ഒരു സമൂഹത്തില്‍ അന്തഃഛിദ്രം വളര്‍ത്തുന്നതിനുള്ള എളുപ്പവഴി അവിടെ വിഭാഗീയത വളര്‍ത്തുകയെന്നതാണെന്നും, വിഭാഗീയത വളര്‍ത്തുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം ഒരുവിഭാഗം ആളുകള്‍ അനര്‍ഹമായ നേട്ടമുണ്ടാക്കുന്നുവെന്ന് മറുപക്ഷത്തെ വിശ്വസിപ്പിക്കുകയോ, അല്ലെങ്കില്‍ ഒരുവിഭാഗം മറ്റേ വിഭാഗത്തിനര്‍ഹമായ സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടുന്നുവെന്നോ, അവഗണിക്കപ്പെടുന്നുവെന്നോ, മറുവിഭാഗത്താല്‍ ചതിക്കപ്പെടുന്നുവെന്നോ, നശിപ്പിക്കപ്പെടുന്നുവെന്നോ, അല്ലെങ്കില്‍ ഇവയെല്ലാറ്റിനും മറുവിഭാഗത്തിനാല്‍ വിധേയരാക്കപ്പെടുന്നുവെന്നോ വിശ്വസിപ്പിക്കുന്നതാണെന്നും പറഞ്ഞത് കേണല്‍ മെക്കാളെയാണ്. ഒരു കള്ളം നൂറുവട്ടം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് സത്യമായിത്തീരുന്നുവെന്ന ഗീബല്‍സിയന്‍ തന്ത്രം പോലെ, ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മുതലാളിത്ത അധിനിവേശശക്തികളും മതശക്തികളും ഒരേരീതിയില്‍ ഉപയോഗിച്ചുവരുന്ന തന്ത്രമാണിത്.
ഈയിടെയൊരു വാരികയില്‍ സ്വാമി സന്ദീപാനന്ദഗിരിയുമായുള്ള അഭിമുഖത്തില്‍ കെ. കണ്ണന് ഇത്തരത്തിലുള്ള ഒരു തന്ത്രം ആവര്‍ത്തിച്ചു പ്രയോഗിക്കുന്നതായി കണ്ടു. മഹാത്മാ ഗാന്ധിയുടെയും, അംബേദ്കറുടെയും ആശയങ്ങള്‍ പരസ്പരവിരുദ്ധമായിരുന്നുവെന്നും, ഗാന്ധിജി സവര്‍ണ്ണഹിന്ദു പക്ഷത്തും, അംബേദ്കര്‍ ദളിതുപക്ഷത്തുമായിരുന്നു നിലയുറപ്പിച്ചത് എന്നും, അതുകൊണ്ട് അംബേദ്കറുടെ രീതിയായിരുന്നു ഗാന്ധിജിയുടെതിനെക്കാള്‍ ശരി എന്നുമുള്ള കെ. കണ്ണന്റെ വാദത്തിന്, സ്വാമി സന്ദീപാനന്ദഗിരി, അങ്ങനെ പറയാനാകില്ലെന്നും, ഗാന്ധിജിയും അംബേദ്കറും ഒരുപോലെ ശരിയാണെന്നും മറുപടി നല്കുന്നു.
തുടര്‍ന്ന് ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ദളിതന് മാറ്റിനിര്‍ത്തപ്പെടുന്നുവെന്നും, ഹിംസിക്കപ്പെടുന്നുവെന്നും, ദളിതനായതിനാല്‍മാത്രം പീഡിപ്പിക്കപ്പെടുന്നുവെന്നുമൊക്കെ കണ്ണന് ആവര്‍ത്തിച്ചു പറയുമ്പോള്‍, മനുഷ്യരാകെ പീഡനമനുഭവിക്കപ്പെടുന്നുവെന്നതാണ് ശരിയെന്നും, ദളിതര്‍ എന്നല്ലാതെ മനുഷ്യര്‍ എന്ന് നമുക്ക് പറയാമെന്നും, പീഡിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ ജാതിയും മതവും നോക്കി പീഡിതനെ വിവേചിക്കുന്നത് ശരിയല്ലെന്നും, അങ്ങനെ ഏതെങ്കിലുമൊരു പക്ഷത്തുനില്ക്കാന് കഴിയില്ലെന്നും, ദളിതന്റെ വേദനയും മറ്റവന്റെ വേദനയും ഒക്കെ വേദനതന്നെയാണെന്നും, ദളിതന്റെ പീഡനം മാത്രമല്ല, മനുഷ്യന്റെ പീഡനം മാത്രമല്ല, ഒരു പീഡയും ഒരു ഉറുമ്പിനുപോലും വരുത്തരുത് എന്നതാണ് ശരി എന്ന സ്വാമിയുടെ ആവര്‍ത്തിച്ചുള്ള മറുപടിയില്‍ തൃപ്തനാകാതെ, മനുഷ്യന് എന്ന സാമാന്യവത്കരണത്തില്‍ പ്രശ്നമുണ്ടെന്നും, ദളിതത്വത്തെ മറച്ചുപിടിക്കാനാണ് ഈ സാമാന്യവത്കരണം ഉപയോഗിക്കുന്നത് എന്നും കെ. കണ്ണന് ആരോപിച്ചുകൊണ്ടേയിരിക്കുന്നു.
മനുഷ്യനില്‍നിന്നും ദളിതനെ പിഴുതുമാറ്റി, വിവേചിച്ചുനിര്‍ത്തി അപമാനിക്കുന്ന, ഈയൊരു മാനസികരോഗം കെ. കണ്ണനുമാത്രമായുള്ളതല്ലെങ്കിലും, സമീപകാലത്ത് ഏറെ ശക്തമായൊരു ഗൂഢാലോചനയുടെ വക്താവെന്ന നിലയിലുള്ളതാണ് ഈ പരാമര്‍ശങ്ങള്‍. നേരത്തെ പറഞ്ഞ, സമൂഹത്തില്‍ അന്തഃഛിദ്രം വളര്‍ത്താനാഗ്രഹിക്കുന്നവരുടെ വിഭാഗീയത എന്ന വൃത്തികെട്ടതും, നാണംകെട്ടതുമായ സൃഗാലതന്ത്രമാണിതിനുപിന്നില്‍. സാമൂഹ്യപരമായ കാരണങ്ങളാലും, ധനപരമായതും, അധിവസിക്കുന്ന ഭൂപ്രദേശങ്ങളുടെ പ്രത്യേകതകളുടെതുമായ കാരണങ്ങളാലും, സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും, ഒറ്റപ്പെട്ടുപോവുകയോ, പാര്‍ശ്വവത്കരിക്കപ്പെട്ടുപോവുകയോ ചെയ്ത ഒരു ജനതയെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുപകരം, ദളിതരെന്നു വേര്‍തിരിച്ചുവിളിച്ച്, മനുഷ്യനെന്ന സാമാന്യപദത്തില്‍പ്പോലുമുള്‍പ്പെടുത്താതെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നറിയുമ്പോഴേ അതിന്റെ ഭീകരാവസ്ഥ ബോധ്യമാകൂ.
വനവാസി കല്യാണാശ്രമം പോലുള്ള സംഘടനകള്‍ ഭാരതത്തിലങ്ങോളമിങ്ങോളം, ഈ മാറ്റിനിര്‍ത്തപ്പെടുകയോ, ഒറ്റപ്പെട്ടുപോവുകയോ ചെയ്ത ജനതയെ മുഖ്യധാരയിലെത്തിക്കാന്‍ അവര്‍ക്കായി ആയിരക്കണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയും, മുഖ്യധാരാസംരംഭങ്ങളുടെ ഭാഗമാക്കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ അക്ഷീണമേറ്റെടുത്തുനടത്തുമ്പോഴാണ്, ഇടതുപക്ഷമേലങ്കിയണിഞ്ഞ മതഛിദ്രശക്തികളുടെ ഇത്തരം വിവേചനശ്രമങ്ങള്‍ ഈയടുത്തകാലത്ത് ഇത്രയും രൂക്ഷമായിട്ടുള്ളത്. രോഹിത് വെമുല ആത്മഹത്യചെയ്യുന്നതിനോടടുത്തദിവസങ്ങള്‍വരെ അദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക്ക് വാളില്‍ എസ്എഫ്ഐ പോലുള്ള സംഘടനകള്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ചിട്ട പോസ്റ്റുകളെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാതെ, വെമുലയുടെ മരണത്തെ ദളിത് മരണമാക്കി ആഘോഷിച്ചവര്‍ ഇവിടെ, കേരളത്തിന്റെ തലസ്ഥാനത്ത്, ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ച പ്രിന്‍സിപ്പലിനെയും മാനേജ്മെന്റിനെയും ന്യായീകരിക്കുവാനും, സംരക്ഷിക്കുവാനുമായിരുന്നു ശ്രമിച്ചത്. കോളജ് പ്രിന്‍സിപ്പലുടെ കസേര കത്തിച്ചും, വിരമിക്കുന്ന പ്രിന്‍സിപ്പലിന് ചിതയൊരുക്കിയും ഇന്സ്റ്റലേഷന് ബിനാലെകള്‍ ഏറ്റെടുത്തുനടത്തുന്നവര്‍തന്നെയാണ് ദളിതരെ സമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തി, അന്തഃഛിദ്രം വളര്‍ത്തുന്നത്.
പാലക്കാട് ഒരു കുടുംബത്തെ ചുട്ടുകൊന്നപ്പോഴും, കേരളത്തിലങ്ങോളമിങ്ങോളം രാഷ്ട്രീയത്തിന്റെ പേരില്‍ കൊലപാതക പരമ്പരകള്‍ നടത്തുമ്പോഴും, പെരുമ്പാവൂരില്‍ ജിഷയെന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലചെയ്തപ്പോഴുമൊന്നും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന മട്ടില്‍ മാറിനില്‍ക്കുകയും, നിസ്സംഗതപുലര്‍ത്തുകയും ചെയ്യുന്നവരാണ് ദളിതരുടെ സംരക്ഷകരാണ് ഞങ്ങള്‍ എന്ന വ്യാജക്കുപ്പായമണിഞ്ഞ് ദളിതരെ മനുഷ്യസാമാന്യതയില്‍നിന്നും മാറ്റിനിര്‍ത്തുന്നത്. ദളിതനായതിന്റെ പേരില്‍മാത്രം പീഡിപ്പിക്കപ്പെടുന്നുവെന്നു വാദിക്കുന്ന കെ. കണ്ണനെപ്പോലുള്ളവര്‍, ദളിതനായതുകൊണ്ടാണോ കഴിഞ്ഞദിവസം തൃശൂരില്‍ പട്ടികജാതിക്കാരനായ വിദ്യാര്‍ത്ഥി നിര്‍മ്മലിനെ കൊലചെയ്തത്, പെരുമ്പാവൂരില്‍ ജിഷ ക്രൂരമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്, പാലക്കാട് വിക്ടോറിയ കോളജിലെ പ്രിന്‍സിപ്പലിന് ചിതയൊരുക്കിയത്, മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് തീക്കൊളുത്തിയതെന്നതിനും, പാലക്കാട്ട് ഒരു കുടുംബത്തെയൊന്നാകെ തീക്കൊളുത്തി ചുട്ടുകൊന്നതിനും, കോളജ് ഹോസ്റ്റലുകളില്‍ പുലയക്കുടില്‍ എന്നെഴുതിയൊട്ടിച്ച് ദളിത് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്.
എതിര് രാഷ്ട്രീയ പക്ഷത്തുനില്‍ക്കുന്നവരെന്ന കാരണത്താല്‍ മാത്രം ദിനംപ്രതിയെന്നോണം കേരളത്തില്‍ മനുഷ്യര്‍ അരിവാള്‍ക്കൊലകള്‍ക്കിരയാവുന്നത് കാണാന്‍ സമൂഹത്തില്‍ വിഘടനവാദമുയര്‍ത്തുന്ന, ഒപ്പം സ്വയം മുഖ്യധാരാബുദ്ധിജീവിമേല്‍ക്കുപ്പായമിടുന്നവര്‍ കണ്ണുതുറക്കുന്നില്ല. കാരണം, അവരുടെ ഉദ്ദേശ്യം മനുഷ്യസാമാന്യതയില്‍നിന്നും ദളിതരെന്നുവിളിച്ച് ഒരുവിഭാഗം ജനതയെ മാറ്റിനിര്‍ത്തുകയും, പീഡിതരായി നിലനിര്‍ത്തുകയുമാണ് എന്നതാണ്.
വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കുകയെന്ന പഴയ കൊളോണിയല്‍ ശക്തികള്‍ അനുവര്‍ത്തിച്ചുവന്ന തന്ത്രത്തിന്റെ ആവര്‍ത്തനമാണ് ഇവര്‍ നടത്തുന്ന ദളിത് അന്യവത്കരണമെന്നതും, ദളിതരെ മാറ്റിനിര്‍ത്തി സമൂഹത്തെ അസ്ഥിരപ്പെടുത്തി, രാജ്യത്ത് അസ്വസ്ഥതകളും അസഹിഷ്ണുതയും വളര്‍ത്തുക എന്ന ദേശദ്രോഹപരമായ കുറ്റകൃത്യമാണിവര്‍ ചെയ്യുന്നതെന്നും മനസ്സിലാക്കി, വിഭാഗീയശക്തികള്‍ നടത്തുന്ന ഈ കുത്സിതശ്രമങ്ങളെ കേരളീയസമൂഹം പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: