കോഴിക്കോട്: കണ്ണൂരിലെ സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ കടുത്ത ജാതി വിവേചനമാണ് നടക്കുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്സണ്‍ സി.കെ. ജാനു കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കണ്ണൂര്‍ അഴീക്കല്‍ പാമ്പാടി ആലില്കീഴില് ക്ഷേത്രഉത്സവത്തിലെ തിരുവായുധം എഴുന്നെള്ളത്ത് ചടങ്ങില്‍ നിന്നും പ്രദേശത്തെ 400ല്‍ പരം പുലയ കുടുംബങ്ങളെ മാറ്റി നിര്‍ത്തുകയാണ്. ക്ഷേത്രം ഭരിക്കുന്നത് സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടും ജാതി വിവേചനത്തെ ന്യായീകരിക്കുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. സംസ്ഥാനത്തുടനീളം ഇതേ ജാതി വിവേചനമാണ് സിപിഎം നടപ്പാക്കുന്നത്.
പാര്‍ട്ടിഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ജാതിസമ്പദ്രായം പുതിയ തലമുറയിലേക്കും പകരുന്ന സമീപനമാണുള്ളത്. ജാതിയിെല്ലന്നു പുറത്തു പ്രചരിപ്പിക്കുകയും ജാതി വിവേചനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സംസ്ക്കാരത്തിനെതിരെ മാര്‍ച്ച് രണ്ടിന് ജനാധിപത്യ രാഷ്ട്രീയസഭയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുമെന്നും സി.കെ. ജാനു കൂട്ടിചേര്‍ത്തു. ജെആര്‍എസ് ആക്ടിംഗ് ചെയര്മാന് ഇ.പി. കുമാരദാസ്, ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഗീതാനന്ദനെതിരെ മാനനഷ്ട കേസ് ഫയല്‍ചെയ്യും
കോഴിക്കോട്: തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്ഥാവനകള്‍ നടത്തിയ ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ ഗീതാനന്ദനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗീതാനന്ദന് തെളിയിക്കണം.
ഏത് അന്വേഷണത്തെ നേരിടാനും താന്‍ തയ്യാറാണന്നും സി.കെ. ജാനു കോഴിക്കോട് പ്രതികരിച്ചു. വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തതോടെയാണ് ഗീതാനന്ദനടക്കമുള്ളവര് എതിരായത്. വയനാട്ടില്‍ ആരംഭിച്ച കുടില്‍കെട്ടല്‍ സമരം വരും നാളില്‍ ശക്തമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: