടത് എല്ലാവരുടേയും ചുമതലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: