മലയാള സിനിമയിലെ അനാശാസ്യ സാഗരത്തില്‍ നിന്നു സിനിമാക്കാര് തന്നെ വലവീശിപ്പിടിച്ച കുടത്തിലെ ദുര്‍ഭൂതമാണോ നടി ആക്രമിക്കപ്പെട്ടു എന്ന തരത്തില്‍ ഇപ്പോള്‍ പുറത്തു ചാടിയിരിക്കുന്നത്. പെരുകിവരുന്ന വാര്‍ത്തകളുടെ പുകച്ചുരുള്‍ കാണിക്കുന്നത് പലതും തച്ചുടച്ചതിനുശേഷമേ ഭൂതം കുടത്തില്‍ തിരിച്ചുകയറൂ എന്നാണ്. ദക്ഷിണേന്ത്യ പൊതുവെയും കേരളം പ്രത്യേകിച്ചും നടുങ്ങിയ നടിയെ തട്ടിക്കൊണ്ടു പോകല്‍ പക്ഷേ,നാളുകളായി മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വന്‍ അധോലോക ഇരുള്ച്ചയിലേക്കു തീവെട്ടി കാട്ടുകയാണോ എന്നും കരുതേണ്ടിയിരിക്കുന്നു. ആഭിചാരക്രിയപോലെ മലയാള സിനിമയിലെ വമ്പന്മാരും കിങ്കരന്മാരും എഴുതിക്കൊണ്ടിരിക്കുന്ന അതിനിഗൂഢമായ അധോലോക തിരക്കഥയുടെ ആന്റി ക്ളൈമാക്സിലേക്കാവുമോ പുതിയ സംഭവവികാസങ്ങള്‍ നയിക്കുക.
തട്ടിക്കൊണ്ടുപോകലും അനുബന്ധ കഥകളും പ്രത്യക്ഷത്തില്‍ സൂചിപ്പിക്കുന്നത് തീയില്ലാതെ പുകയുണ്ടാവില്ലെന്നാണ്. ക്വട്ടേഷനാണെന്ന് നടിയും തട്ടിക്കൊണ്ടുപോയവരും പറയുമ്പോള്‍ സെല്ലുലോയ്ഡില്‍ തെളിയുംപോലെ കാര്യങ്ങള്‍ വ്യക്തം. അനുനിമിഷം ഇതുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളില്‍ പറയാതെ പറയുന്നത് ഒരു പ്രമുഖ നടന്റെ പേരും.
മലയാള സിനിമയിലെ അധോലോക ബന്ധത്തക്കുറിച്ച് നടുക്കുന്ന സൂചന പുറമെ അറിയുന്നത് പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്. അന്നു കൊലപാതകം വല്ലപ്പോഴുമുള്ള കേട്ടുകേള്‍വിയായിരുന്ന കാലത്താണ് ഫോര്‍ട്ടുകൊച്ചിയിലെ കോക്കേഴ്സ് തിയറ്ററിലെ ജീവനക്കാരന് അബു കൊല്ലപ്പെടുന്നത്. അബുവിന്റെ കൊലപാതകം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അന്ന് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇന്നത്തെ സിനിമാനടന് ബാബുരാജ് ആ കേസില്‍ പ്രതിയായിരുന്നു. പിന്നീട് കോടതി അദ്ദേഹത്തെ വിട്ടയച്ചു. ആ കൊലപാതക നടുക്കമല്ലാതെ കുറെക്കാലത്തേക്കു അനാശാസ്യ പ്രവണതയായി മലയാള സിനിമാ ലോകത്തെക്കുറിച്ചു കൂടുതലൊന്നും കേട്ടിരുന്നില്ല. പകരം ബോളിവുഡിന്റെ അധോലോക ബന്ധമായിരുന്നു ചൂടുള്ള വാര്‍ത്ത.
എന്നാല്‍ അറിഞ്ഞും അറിയാതെയും മലയാള സിനിമയിലും അധോലോകത്തിന്റെ കാല്‍വെപ്പുകള്‍ നടക്കുന്നുണ്ടായിരുന്നു. മലയാളത്തില്‍ പുറത്തിറങ്ങുന്ന അതീവ സസ്പെന്‍സ് നിറഞ്ഞ അധോലോക കഥകളെക്കാള്‍ ഞെട്ടിക്കുന്ന തിരക്കഥകള്‍ ചിലര്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. വര്‍ഷങ്ങളായി അത് രഹസ്യമായ പരസ്യമായി വളരുകയായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ ഈ മാഫിയാ കഥകളിലെ ഒളിഞ്ഞിരിക്കുന്നവയേയും പരസ്യമാക്കും എന്നാണവസ്ഥ. നാടുമുഴുവന്‍ ഇത്തരത്തില്‍ ഓരോ കഥകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. അതാകട്ടെ നാളെ സത്യമാകാന്‍ സാധ്യതയുള്ളതിന്റെ ബലമുള്ള സംശയങ്ങളും.
രാഷ്ട്രീയ നേതൃത്വത്തില്പെട്ടവരുടെ പ്രതികരണങ്ങളും ഇത്തരത്തിലാണ്. എംഎല്‍എയും സിനിമാ നടനുമായ ഗണേഷ് കുമാര്‍ സിനിമാ മേഖലയിലെ അധോലോക സ്വഭാവം ചൂണ്ടിക്കാട്ടി.പുറത്തു പറയാനാവാത്ത സാമൂഹിക വിരുദ്ധ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും മയക്കു മരുന്നു മാഫിയ മലയാള സിനിമയില്‍ ശക്തമാണെന്നും ഗണേഷ് പറയുന്നു. നടിക്കുനേരെയുള്ള അക്രമത്തില്‍ ബിനീഷ് കോടിയേരിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന് പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രമുഖ നടനു ബന്ധമുണ്ടെന്നും പി.സി.ജോര്‍ജ് എംഎല്‍എ. എന്തായാലും മലയാള സിനിമയിലെ അനഭിമത പശ്ചാത്തലത്തിലേക്കാണ് എല്ലാവരും വിരല്‍ചൂണ്ടുന്നത്. മലയാള സിനിമയെ ഭരിക്കുന്നത് അധോലോകമാണെന്ന് കുമ്പസാരത്തിന്റെയോ പശ്ചാത്താപത്തിന്റെയോ ഭയത്തിന്റെയോ ഭാഷയിലാണെങ്കില്‍പ്പോലും സിനിമാക്കാര് സമ്മതിക്കുന്നു.
മാഫിയ സിനിമയെ കീഴ്പ്പെടുത്തിയതല്ല. ചില സിനിമാ ദൈവങ്ങള്‍ തങ്ങളുടെ താല്‍പ്പര്യ സംരക്ഷണത്തിനായി അവരെ ഉപയോഗിച്ചു കൂടെ നിര്‍ത്തുകയായിരുന്നു. ബലാല്‍സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളിക്കൂട്ടങ്ങള്‍ വരെ ഇവരിലുണ്ടെന്നാണു കേള്‍വി. ഇത്തരക്കാരുടെ ബലത്തില്‍ ഇവരെ തീറ്റിപ്പോറ്റുന്നവര്‍ തന്നെ സ്വയം ഗുണ്ടകളായി ചമയുന്ന രീതിയുമുണ്ട്. തങ്ങളുടെ നില പരുങ്ങലിലാകുമ്പോള്‍ വളര്‍ന്നുവരുന്നവരെ ഒതുക്കാനും കൂടെയുള്ളവരെ ഭീഷണിപ്പെടുത്താനും അനുസരിക്കാത്തവരെ നിലയ്ക്കു നിര്‍ത്താനും വേണ്ടുന്നവരെ ഒപ്പമാക്കാനുമൊക്കെ മാഫിയയെ ഉപയോഗിക്കുകയായിരുന്നു. എതിരാളികളെ ചതിച്ചും അപമാനിച്ചും ഒതുക്കിയെന്നും വരാം. ചിലരെ രണ്ടു മൂന്നു വര്‍ഷത്തേക്കും ചിലരെ എന്നന്നേക്കുമായും.
ഈ അധോലോകത്തിന്റെ പുതിയ ചാണക്യ തന്ത്രം അരങ്ങേറിയത് ഈയിടെ തിയറ്റര്‍ സമരം നടന്നപ്പോഴാണ്. തിയറ്റര്‍ ഉടമകളുടെ ഈ മേഖലയിലെ മാഫിയാ നേതാവായ ലിബര്‍ട്ടി ബഷീറിനെ അടിയറവുപറയിപ്പിച്ച് തിയറ്റര്‍ ഉടമാ സംഘത്തെ പിടിച്ചെടുത്തതോടെ കാര്യം കുറെക്കൂടി എളുപ്പമായി.
സിനിമാ മാഫിയയില്‍ കുടിയേറാനാണ് ക്രിമിനലുകള്‍ക്കു ഏറെ താല്‍പ്പര്യം. ഇഷ്ടംപോലെ പണം. സിനിമാക്കാരുമായി കൂട്ടെന്ന പൊങ്ങച്ചം. വലിയ ബന്ധങ്ങള്‍. സിനിമയുടെ ഭാഗമാകാനുള്ള അവസരം. അത്യാവശ്യം ചില കലാപരിപാടികള്‍ വേറെ എന്നിങ്ങനെ സൗഭാഗ്യങ്ങളുടെ അക്ഷയ ഖനിയാണ് അധോലോകത്തിനു സിനിമ.ചിലരുടെ സിനിമാക്കാര്യങ്ങളെല്ലാം നീക്കുപോക്കു നടത്തുന്നതും ഇവരാണ്. കുറെ നാളുകളായി മലയാള സിനിമയുടെ ചില ലൊക്കേഷനുകള്‍ സൗകര്യപ്പെടുത്തുന്നതും ഒരു ബുദ്ധിമുട്ടുമില്ലാതെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതും ക്വട്ടേഷന്‍ സംഘമാണ്.അതിനുപറയുന്ന പണവും മറ്റു ചില സൗകര്യങ്ങളും അവര്‍ക്കു കിട്ടും. നിര്‍മാതാവിന്റെയോ നടന്റെയോ സംവിധായകന്റെയോ ഗമയായിരിക്കും ലൊക്കേഷനില്‍ ഇവര്‍ക്ക്.
അത്യാവശ്യം സിനിമയില്‍ ഇവര്‍ വേഷമിട്ടെന്നും വരാം. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ പണ്ട് ഷൂട്ടിംഗ് നടത്തണമെങ്കില്‍ അധോലോകത്തിന്റെ ്അനുമതിയാണ് ആദ്യം വേണ്ടിയിരുന്നത്. അതുകിട്ടിക്കഴിഞ്ഞാല്‍ ബാക്കി എളുപ്പമാകും. ഇതു ചെയ്തുകൊടുത്തിരുന്നവര്ക്ക് മട്ടാഞ്ചേരിയിലെ അന്നത്തെ പോലീസ്, രാഷ്ട്രീയ നേതൃത്വങ്ങളുടെ ആശീര്വാദങ്ങളുണ്ടായിരുന്നു. ഇത്തരം ചെയ്തികള്‍ ഇന്ന് വാര്‍ത്തയാകാതിരിക്കാന്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞിടെ സെയ്ഫ് അലിഖാന് നായകനായ ഒരു ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിംഗിന് കൊച്ചിയില്‍ സൗകര്യം ചെയ്തുകൊടുത്തത് ക്വട്ടേഷന്‍ സംഘമായിരുന്നു. ഇത് അവിടത്തെ നാട്ടുകാര്‍ക്കുപോലും പ്രശ്നമുണ്ടാക്കി. ഷൂട്ടിംഗിന്റെ പേരില്‍ വഴിനടപ്പുപോലും തടയപ്പെട്ടെന്നു പറഞ്ഞ് റെസിഡന്‍സ് അസോസിയേഷനുകള്‍ ശബ്ദമുയര്‍ത്തിയത് അന്നു പത്രവാര്‍ത്തയായിരുന്നു.
സിനിമാ ലോകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അധോലോകം മയക്കുമരുന്നു കച്ചവടത്തിലെ കണ്ണികള്കൂടിയാണ്. ഇവര്‍ക്കു മയക്കു മരുന്നു വില്‍പ്പനയ്ക്കു സുരക്ഷിത താവളമാണ് സിനിമ. സിനിമയിലെ പുതുതലമുറയിലെ പലരും മയക്കു മരുന്നുപയോഗിക്കുന്നുണ്ടെന്നാരോപണം ശക്തമാണ്. കുറച്ചുനാള്‍ മുന്‍പ് കോളിളക്കമുണ്ടാക്കിയ മയക്കുമരുന്നുകേസില്‍ ഇത്തരം ചെറുപ്പം പെട്ടിരുന്നു. എന്നാല്‍ പലരും രക്ഷപെടുകയായിരുന്നു. പ്രമുഖ രാഷ്ട്രീപാര്‍ട്ടിയിലെ ജില്ലാനേതാവാണ് ഇവരുടെ രക്ഷകനായി അവതരിച്ചതെന്നും അന്നു ചില വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും രാഷ്ട്രീയം, പോലീസ് എന്നിവരുടെകൂടി സഹായ സഹകരണം സിനിമാ അധോലോകത്തിനു കിട്ടുന്നുണ്ടെന്നും പരാതിയുണ്ട്. പേരും പെരുമയും സുഖ സൗകര്യങ്ങളുമുള്ള ഭൂമിയിലെ ഏറ്റവും ആകര്‍ഷകമായ ലോകമാണ് സിനിമ. അനേകായിരം പേര് അന്തസായി ജീവിക്കുന്ന മേഖല.
പട്ടിണിയും പരിവട്ടവും ഉടുതുണിക്കു മറുതുണിയുമില്ലാതെയും വന്ന് സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തി ആകാശത്തോളം വളര്‍ന്നവരുടെ കഥകളുംകൊണ്ടു കൂടി ആവേശഭരിതവും കൗതുകവും നിറഞ്ഞതാണ് സിനിമ. ജനം സിനിമാക്കാരെ ആദരിക്കുകയും ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പൊതുജനത്തിന്റെ അദ്ധ്വാന മുത്തുമണികള്കൊണ്ടു ടിക്കറ്റെടുത്തിട്ടു വേണം സിനിമ നിലനില്ക്കാനും ആകാശത്തോളം വളരാനും. സിനിമക്കാരുടെ കൊച്ചുകൊച്ചു തെറ്റുകള്‍ ആരാധനകൊണ്ടും മനുഷ്യസഹജമായും പ്രേക്ഷകര്‍ ക്ഷമിച്ചെന്നു വരാം. പക്ഷേ സിനിമാക്കാരെന്ന ധാര്ഷ്ട്യത്തില് അധോലോകക്കളി നടത്തുന്നത് പൊതുസമൂഹത്തിനുമേലുള്ള വെല്ലുവിളിയായിമാറുന്നത് സിനിമ ലോകത്തിനു ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: