സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി നഷ്ടപ്പെടുത്തി ചെയര്മാന് ഉദ്യോഗസ്ഥ ശീതസമരമെന്ന് പ്രതിപക്ഷം ഭരണ പ്രതിപക്ഷങ്ങള്‍ വികസനത്തെ തുരങ്കം വയ്ക്കുന്നു: ബിജെപി
ആലപ്പുഴ: നഗരത്തിലെ കുടിവെള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 120 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി നഷ്ടപ്പെടുത്തിയതായി നഗരസഭാ ചെയര്മാന് തോമസ് ജോസഫ്. നഗരത്തിലെ കുടിവെള്ള ദൗര്‍ലഭ്യത്തിന് പരിഹാരമായാണ് കേന്ദ്രസര്‍ക്കാര്‍ അമൃതം പദ്ധതിയില്‍ ആലപ്പുഴ നഗരത്തെ ഉള്‍പ്പെടുത്തിയത്. ഈ പദ്ധതിയില്‍ ഒന്‍പതു നഗരസഭകളെയാണ് കേന്ദ്രം ഉള്‍പ്പെടുത്തിയത്. അതില്‍ പ്രഥമസ്ഥാനം ആലപ്പുഴയ്ക്കായിരുന്നു. പദ്ധതിയുടെ മൊത്തം തുകയുടെ അമ്പതുശതമാനം കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. ബാക്കിയുള്ള 25 ശതമാനം സംസ്ഥാന സര്‍ക്കാരും 25 ശതമാനം നഗരസഭയുമാണ് ചെലവാക്കുന്നത്.
കേന്ദ്രം നല്‍കാനുള്ള പദ്ധതി തുകയുടെ അനുമതി നഗരസഭയ്ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ തുക നഗരസഭയ്ക്ക് ഇതുവരെ നല്‍കിയില്ലെന്ന് ചെയര്മാന് പറഞ്ഞു. നഗരസഭാ ചെയര്മാന് പറയുന്നത് വാസ്തവ വിരുദ്ധമാണെന് നഗരസഭാ പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണന് പറഞ്ഞു. കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാരിന് തോന്നിയപോലെ വകമാറ്റാന്‍ കഴിയില്ല. ഉദ്യോഗസ്ഥരും ചെയര്‍മാനും തമ്മിലുള്ള ശീത സമരത്തിന്റെ ഫലമാണ് അമൃതം പദ്ധതിയുടെ തടസമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ പദ്ധതി റിപ്പോര്‍ട്ടോ എസ്റ്റിമേറ്റോ ഉദ്യോഗസ്ഥരുമായി ചര്‍ച്ചയോ നടത്താതെ ചെയര്മാന് മാദ്ധ്യമശ്രദ്ധ നേടാന്‍ ഓരോ പ്രസ്താവനകള്‍ നടത്തുകയാണ്. ഇങ്ങനെ പോയാല്‍ ഭൂരിപക്ഷം കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെയും തുകയും ലാപ്സാകുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 30ന് 120 കോടി രൂപ ലാപ്സാകും. പദ്ധതികളുടെ നടത്തിപ്പിനായി ഇതുവരെ 18 യോഗങ്ങള്‍ മാത്രമാണ് നടന്നത്. 2018ല്‍ പദ്ധതി കാലാവധി അവസാനിക്കും. അതിനു മുമ്പ് വ്യക്തമായ രൂപരേഖ നല്കിയാല് മാത്രമെ ബാക്കി ഗഡുക്കളെങ്കിലും ലഭിക്കുകയുള്ളൂ.
നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ആവശ്യമായ ജലസംഭരണികള്‍ നിര്‍മ്മിച്ച് പരിഹാരം കാണേണ്ട ഭരണാധികാരികളും പ്രതിപക്ഷവും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. ആലപ്പുഴയുടെ സമഗ്ര വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണ് ഇരുകൂട്ടരും ചെയ്യുന്നത്. സമഗ്രമായ വികസനം സമയബന്ധിതമായി നടപ്പാക്കാതെ ആലപ്പുഴക്കാരെ വഞ്ചിക്കുകയാണെന്ന് സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: